‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

ആലപ്പുഴ, ആറന്മുള ഭാഗത്ത് 123 പേർക്ക് ഷിഗെല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി കെ മുരളീധരൻ.
സംസ്ഥാനത്ത് ആലപ്പുഴ, ആറന്മുള ഭാഗത്ത് 123 പേർക്ക് രോഗം വന്നതായാണ് റിപ്പോർട്ട്. കോഴിക്കോട്ട് മൂന്ന് കുട്ടികൾക്കും രോഗം ബാധിച്ചു. ഈ സാഹചര്യത്തിൽ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കും. ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കൊടുക്കണമെന്നാണ് നിയമം. എന്നാൽ പലരും ആ രീതി അവലംബിക്കുന്നില്ല. സാധാരണ വെള്ളം കൊടുത്താൽ ഇതിൽ രോഗത്തിന്‍റെ ബാക്ടീരിയ കലരാൻ സാധ്യത ഉണ്ട്. അതിനാൽ ക്‌ളോറിൻ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ചിലർക്ക് ക്ലോറിൻ്റെ മണവും സ്വാദുമൊന്നും പിടിക്കുന്നില്ല എന്ന് പറയുന്നു. പക്ഷെ അത് ചെയ്‌തേ മതിയാകൂ. ഇല്ലെങ്കിൽ ഈ രോഗം നിപ പോലെ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. ആലപ്പുഴയിലും ആറന്മുളയിലുമൊക്കെ കണ്ട രോഗമാണ് ഇപ്പോൾ കോഴിക്കോട്ടെത്തിയത്. ചില പ്രദേശങ്ങളിൽ മൽസ്യമൊക്ക ഇട്ടുവക്കാൻ സൂക്ഷിക്കുന്ന ഐസ് കുടിക്കാനുള്ള വെള്ളത്തിൽ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഹോട്ടലുകൾ പ്രത്യേകിച്ച് വൃത്തിഹീനമായ തട്ടുകടകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ അനുവദിക്കില്ല.
വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ സാമ്പിൾ, വെള്ളം എന്നിവ പരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഒരു മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകണം. കോഴിക്കോട്ട് മൂന്ന് കുട്ടികളെയാണ് രോഗം ബാധിച്ച് ആശുപത്രിയിലെത്തിച്ചത്. ഇതിൽ 10 വയസ്സുള്ള ദേവനന്ദ എന്ന കുട്ടിയും രണ്ട് വയസ്സുകാരൻ ആദം അൽഹാനും രോഗം മാറി ആശുപത്രി വിട്ടു. തലക്കുളത്തൂരിലെ നിള എന്ന നാലുവയസ്സുകാരിയാണ് മരണപ്പെട്ടത്. വയനാട് ജില്ലയിലെ സ്‌കൂളിലെ 164 കുട്ടികൾക്ക് വയറിളക്കവും ഛർദിയുമുണ്ടായത് ഭയാശങ്കകൾക്കിടയാക്കിയെങ്കിലും പ്രാഥമിക റിപ്പോർട്ട് പ്രകാരം ഷിഗല്ലയല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വയറിളക്കം കണ്ട സ്‌കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിന് കുഴപ്പമില്ല. കിണർ വെള്ളത്തിന്‍റെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഷിഗെല്ല എന്നത് മനുഷ്യന്‍റെ കുടലിനെ ബാധിക്കുന്ന, വളരെ വേഗത്തിൽ പടരുന്ന ഒരു തരം ബാക്ടീരിയ അണുബാധയാണ്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഈ രോഗം പ്രധാനമായും കഠിനമായ വയറിളക്കത്തിന് കാരണമാകുന്നു.
പ്രധാന ലക്ഷണങ്ങൾ: ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് 1 മുതൽ 3 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും:രക്തം കലർന്ന വയറിളക്കം, മലത്തോടൊപ്പം രക്തവും കഫവും പുറന്തള്ളപ്പെടുക,കഠിനമായ വയറുവേദന, വയറ്റിൽ ഉണ്ടാകുന്ന കടുത്ത മലച്ചിലും വേദനയും. പെട്ടെന്നുണ്ടാകുന്ന ഉയർന്ന പനിയും വിറയലും.
മറ്റ് ലക്ഷണങ്ങൾ: ഓക്കാനം, ഛർദ്ദി, തലവേദന, വിശപ്പില്ലായ്മ.ഗുരുതര അവസ്ഥ: കുട്ടികളിൽ അസുഖം മൂർച്ഛിച്ചാൽ അത് തലച്ചോറിനെ ബാധിക്കുകയോ , രക്തസമ്മർദ്ദം പെട്ടെന്ന് താഴുകയോ ചെയ്തേക്കാം.
രോഗം പകരുന്ന വഴികൾ
മലിനമായ ജലം: ബാക്ടീരിയ കലർന്ന കുടിവെള്ളം വഴിയും കിണറുകളിലെ മലിനീകരണം വഴിയും.
ഭക്ഷണ പദാർത്ഥങ്ങൾ: പഴകിയ ഭക്ഷണം, വൃത്തിഹീനമായി ഉണ്ടാക്കുന്ന സാലഡുകൾ, മയണൈസ് എന്നിവയിലൂടെ.
രോഗിയുമായുള്ള സമ്പർക്കം: രോഗബാധിതരായ വ്യക്തികൾ മലവിസർജ്ജനത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകാതെ ഇരുന്നാൽ മറ്റുള്ളവരിലേക്ക് പകരാം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.ആഹാരം കഴിക്കുന്നതിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പിട്ട് നന്നായി കഴുകുക.ചൂടുള്ളതും വൃത്തിയുള്ളതുമായ ഭക്ഷണം മാത്രം കഴിക്കുക; പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.തുറന്നുവെച്ച ആഹാരം ഒഴിവാക്കുക, ഈച്ചകൾ വസിക്കുന്ന അന്തരീക്ഷത്തിൽ നിന്നും ഭക്ഷണം സൂക്ഷിക്കാതിരിക്കുക






