ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

പാപ്പരാസികൾ ‘കൊന്ന’ഡയാന രാജകുമാരി
ബാലു പി.ബി.
ആധുനിക മാധ്യമചരിത്രത്തിൽ ചില വ്യക്തികൾ വാർത്തകൾ സൃഷ്ടിച്ചവരല്ല; വാർത്താമാധ്യമങ്ങളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചവരാണ്. അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു ഡയാന രാജകുമാരി. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമെന്ന നിലയിലല്ല, ആഗോള മാധ്യമലോകം നിർമ്മിച്ച ഏറ്റവും വലിയ സെലിബ്രിറ്റികളിലൊരാളെന്ന നിലയിലാണ് ഡയാന ചരിത്രത്തിൽ ഇടം നേടിയത്.
കഴിഞ്ഞ ദിവസം അന്തരിച്ച നടൻ സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനിടയിൽ മകൻ ചന്തു വൈകാരികമായി നടത്തിയ അഭിപ്രായപ്രകടനമാണ്, ഡയനാരാജകുമാരിയെ ഇപ്പൊൾ ഓർമ്മിക്കാൻ കാരണം . 1980-കളിലും 1990-കളിലും ലോകമാധ്യമങ്ങൾ അനുഭവിച്ച വലിയ മാറ്റത്തിന്‍റെ പ്രതീകമായിരുന്നു സയാന. ടെലിവിഷൻ വ്യാപകമാവുകയും ടാബ്ലോയ്ഡ് മാധ്യമങ്ങൾ വളരുകയും പുതിയ വാർത്താസംസ്കാരം രൂപപ്പെടുകയും ചെയ്ത കാലഘട്ടം. ഈ മാറ്റങ്ങളുടെ കേന്ദ്രത്തിൽ ഡയാന ഉണ്ടായിരുന്നു.
ഡയാനയുടെ ജീവിതം ഒരു പൊതുപ്രവർത്തകയുടെ ജീവിതമായിരുന്നില്ല; അത് ലോകത്തിന്‍റെ മുന്നിൽ നിരന്തരം അരങ്ങേറിയ ഒരു പൊതുനാടകമായി മാധ്യമങ്ങൾ മാറ്റി. ഒരു വ്യക്തിയുടെ മരണാനന്തര ചടങ്ങ് 250 കോടി ആളുകള്‍ തത്സമയം കാണുന്ന ഇവൻ്റാക്കി മാധ്യമ ലോകം മാറ്റി.

ഡയാന രാജകുമാരി
ഇന്ദ്രനീലക്കണ്ണുകളും സ്വര്‍ണമുടിയും കുസൃതിച്ചിരിയുമുള്ള ഒരു സാധാരണ പെണ്‍കുട്ടി ഇടുങ്ങിയ ചിന്തകളും കപടസദാചാരബോധവും നിറഞ്ഞ കൊട്ടാരത്തിന്‍റെ കല്‍ക്കെട്ടുകള്‍ക്കുള്ളില്‍ നേരിട്ട ക്രൂരമായ ഒറ്റപ്പെടലിൻ്റെയും ആത്മ സംഘര്‍ത്തിൻ്റെയും എത്തപ്പെട്ട, കഥയാണ് ഡയാനയുടേത്. വിവാഹം, കുടുംബജീവിതം, ദാമ്പത്യപ്രശ്നങ്ങൾ, വസ്ത്രധാരണം, സുഹൃദ് ബന്ധങ്ങൾ, മാനസിക സംഘർഷങ്ങൾ — എല്ലാം അന്ന് മാധ്യമങ്ങൾ വാർത്തയായി. ഒരു സ്ത്രീയുടെ ജീവിതം വാർത്തയാക്കാവുന്ന എല്ലാ ഘടകങ്ങളുടെയും സമാഹാരമായി മാധ്യമങ്ങൾ ഡയാനയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. മലയാളപത്രങ്ങളുടെ ഒന്നാം പുറത്തിലും വിദേശ പേജിലും ഡയാനയുടെ വർണ്ണചിത്രം മാസത്തിൽ ഒന്ന് നിലയിൽ അച്ചടി മഷി പുരണ്ട കാലമായിരുന്നു അത്.
നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹമായിരുന്നു 1981 ജൂലായ് 29-ന് ബ്രിട്ടണിലെ സെൻ്റ് പോള്‍ കത്തീഡ്രലില്‍ നടന്നത്. അന്നായിരുന്നു വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിൻ്റെയും വിവാഹം. വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ സൈനികവേഷത്തില്‍ വിവാഹവേദിയിലേയ്ക്ക് ചാള്‍സ് ആനയിക്കപ്പെട്ടു. പിന്നാലെ തവിട്ടുനിറത്തിലുളള കുതിരകളെ പൂട്ടിയ രഥത്തില്‍ പിതാവിനൊപ്പം ഡയാനയും. സോഷ്യല്‍ മീഡിയ സങ്കല്‍പ്പത്തില്‍ പോലും ഇല്ലാതിരുന്ന കാലത്ത് ഇരുവരുടെയും വിവാഹം 740 മില്യണ്‍ ആളുകള്‍ തത്സമയം കണ്ടു. 200 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ടൈംസ് ഓഫ് ലണ്ടന്‍ വിവാഹം പ്രമാണിച്ച് ഒരു കളര്‍ സപ്ലിമെൻ്റ് ഇറക്കി. ഡയാനയുടെ സ്വര്‍ണത്തലമുടിക്കും നീലക്കണ്ണുകള്‍ക്കും അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും അവരുടെ ചെറുവിരലനക്കങ്ങള്‍ക്ക് പോലും ആരാധകരുണ്ടായി.

ചാൾസ് രാജകുമാരനും ഡയാനയും വിവാഹ വേളയിൽ
കേരളത്തില്‍ പോലും ഡയാന ഹെയര്‍കട്ട് തരംഗമായി. ചാള്‍സുമായുളള വിവാഹം ഉറപ്പിച്ചതുമുതല്‍ ഡയാനയുടെ പിറകേക്കൂടിയ പാപ്പരാസികളുടെ ശല്യം ഇതോടെ രൂക്ഷമായി. ഡയാനയുടെ സ്വകാര്യതകളിലേക്ക് ക്യാമറക്കണ്ണുകളുമായി അവര്‍ നിലയുറപ്പിച്ചു, വിടാതെ പിന്തുടരുന്നത് ശീലമാക്കി. കാമറയില്‍ പതിയുന്ന ഡയാനയുടെ സ്വകാര്യ നിമിഷത്തിന് 80 കളിലും 90 കളിലും കോടികളായിരുന്നു വില. അക്കാലത്ത് ഡയാനയുടെ ചിത്രങ്ങള്‍ വിറ്റ് പണക്കാരായ ഫോട്ടോഗ്രാഫര്‍മാര്‍ നിരവധിയാണ്. ഡയാനയുടെ ഒരു ചുംബനചിത്രത്തിന് സണ്‍ഡേ മിറര്‍ നല്‍കിയത് ഒന്നരക്കോടി രൂപയായിരുന്നു. ചിത്രങ്ങള്‍ എടുത്ത ഇറ്റലിക്കാരനായ മാരിയോ ബ്രെന്ന കോടീശ്വരനായി. അനുവാദമില്ലാതെ ഡയാനയുടെ ബിക്കിനി ചിത്രം പ്രസിദ്ധപ്പെടുത്തിയതിന് സണ്‍ പത്രത്തിന് 50 ലക്ഷം രൂപ പിഴയൊടുക്കേണ്ടിവന്നു.
