ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് ഡോ.കെ.ടി ജലീൽ

ഇക്കാലമത്രയും ഉത്തരമില്ലാതെ അവശേഷിച്ചിരുന്ന ചോദ്യത്തിന് മലയാളി ഗവേഷകൻ്റെ ഉത്തരം
മലപ്പുറം: ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞനായ ഡോ: അനക്സ് ജോസിനെ അഭിനന്ദിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ.കെ.ടി ജലീൽ.അനക്സിൻ്റെ നൈരന്തരിക നിരീക്ഷണത്തിൻ്റെ ഫലം ശ്വാസകോശ സംബന്ധമായ ചികിൽസാ മേഖലക്കും മരുന്നു നിർമ്മാണത്തിനുമാകും ഗുണകരമാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫിസിക്സും കെമിസ്ട്രിയും പാഷനായ കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല വഴിയാണ് അനക്സ് ജോസ് തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടുന്ന ഡോ.ജലീൽ ശാസ്ത്രലോകത്തിന് അനക്സ് ഒരു മുതൽക്കൂട്ടാകുമെന്നും വ്യക്തമാക്കുന്നു.
ഡോ.കെ.ടി ജലീലിൻ്റെ കുറിപ്പ് വായിക്കാം:
ശാസ്ത്രലോകത്തിൻ്റെ മനം കവർന്ന മലയാളി!
‘ഓക്സിജനെ ഊർജ്ജമാക്കി മാറ്റുന്ന കോശങ്ങളുടെ പ്രോട്ടോൺ പമ്പിംഗ് പ്രക്രിയയുടെ അറ്റോമിക് രഹസ്യം കണ്ടെത്തിയ മലയാളി ശാസ്ത്രജ്ഞനാണ് ഡോ: അനക്സ് ജോസ്. തൃശൂർ ജില്ലയിലെ ഒല്ലൂർ സ്വദേശി. അനക്സിൻ്റെ അന്വേഷണ തൃഷ്ണയുടെ ഗുണഫലം ലോകത്തെ അറിയിച്ചത് “പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസ്” എന്ന ശാസ്ത്ര ജേർണലാണ്. ഇക്കാലമത്രയും ഉത്തരമില്ലാതെ അവശേഷിച്ചിരുന്ന ചോദ്യത്തിനാണ് മലയാളി ഗവേഷകൻ്റെ ഉത്തരം. അനക്സിൻ്റെ നൈരന്തരിക നിരീക്ഷണത്തിൻ്റെ ഫലം ശ്വാസകോശ സംബന്ധമായ ചികിൽസാ മേഖലക്കും മരുന്നു നിർമ്മാണത്തിനുമാകും ഗുണകരമാവുക.
സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്.ഡിക്കു ശേഷം സാൻഫ്രാൻസിസ്കോയിലെ “ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറി”യിൽ പോസ്റ്റ് ഡൊക്ടോറൽ ഫെലൊ യായ അനക്സ് ജോസ് കഠിന പരിശ്രമവും സമയവും ആവശ്യമായ ഗഹനമായ പഠനം പൂർത്തിയാക്കിയത്. ഓക്സിജൻ ഉപയോഗിച്ച് ഊർജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് ശ്വസനത്തിലൂടെ ജീവകോശങ്ങളിൽ നടക്കുന്നത്. ഇതിൻ്റെ കൃത്യമായ അറ്റോമിക് പ്രവർത്തന രീതി ശാസ്ത്ര ലോകം ഇന്നോളം കണ്ടെത്തിയിരുന്നില്ല. നിരവധി വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെയാണ് ഈ ശൂന്യതക്ക് പരിഹാരം കണ്ടത്.
