കേരളത്തിൽ പ്രതിവർഷം ആവശ്യം വരുന്നത് 6 മുതൽ 7 ലക്ഷം യൂണിറ്റ് രക്തം,രക്തദാതാ ദിനം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ ജൂൺ 11ന് നിർവഹിക്കും

മുൻവർഷം 3790 സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 1.38 ലക്ഷം യൂണിറ്റ് രക്തം ശേഖരിച്ച് രോഗികൾക്ക് നൽകി
തിരുവനന്തപുരം :സന്നദ്ധ രക്തദാനത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ജൂൺ 14 ലോക രക്തദാതാ ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ‘മനുഷ്യത്വത്തിന്‍റെ ഒരു തുള്ളി രക്തം നൽകുക – ജീവൻ രക്ഷിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സംസ്ഥാനതല ഉദ്ഘാടനം ജൂൺ 11 രാവിലെ 11ന് അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവ്വഹിക്കും.
ആരോഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അധ്യക്ഷനാകും. ശശി തരൂർ എം.പിയും മേയർ വി. വി. രാജേഷും വിശിഷ്ടാതിഥികളാകും. ഡിജിപി റവാഡ ചന്ദ്രശേഖർ, ആരോഗ്യ ഡയറക്ടർ ഡോ. കെ. ജെ. റീന, കെ.എസ്.ബി.ടി.സി. വൈസ് ചെയർമാനും സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുമായ ഡോ. പീയൂഷ് എം തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്ത് എല്ലാവർക്കും സുരക്ഷിതമായ രക്തലഭ്യത ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിൻ്റെയും എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെയും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സർക്കാർ, സ്വകാര്യമേഖലകളിലെ രക്തബാങ്കുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകൾ, നടപടികൾ, സംവിധാനം സൃഷ്ടിക്കൽ, സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയിലൂടെ രക്തം ആവശ്യാനുസരണം ലഭ്യമാക്കാനും രക്തം സ്വീകരിക്കുന്നതിലൂടെ മാരക രോഗങ്ങൾ പകരുന്നത് തടയാനുമാണ് ലക്ഷ്യമിടുന്നത്.
കേരളത്തിൽ പ്രതിവർഷം 6 മുതൽ 7 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യം വരുന്നത്. മുൻവർഷം കേരളത്തിൽ 6.34 ലക്ഷം യൂണിറ്റ് രക്തം ശേഖരിച്ച് വിതരണം ചെയ്തു. ഇതിന്‍റെ 77 ശതമാനം സന്നദ്ധമായി രകതം നൽകുന്ന രക്തദാതാക്കളിൽ നിന്ന് ശേഖരിക്കാൻ കഴിയുന്നുണ്ട്. ഇത് 100 ശതമാനത്തിലെത്തിക്കുകയാണ് ഈ രംഗത്ത് സർക്കാർ വിഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവയിൽ 45 രക്തബാങ്കുകൾ, സ്വകാര്യമേഖലയിൽ 161 രക്തബാങ്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. മുൻവർഷം 3790 സന്നദ്ധ രക്തദാന ക്യാമ്പുകളിലൂടെ 1.38 ലക്ഷം യൂണിറ്റ് രക്തം ശേഖരിച്ച് രോഗികൾക്ക് നൽകി. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നു നിർബന്ധിതമായി രക്തം ശേഖരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയും രോഗികൾ പണം നൽകി ദാതാക്കളെ കണ്ടെത്തുന്നത് തടയുകയുമാണ് പ്രധാന ഉദ്ദേശ്യം. സന്നദ്ധമായി ലഭിക്കുന്ന രക്തം കൂടുതൽ സുരക്ഷിതമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രതിഫലം വാങ്ങിയുള്ള രക്തദാനം സർക്കാർ പൂർണമായും നിരോധിച്ചിട്ടുണ്ട്.
രക്തസുരക്ഷയിൽ കേരള മാതൃക
പ്രസവം, റോഡപകടം, പ്രകൃതി ദുരന്തം, ശസ്ത്രക്രിയ എന്നിവയ്ക്കും ക്യാൻസർ, ഡെങ്കിപ്പനി, ഹീമോഫിലിയ, തലാസീമിയ തുടങ്ങിയ രോഗാവസ്ഥകളിലും ജീവൻ നിലനിർത്താൻ രക്തം ആവശ്യമായി വരുന്നത്. കേരളത്തിൽ സമീപകാലത്ത് രക്തം സ്വീകരിച്ചതുവഴി ആർക്കും തന്നെ എച്ച്.ഐ.വി, കൂടാതെ രക്തം വഴിപകരുന്ന രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, സിഫിലിസ്, മലേറിയ തുടങ്ങിയവ പകർന്നിട്ടില്ല എന്നത് വലിയൊരു നേട്ടമാണ്.
രക്തശേഖരണം മുതൽ അത് നൽകുന്നത് വരെയുള്ള പ്രക്രിയ നിരീക്ഷിക്കാൻ ‘വെയിൻ ടു വെയിൻ ട്രെയ്സ്സബിലിറ്റി’ എന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം കേരളം നടപ്പിലാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് ഡിജിറ്റൽ പരിവർത്തനത്തിനായുള്ള കേന്ദ്ര സർക്കാരിൻ്റെ ഈ വർഷത്തെ സിൽവർ അവാർഡ് ലഭിക്കുകയുണ്ടായി. കൂടാതെ, ‘ജീവധാര’ പോർട്ടൽ വഴി ഏതൊരു പൗരനും സർക്കാർ ബ്ലഡ് സെന്ററുകളിലെ രക്തത്തിന്റെയും രക്തഘടകങ്ങളുടെയും തത്സമയ സ്റ്റോക്ക് അറിയാനും, സന്നദ്ധ രക്തദാന ക്യാമ്പുകൾ രജിസ്റ്റർ ചെയ്യാനും സാധിക്കും.
രക്തദാനം: യോഗ്യതകളും ഗുണങ്ങളും
18 നും 65 നും ഇടയിൽ പ്രായമുള്ള, ശാരീരിക-മാനസിക ആരോഗ്യവാനായ ഏതൊരു വ്യക്തിക്കും രക്തം ദാനം ചെയ്യാം. പുരുഷന്മാർക്ക് മൂന്നുമാസത്തിലൊരിക്കലും, സ്ത്രീകൾക്ക് നാലുമാസത്തിലൊരിക്കലും രക്തദാനം നടത്താവുന്നതാണ്. രക്തദാനം വഴി ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥ ശക്തിപ്പെടുകയും ഹൃദ്രോഗം പോലുള്ള ജീവിതശൈലീ രോഗങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. രക്തം ദാനം ചെയ്യുന്നതിലൂടെ ഓരോ മൂന്നുമാസത്തിലും ദാതാവിന് വിവിധ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന ഉറപ്പുവരുത്തുന്നു.