വിവാഹത്തിന്‍റെ ആദ്യ ദിനത്തിൽ തന്നെ ഡയാന മാധ്യമങ്ങളുടെ ഇരയായി. വിവാഹ പ്രതിജ്ഞയില്‍ ഡയാന ചാള്‍സിൻ്റെ പേര് തെറ്റിച്ചു. പരിശീലനം നൽകിയിട്ടും ബോധാപൂർവ്വം വരുത്തിയ തെറ്റായിട്ടാണ് അന്ന് 20 വയസ് പ്രായമുള്ള ഡയാനയുടെ സത്യപ്രതിജ്‌ഞയെ മുഖ്യധാരമാധ്യമ ലോകം വിലയിരുത്തിയത്. ഭര്‍ത്താവിനെ അനുസരിച്ച് ജീവിക്കുമെന്ന ഭാഗം ഒഴിവാക്കികൊണ്ട് അവര്‍ പ്രതിജ്ഞ പൂര്‍ത്തിയാക്കിയതും അന്ന് വിവാദമാക്കപ്പെട്ടതാണ്. ആദ്യമായി അത്രയും വലിയ വേദിയിൽ നിൽക്കേണ്ടിവരുന്ന പെൺകുട്ടിക്ക് ലഭിക്കേണ്ടിയിരുന്ന ഒരു പരിഗണനയും മാധ്യമപ്രവർത്തനത്തിൻ്റെ അക്കാലത്തെ അപ്പൊസ്തലൻ മാരിൽ നിന്ന് ഡയാനയ്ക്ക് ലഭിച്ചില്ല. എന്താണ് സംഭവിച്ചതെന്ന അവരുടെ പ്രതികരണം തേടാതെതന്നെ കൊട്ടാരത്തിന്റെ മാമൂലുകൾക്ക് എതിരെ നടത്തുന്ന യാദ്ധ പ്രഖ്യാപനമായി അത് വാഴ്ത്തപ്പെട്ടു, ചിലർ ഭര്‍ത്താവിനാല്‍ ഭരിക്കപ്പെടേണ്ടവളല്ല ഭാര്യയെന്ന ഉറപ്പ് ലോകത്തിന് നൽകുംപോലെ എന്ന് പ്രഖ്യാപിച്ചു . ആ വിശകലനങ്ങളും വിലയിരുത്തലുകളും ഡയാനയ്ക്ക് ഒരുക്കിയത് കല്ലും മുള്ളം നിറഞ്ഞ പാതയായിരുന്നു എന്ന് പിന്നീട് അവരുടെ ജീവിതം നോക്കി കാണുമ്പോൾ മനസിലാക്കാം.തുടക്കത്തിലെ മാധ്യമങ്ങൾ തുടങ്ങിവച്ച സ്വാതന്ത്ര പ്രഖ്യാപനമെന്ന കല്ലുകടി ഡയാനെയും ചാൾസിനെയും തമ്മിൽ അകറ്റി. ഇത് വിവാഹത്തിന് മുൻപേ ചാൾസിന് ഉണ്ടായിരുന്ന സൗഹ്യദം ദൃഢമാക്കാനും ഇടയാക്കി. ബ്രിട്ടന്‍റെ കുതിരപ്പടയിലെ ഓഫീസര്‍ പാര്‍ക്കര്‍ ബ്രൗള്‍സിൻ്റെ ഭാര്യ കമിലയുമായുള്ള ചാള്‍സിൻ്റെ അനുരാഗം പരസ്യമായ രഹസ്യമായിരുന്നു. കമില സമ്മാനം നല്‍കിയ വസ്ത്രം ധരിച്ചായിരുന്നു ഡയാനയുമൊത്ത് ഹണിമൂണ്‍ ആഘോഷിക്കാന്‍ ചാള്‍സ് പോയത് എന്ന വാർത്ത ബ്രിട്ടീഷ് മാധ്യമ ലോകം വാർത്തയാക്കിയതോടെ കമില
ചാള്‍സിനും ഡയാനയ്ക്കും ഇടയില്‍ കട്ടുറുമ്പായി. കമിലയോടുളള പ്രണയാധിക്യത്താല്‍ ചാള്‍സില്‍ നിന്ന് കടുത്ത അവഗണനയാണ് ഡയാനയ്ക്ക് നേരിടേണ്ടി വന്നത്.
ഈ കാലഘട്ടത്തിലാണ് “പാപ്പരാസി” സംസ്കാരം അതിന്‍റെ ഏറ്റവും ശക്തമായ രൂപം പ്രാപിച്ചത്. വാർത്ത ശേഖരിക്കുന്നതും വാർത്ത വേട്ടയാടുന്നതും തമ്മിലുള്ള അതിർത്തി മങ്ങിത്തുടങ്ങി. ഒരു പ്രത്യേക ചിത്രം ലഭിക്കാൻ ഫോട്ടോഗ്രാഫർമാർ മണിക്കൂറുകളല്ല, ദിവസങ്ങളോളം കാത്തുനിന്നു. സ്വകാര്യ നിമിഷങ്ങൾ പോലും പൊതുസമ്പത്തായി കണക്കാക്കപ്പെട്ടു.ജനങ്ങളുടെ മുന്നിൽ ഡയാനയെന്ന കൗതുകം മാധ്യമങ്ങളുടെ വ്യാപാരവിജയമായി മാറി.