100% മാർക്കു നേടി +2 പാസ്സായ അനക്സ്,പ്രവേശന പരീക്ഷയിലൂടെ കൊൽക്കത്ത ഐസറിൽ അഡ്മിഷൻ നേടി. ഒന്നാം റാങ്കോടെ ഇൻ്റെഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയ അദ്ദേഹം സ്കോളർഷിപ്പോടെ സ്റ്റാൻസ്ഫോർഡ് സർവകലാശാലയിൽ നിന്നാണ് ഡോക്ട്രേറ്റ് എടുത്തത്. ഒല്ലൂരിലെ വ്യാപാരിയും കർഷകനുമായ കല്ലൂർ ജോസ് തെക്കേതലയുടെയും ജെസിയുടെയും രണ്ടുമക്കളിൽ ഒരാളാണ് ഡോ: അനക്സ് ജോസ്. നല്ലപാതി എൽസ റോസ് കാലിഫോർണിയയിലെ സാൻഹോസെ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ആർട്ടിഫിഷ്യൽ ഡാറ്റാ ഇൻ്റെലിജൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്നു. സഹോദരി അനീന ജോസ് ബിരുദം കഴിഞ്ഞ് സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങി മികച്ച നിലയിൽ മുന്നോട് പോകുന്നു. അനക്സിൻ്റെ പിതാവ് ജോസ് സി.പി.ഐ(എം) ഏരിയാ കമ്മിറ്റി അംഗവും വ്യാപാരി വ്യവസായി സമിതിയുടെ ജില്ലാ നേതാവുമാണ്.’

ഡോ: അനക്സ് ജോസ്,ഡോ.കെ ടി ജലീൽ,ഭാര്യ ഫാത്തിമക്കുട്ടി ടീച്ചർ
2019-ൽ സ്റ്റാൻഫോർഡ് സർവകലാശാല സന്ദർശിക്കാൻ അവസരം കിട്ടിയ സന്ദർഭത്തിലാണ് അനക്സിനെ ക്യാമ്പസിൽ വെച്ച് ആദ്യമായി പരിചയപ്പെട്ടത്. ഒറ്റനോട്ടത്തിൽ തന്നെ അനക്സിൻ്റെ ഗവേഷണ തൽപരത ഞങ്ങളെ അൽഭുതപ്പെടുത്തി. പിന്നീട് മകൾ അസ്മയേയും മരുമകൻ അജീഷിനെയും കാണാൻ സാൻഫ്രാൻസിസ്കോയിൽ പോയ സന്ദർഭങ്ങളിലെല്ലാം അനക്സിനെയും ഭാര്യയേയും കാണുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും യാത്രചെയ്യുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഗുരുവായൂരിൽ വെച്ച് നടന്ന വ്യാപാരി സമിതിയുടെ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തപ്പോൾ അനക്സിൻ്റെ പിതാവ് ജോസേട്ടനുമായി അടുത്തിടപഴകാനായി. അതിനു ശേഷം ഞങ്ങൾ നല്ല കുടുംബ സുഹൃത്തുക്കളായി മാറി. ആ സൗഹൃദത്തിൻ്റെ അന്തസ്സത്ത ഇപ്പോഴും തുടരുന്നു.
അനക്സിൻ്റെ അക്കാഡമിക്ക് താൽപര്യവും ത്യാഗമനോഭാവവും എടുത്തുപറയേണ്ടതാണ്. പുതുതലമുറയിലെ കുട്ടികൾ കണ്ടു മനസ്സിലാക്കേണ്ട സവിശേഷ ഗുണമാണത്. ശാസ്ത്രലോകത്തിന് അനക്സ് ഒരു മുതൽക്കൂട്ടാകും. അനക്സിലൂടെ കേരളത്തിൻ്റെയും ഇന്ത്യയുടെയും യശസ്സ് ഉയരുക തന്നെ ചെയ്യും. ഫിസിക്സും കെമിസ്ട്രിയും പാഷനായ കുട്ടികൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല വഴിയാണ് അനക്സ് ജോസ് തെരഞ്ഞെടുത്തത്. അറിവിൻ്റെ ലോകത്ത് വിഹരിക്കാൻ ഇനിയും ഒരുപാട് അവസരങ്ങൾ ആ ചെറുപ്പക്കാരന് ലഭിക്കട്ടെ. അനക്സിന് മനംനിഞ്ഞ ആശംസകൾ’