ചാൾസ്,ഡയാന,മക്കൾ
മൂത്തമകന്‍ വില്യമിൻ്റെ ജനനത്തിന് ശേഷം ലോകം ആരാധിക്കുന്ന രാജകുമാരി കടുത്ത വിഷാദരോഗിയായി. കൊട്ടാരവും ഭര്‍ത്താവും തന്നെ കേള്‍ക്കാത്തതിനുമപ്പുറം ലോകം മുഴുവൻ തന്‍റെ ജീവിതവാർത്തകൾ ആഘോഷിക്കുന്നത് ഡയാനയെ കൂടുതല്‍ തളര്‍ത്തി. ലോകം രാജകുമാരിയുടെ സൗന്ദര്യത്തെയും ഭാഗ്യത്തെയും ജീവിതവും വാർത്തകളിൽ ഈ കഴുത്തുകയും പുകഴ്ത്തുകയും ചെയ്തപ്പോൾ ഡയാന മനോവേദന മറക്കാന്‍ ബ്ലെയിഡ് ഉപയോഗിച്ച് കൈകളിലും കാലുകളിലും വയറിലുമൊക്കെ മുറിവുകള്‍ ഉണ്ടാക്കി. അവർ വിഷാദ രോഗത്തിന് ചികിത്സതേടി.
1984ലാണ് ചാള്‍സ്-ഡയാന ദമ്പതിമാരുടെ രണ്ടാമത്തെ മകന്‍ ഹാരിയുടെ ജനനം. ഹാരിയുടെ ജനനത്തോടെ ചാള്‍സിൻ്റെയും കമിലയുടെയും ബന്ധം കൂടുതല്‍ ദൃഢമായി. കമിലയുമൊത്ത് ചാള്‍സ് പുറത്ത് ഉല്ലസിക്കുമ്പോള്‍ ഡയാന കൊട്ടാരത്തിനുള്ളില്‍ ഏകയായി. ചാള്‍സിനെ കുറിച്ചുളള അന്വേഷണങ്ങള്‍ക്കെല്ലാം രാജകുമാരിക്ക് പരിചാരകരില്‍ നിന്ന് ലഭിച്ച മറുപടികള്‍ കള്ളങ്ങളായിരുന്നു. ചാള്‍സിൻ്റെ ബന്ധം ഒളിപ്പിക്കാന്‍ കൊട്ടാരത്തിലെ പരിചാരകരും കൂട്ടുനിന്നു. വൈകാതെ ഡയാനയ്ക്ക് കാര്യങ്ങള്‍ വ്യക്തമായി. രാജ്ഞിക്ക് മുമ്പില്‍ പരാതിയുമായി എത്തിയ രാജകുമാരിക്ക് അവിടെയും നിരാശയായിരുന്നു ഫലം.
വര്‍ഷം കഴിയുന്തോറും ചാള്‍സും ഡയാനയും കൂടുതല്‍ കൂടുതല്‍ അകന്നു. ഒടുവില്‍ ചാള്‍സിന് കമിലയുമായുള്ള തന്‍റെ വിവാഹേതരബന്ധത്തെക്കുറിച്ച് ഡയാനയോട് തുറന്ന് സമ്മതിക്കേണ്ടി വന്നു.
ഒറ്റപ്പെടൽ ഡയാനയെ വീർപ്പുമുട്ടിച്ചു. ചാള്‍സ് ഡയാനയില്‍ നിന്ന് പൂര്‍ണമായും അകന്ന ഇക്കാലത്താണ് കൊട്ടാരത്തിന്‍റെ റോയല്‍ പ്രൊട്ടക്ഷന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്ന ബെറി ആല്‍ബര്‍ട്ട് മനാക്കെയുമായി ഡയാന സൗഹൃദം തുടങ്ങുന്നത്.1985-ല്‍ മനാക്കെ ഡയാനയുടെ ബോഡിഗാര്‍ഡായി എത്തി.എന്നാല്‍ 87-ല്‍ ഒരു വാഹനാപകടത്തില്‍ മനാക്കെ കൊല്ലപ്പെട്ടു. അതൊരു ആസൂത്രിത കൊലപാതകമാണെന്ന തരത്തില്‍ അന്ന് പ്രതികരണങ്ങളുണ്ടായി.
പിന്നീട് 86 ല്‍ ഡയാന ബ്രിട്ടീഷ് കുതിരപ്പടയിലെ ഉദ്യോഗസ്ഥന്‍ ജെയിംസ് ഹെവിറ്റുമായി പ്രണയത്തിലായി എന്ന വാർത്ത മാധ്യമങ്ങൾ പുറഞ്ഞുകൊണ്ടു വന്നും .ഡയാനയെ കുതിരസവാരി പരിശീലിപ്പിക്കാന്‍ എത്തിയതായിരുന്നു ഹെവിറ്റ്. 86 മുതല്‍ 91 വരെ അവരുടെ പ്രണയബന്ധം നീണ്ടുനിന്നതായാണ് അന്നത്തെ റിപ്പോര്‍ട്ടുകള്‍.
92-എത്തിയപ്പോള്‍ വേര്‍പിരിയണമെന്ന ആവശ്യവുമായി ചാള്‍സ് രാജ്ഞിയെ സമീപിച്ചു. ആ വർഷം അവസാനമാകുമ്പോഴേക്ക് അദ്യം പെർപിരിയലിന്നെ എതിർത്ത രാജ്ഞിക്ക് സമ്മതംമൂളേണ്ടി വന്നു. അതോടെ ചാള്‍സും ഡയാനും വേര്‍പിരിഞ്ഞ് താമസം തുടങ്ങി. ചാള്‍സുമായി വേര്‍പിരിഞ്ഞു താമസിച്ച ഡയാന മാധ്യമങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കിയിരുന്നു. എന്നാൽ അവരുടെ പ്രണയങ്ങൾ മാധ്യമങ്ങൾക്ക് വിരുന്നായിരുന്നു.
ബാല്യകാല സുഹൃത്ത് ഗില്‍ബെയുമായുമായി ഡയാന പ്രണയത്തിലാണെന്ന ആരോപണം ഉയര്‍ന്നത്. അയാള്‍ ഒരു കാര്‍ ഡീലറായിരുന്നു. ഇരുവരുടെയും ഫോണ്‍ സംഭാഷണം മാധ്യമങ്ങൾ വഴി പുറത്തായത് വിവാദങ്ങള്‍ ആളിക്കത്തിച്ചു.

ചാൾസ്,കാമില
ഗില്‍ബെയുമായുള്ള ബന്ധം വൈകാതെ അവസാനിക്കുകയും പാകിസ്താന്‍ സ്വദേശിയും ശസ്ത്രക്രിയ വിദഗ്ധനുമായ ഹസ്‌നത്ത് ഖാനുമായി ഡയാന പ്രണയത്തിലാകുകയും ചെയ്തു. ഒരിക്കല്‍ പാകിസ്താനില്‍ ഒരാശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയ ഡയാന ഹസ്‌നത്തിൻ്റെ മാതാപിതാക്കളെ കണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഹസ്‌നത്തിനെ വിവാഹം കഴിക്കാന്‍ ഡയാന ആഗ്രഹിച്ചിരുന്നു . മാധ്യമങ്ങളിൽ നിന്ന് ഒളിച്ചു ജീവിച്ച ഡയാന 1995-ല്‍ ബിബിസിക്ക് അവര്‍ ഒരു അഭിമുഖം നല്‍കി. കമിലയും ചാള്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും തൻ്റെ പ്രണയബന്ധത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചും മറയേതുമില്ലാതെ അവര്‍ വെളിപ്പെടുത്തി.അന്ന് ഡയാന പൊട്ടിക്കരഞ്ഞു. മാധ്യമവേട്ടയിൽ അകപ്പെട്ട ഒരു സെലിബ്രറ്റിയുടെ നിസഹായതയുടെ തെളിവാണ് ഇന്നും ആ കണ്ണുനീർ.
ആ തുറന്നു പറച്ചിലാണ് ചാൾസ് ഡയാന ജീവിതത്തിന് തിരശീലവീഴ്ത്തിയത്. രാജ്ഞിയുടെ അനുവാദമില്ലാതെ നല്‍കിയ അഭിമുഖം വിവാദമായി. ചാള്‍സിൻ്റെ പിതാവ് ഫിലിപ്പ് രാജാവ് ഡയാനയെ കൊട്ടാരത്തിലേയ്ക്ക് വിളിപ്പിച്ചു. നിയമപരമായ വിവാഹമോചനം ആവശ്യപ്പെട്ടു മാധ്യമങ്ങൾക്ക് അന്നമേകിയ വിവാഹജീവിതം 1996 ഓഗസ്റ്റ് 29ന് ഒരു കീഴ്‌ക്കോടതി മുറിയില്‍ അവസാനിച്ചു.
അതിനും ശേഷവും ഡയാനയെ മാധ്യമങ്ങൾ വെറുതെ വിട്ടില്ല
1997-ല്‍ ഡയാനയുടെ ജീവിതത്തില്‍ പുതിയ പ്രണയം വാർത്തയായി. പാരിസിലെ റിറ്റ്‌സ് ഹോട്ടല്‍ ഉടമയുമായ ഈജിപ്ഷ്യന്‍ വംശജന്‍ മുഹമ്മദ് അല്‍ ഫയാദിൻ്റെ പുത്രന്‍ ദോദി അല്‍ ഫയാദായിരുന്നു കാമുകന്‍. ദോദി അല്‍ഫയാദിനൊപ്പം വേനല്‍ക്കാലമാഘോഷിക്കുന്ന ഡയാനയുടെ തീവ്രപ്രണയ രംഗങ്ങള്‍ അന്നത്തെ ടാബ്‌ളോയിഡുകളില്‍ തരംഗമായി. ഇരുവരും ചുംബിക്കുന്നതിൻ്റെയും ബാത്തിങ് സ്യൂട്ടില്‍ പ്രണയം പങ്കിടുന്നതിൻ്റെയും ഫോട്ടോകള്‍ നിരത്തി ടാബ്‌ളോയിടുകളുടെ കച്ചവടം ഇരട്ടിയാക്കി.
ഓഗസ്റ്റ് 30ന് ഡയാനയും ദോദിയും കൂടി സര്‍ദിനിയയില്‍ നിന്ന് ഒരു സ്വകാര്യ ജെറ്റില്‍ പാരിസിലേത്തി. ഈഫല്‍ ഗോപുരത്തിന് തൊട്ടടുത്തുള്ള അല്‍ഫയദിൻ്റെ ഉടമസ്ഥതയിലുള്ള റിറ്റ്‌സ് ഹോട്ടലായിരുന്നു താമസിക്കാനായി തെരഞ്ഞെടുത്ത്. ഡയാനയും ദോദിയും എത്തിയെന്ന രഹസ്യവിവരം ലഭിച്ചതോടെ പാപ്പരാസികള്‍ ഹോട്ടലിനു ചുറ്റും തമ്പടിച്ചു.

ഡയാനയും ദോദിയും
ഹോട്ടലില്‍ എത്തിയ ദോദി അടുത്തുള്ള ജുവലറിയില്‍ പോയി. വൈകാതെ രണ്ട് മോതിരങ്ങള്‍ ജുവലറി അധികൃതര്‍ ഹോട്ടലില്‍ എത്തിച്ചു. വിവാഹം എന്ന വാർത്ത പരന്നു .വൈകിട്ട് ഏഴുമണിയാകാറായപ്പോള്‍ ഇരുവരും ഹോട്ടലിന്റെ സമീപത്തുള്ള അല്‍ഫയാദിന്റെ അപ്പാര്‍ട്ട്മെന്റിലേയ്ക്ക് ഇറങ്ങിയെങ്കിലും പാപ്പരാസികളുടെ എണ്ണം കൂടിയതോടെ ഡയാനയും ദോദിയും ഹോട്ടലില്‍ തിരികെ എത്തി. മൂന്നു തവണ റിറ്റ്‌സ് ഹോട്ടലിന്റെ സെക്യൂരിറ്റി തലവന്‍ ഹെന്‍ട്രി പോള്‍ പാപ്പരാസികളോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
12 മണിയോടെ അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോകാന്‍ ദോദിയും ഡയാനയും ഹെന്‍ട്രി പോളും ഡയാനയുടെ ബോഡിഗാര്‍ഡ് ട്രിവര്‍ റീസ് ജോണ്‍സും ഇറങ്ങി.
ഡയാനയും ദോദിയും എസ് ക്ലാസില്‍ പ്രവേശിച്ചു. പിന്‍സീറ്റില്‍ ഡയാനായും ദോദിയും ഇരുന്നു. വാഹനം ഓടിച്ചത് ഹെന്‍ട്രി പോള്‍ ആയിരുന്നു. മുന്‍ സീറ്റീന്‍ സമീപത്തായി റിസ് ജോണ്‍സും. 12:20ന് യാത്ര തുടങ്ങിയ വാഹനം 12:23 ഓടെ അതിവേഗം പോണ്ട് ഡുഅല്‍മ ടണലിലേയ്ക്ക് പ്രവേശിച്ചു. നിമിഷങ്ങള്‍ക്കുള്ളിൽ ടണലില്‍ നിന്ന് വലിയൊരു പ്രകാശവും ശബ്ദവും ഉയര്‍ന്നത്. വാഹനം ടണലിന്റെ 13 നമ്പര്‍ തൂണിലില്‍ ഇടിച്ചിരുന്നു. അപ്പോള്‍ വാഹനത്തിന്റെ വേഗസൂചി 105 കടന്നിരുന്നു. അത് ടണലില്‍ അനുവദനീയമായ വേഗതയുടെ ഇരട്ടിയായിരുന്നു.

ദോദിയും ഹെന്‍ട്രി പോളും തല്‍ക്ഷണം മരിച്ചു. ഈ സമയം ഡയാനയെ പിന്തുടര്‍ന്ന് ഫോട്ടോഗ്രഫര്‍ റോമോള്‍ഡ് റാറ്റ് അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു.അയാളായിരുന്നു അപടകസ്ഥലത്തെത്തിയ ആദ്യവ്യക്തി.നിമിഷനേരം കൊണ്ട് പാപ്പരാസി ഫോട്ടോഗ്രഫര്‍മാര്‍ അപകടം സ്ഥലം വളഞ്ഞു. അവര്‍ ഡയാനയുടെയും ദോദിയുടെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. ഫോട്ടോഗ്രഫര്‍മാരെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. ഡയാനയുടെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറക്കണ്ണുകള്‍ തുറന്നപ്പോള്‍ അവര്‍ ‘ലീവ് മീ എലോണ്‍’ എന്നവര്‍ വിലപിച്ചു എന്ന് മാധ്യമങ്ങൾതന്നെ റിപ്പോർട്ട് ചെയ്തു. വാഹനത്തില്‍ നിന്ന് മാറ്റുന്നതിനിടെ ഡയാനയ്ക്ക് ഹൃദയാഘാതമുണ്ടായി.അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷം 2 മണിയോടെ അവരെ പിറ്റ് സാല്‍പറ്റയര്‍ ആശുപത്രിയില്‍ എത്തിച്ചു. പിറ്റ് സാല്‍പ്പറ്റിയര്‍ ആശുപത്രിയില്‍ നടന്ന പത്രസമ്മേളനത്തില്‍ 6 മണിയോടെ ഡയാനയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
മരണ കാരണ ഗുഡാലോചന പലത് അന്ന് കേട്ടിരുന്നെങ്കിലും ലോകത്തിന് മുന്നിൽ തെളിവോടെ നിൽക്കുന്ന ഒന്നെയൊഒന്ന് പാപ്പാരാസികളുടെ കണ്ണുവെട്ടിച്ച് പോകുന്നതിനിടയിലില്‍ വാഹനം തൂണില്‍ ഇടിക്കുകയായിരുന്നു എന്നതാണ് . കൂടാതെ അപകടത്തില്‍പെട്ട വാഹനം പരിശോധിക്കുമ്പോള്‍ അതില്‍ ഒരു വെളുത്ത ഫിയറ്റ് ഊനോ കാര്‍ ഉരസിയതായി കണ്ടെത്തി. അത് അവരുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിന് ഇടയിൽ സംഭവിച്ചതാണ് എന്ന വാദം ഉയർന്നിരുന്നു.എന്തായാലും ഒന്ന് ഉറഫാണ് പാപ്പരാസികൾ എന്ന് വിളിച്ച മാധ്യമങ്ങൾഒരുക്കിയ ഒരു ദുരന്തമായിരുന്നു അത് . ഇങ്ങനെ തന്നെ ബ്രിട്ടിഷ് പാര്‍ലമെന്റും വിധിയെഴുതി.
1997 ഓഗസ്റ്റ് 31-ന് പാരിസിൽ ഉണ്ടായ കാർ അപകടത്തിൽ ഡയാന മരിച്ചപ്പോൾ ലോകം മാധ്യമധാർമ്മികതയെക്കുറിച്ചുള്ള ഒരു വലിയ ചർച്ചയുടെ തുടക്കവും കണ്ടു. അപകടത്തിന് തൊട്ടുമുമ്പ് പാപ്പരാസികൾ വാഹനം പിന്തുടർന്നിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ മാധ്യമങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച ചോദ്യങ്ങൾ ശക്തമായി ഉയർന്നു.
ഡയാനയുടെ മരണത്തിന് പാപ്പരാസികൾ മാത്രമായിരുന്നു കാരണമായിരുന്നുവെന്ന് അന്വേഷണങ്ങൾ വ്യക്തമാക്കിയില്ല. എന്നിരുന്നാലും ഒരു അടിസ്ഥാന ചോദ്യത്തിൽ നിന്ന് മാധ്യമ ലോകത്തിന് ഒഴിഞ്ഞുമാറാനായില്ല: ഒരു ചിത്രം നേടാനുള്ള ആഗ്രഹം എപ്പോൾ മനുഷ്യജീവിതത്തേക്കാൾ പ്രധാനപ്പെട്ടതായി മാറി?
ഡയാനയുടെ ജീവിതവും മരണവും സെലിബ്രിറ്റി ജേർണലിസത്തിൻ്റെ ഏറ്റവും വലിയ വൈരുദ്ധ്യം തുറന്നുകാട്ടി. മാധ്യമങ്ങൾ അവരെ ലോകത്തിലെ ഏറ്റവും ജനപ്രിയ വ്യക്തികളിലൊരാളാക്കി. അതേ മാധ്യമങ്ങൾ തന്നെയാണ് അവരുടെ സ്വകാര്യതയെ ഏറ്റവും കൂടുതൽ ഹനിച്ചതെന്ന വിമർശനവും ഉയർന്നു.
സോഷ്യൽ മീഡിയയുടെ കാലത്ത് ഡയാനയുടെ കഥ കൂടുതൽ പ്രസക്തമാകുന്നു. ഇന്ന് പാപ്പരാസികൾ മാത്രം അല്ല, സ്മാർട്ട്ഫോണുകളുള്ള കോടിക്കണക്കിന് ആളുകളാണ് സാധ്യതയുള്ള റിപ്പോർട്ടർമാർ. അതിനാൽ സ്വകാര്യതയും മാധ്യമസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു.
ഡയാനയുടെ കഥ ഒരു രാജകുമാരിയുടെ ദുരന്തകഥ മാത്രമല്ല. അത് മാധ്യമങ്ങൾ എവിടെ നിർത്തണം എന്ന ചോദ്യത്തിന്‍റെ കഥയാണ്. വാർത്തയുടെ പേരിൽ മനുഷ്യരുടെ ജീവിതത്തിലേക്ക് എത്ര ദൂരം കടന്നുകയറാം എന്ന ചോദ്യത്തിന്‍റെ കഥയാണ്. സെലിബ്രിറ്റി ജേർണലിസം മനുഷ്യരുടെ ജീവിതം രേഖപ്പെടുത്തുമ്പോൾ, അവരുടെ മനുഷ്യാവകാശങ്ങളും മാന്യതയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്.

നടൻ ചന്തു അച്ഛൻ സലിംകുമാറിൻ്റെ സംസ്കാര ചടങ്ങിനിടെ
അതിനാൽ ഡയാനയെക്കുറിച്ചുള്ള ചർച്ചകൾ ചരിത്രത്തിന്‍റെ ഭാഗമല്ല. മാധ്യമധാർമ്മികതയെക്കുറിച്ചുള്ള എല്ലാ സമകാലിക ചർച്ചകളുടെയും ജീവനുള്ള ഒരു ഉപമയാണ് അവർ. മാധ്യമങ്ങളുടെ ശക്തിയും അതിന്‍റെ പരിധികളും ഒരുപോലെ നമ്മെ പഠിപ്പിച്ച വ്യക്തിത്വം. ക്യാമറകളുമായി തിക്കിത്തിരക്കിയവർക്ക് നേരെ അന്തരിച്ച സലിം കുമാറിന്‍റെ മകനും സിനിമാതാരവുമായ ചചന്തുവിന് ശബ്‌ദമുയർത്തേണ്ടി വന്നക്ക് പാപ്പരസി ഭാവം മാറാത്തതുകൊണ്ടാണ് . കുറച്ച് നാൾ മുമ്പ് ശ്രീനിവാസൻ്റെ സംസ്‌കാര ചടങ്ങിനിടയിലും സമാന ദുശ്യങ്ങൾ കണ്ടു. ഡയാനസിൻഡ്രം എന്ന മാധ്യമ പ്രവർത്തനത്തിൽ നിന്ന് ഇനിയെങ്കിലും മാറണം






