ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രിസഭ

പ്രധാനമന്ത്രിയായി 4,399 ദിവസം തുടർച്ചയായി സേവനമനുഷ്ഠിച്ചതിൽ റെക്കോർഡ് ,നരേന്ദ്ര മോദി മറികടന്നത് 4,398 ദിവസങ്ങൾ സേവനമനുഷ്ഠിച്ച ശ്രീ ജവഹർലാൽ നെഹ്റുവിന്‍റെ റെക്കോർഡ്
ന്യൂഡൽഹി :രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായതിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട്, ഇന്ത്യൻ ജനാധിപത്യത്തിന്‍റെ യാത്രയിലെ ഒരു ചരിത്ര നാഴികക്കല്ലായി 2026 ജൂൺ 10നെ അടയാളപ്പെടുത്തുന്ന ഒരു പ്രമേയം കേന്ദ്ര മന്ത്രിസഭ പാസാക്കി. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 4,399 ദിവസം തുടർച്ചയായി സേവനമനുഷ്ഠിച്ചതിന്‍റെ റെക്കോർഡ് സ്ഥാപിച്ചുകൊണ്ട്, 1952 മുതൽ 1964 വരെ തുടർച്ചയായി 4,398 ദിവസങ്ങൾ സേവനമനുഷ്ഠിച്ച ശ്രീ ജവഹർലാൽ നെഹ്റുവിന്‍റെ റെക്കോർഡ് അദ്ദേഹം മറികടന്നു. ‘രാഷ്ട്രം ആദ്യം’ എന്ന ദൃഢനിശ്ചയത്താൽ നയിക്കപ്പെടുന്ന ഒരു നേതാവിന് ജനങ്ങൾ നൽകിയ അഭൂതപൂർവമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ഈ അവസരം ഇന്ത്യയുടെ ജനാധിപത്യ ബോധത്തിന്‍റെയും പൊതു വിശ്വാസത്തിന്‍റെയും ജനപങ്കാളിത്തത്തിന്‍റെ കരുത്തിന്‍റെയും പ്രതീകമായി നിലകൊള്ളുന്നുവെന്ന് പ്രമേയം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻ.ഡി.എ ഗവൺമെൻ്റ് 12 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്ന കാര്യം അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊണ്ട് പ്രമേയം ഉയർത്തിക്കാട്ടുന്നു. ഭരണത്തലവൻ എന്ന നിലയിൽ തുടർച്ചയായ 25 വർഷത്തെ സേവനമെന്ന ചരിത്രപ്രധാന നേട്ടത്തിലേക്ക് പ്രധാനമന്ത്രി അടുക്കുകയാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. അവധാനത, ആത്മസംയമനം, ദൃഢനിശ്ചയം, ഉറച്ച നിലപാട് എന്നിവയാൽ സവിശേഷമായ ഒരു നേതൃത്വത്തിൽ അഭിമാനിക്കുന്നുവെന്നും ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് തുടർച്ചയായ മൂന്നാം തവണയും രാജ്യം എൻ.ഡി.എ ഗവൺമെന്റിന് അധികാരം നൽകിയിരിക്കുന്നതെന്നും ഈ ഔദ്യോഗിക രേഖ പറയുന്നു.

തുടർച്ചയായ സേവനത്തിനും രാഷ്ട്രനിർമ്മാണത്തിനുമുള്ള സമർപ്പണത്തിൻ്റെ പ്രതീകമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ ജീവിതത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മന്ത്രത്തോട് പ്രതിജ്ഞാബദ്ധനായ ഒരു പ്രധാന സേവകനായിരിക്കുമെന്ന അദ്ദേഹത്തിന്‍റെ 2014-ലെ പ്രഖ്യാപനത്തെ പ്രമേയം ഓർമ്മിപ്പിക്കുന്നു. പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഭരണനിർവഹണത്തിൽ കേന്ദ്രസ്ഥാനം നൽകിയിരിക്കുന്നതെന്ന് അംഗീകരിക്കുന്ന ഈ പ്രമാണം വീടുകൾ, വൈദ്യുതി, ശുദ്ധജലം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം എന്നിവ ഉൾപ്പെടെ അഭൂതപൂർവമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. അതോടൊപ്പം 80 കോടിയിലധികം പൗരന്മാർക്ക് സൗജന്യ റേഷനും 60 കോടിയിലധികം പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സയും നൽകിയ കാര്യവും ഇതിൽ ഉൾപ്പെടുന്നു. ഈ കൂട്ടായ ശ്രമങ്ങൾ ദേശീയ ആത്മവിശ്വാസം വർധിപ്പിക്കുകയും 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ പ്രാപ്തരാക്കുകയും ചെയ്തുവെന്ന് പ്രമേയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തെക്കുറിച്ചും പ്രമേയം വ്യക്തമാക്കുന്നു. ചന്ദ്രയാൻ ദൗത്യത്തിലൂടെ ഇന്ത്യയെ ഒരു ശാസ്ത്ര ശക്തിയായും ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായും മുന്നോട്ടുനയിച്ച യുവശക്തിയിലുള്ള ഊന്നലിനെ അത് അംഗീകരിക്കുന്നു. പുകയില്ലാത്ത അടുക്കളകളും ലാഖ്പതി ദീദി ക്യാമ്പയിനും മുതൽ നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് ചരിത്രപ്രധാനമായ 33% സംവരണം ഏർപ്പെടുത്തിയത് വരെയുള്ള സമഗ്ര നയങ്ങളിലൂടെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്‍റെ ഒരു പുതിയ അധ്യായം ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. വികസിത ഭാരതത്തിന്‍റെ പ്രധാന സ്തംഭങ്ങളിലൊന്നായി കർഷകരെ ഉയർത്തിക്കാട്ടുന്ന ഈ പ്രമേയം, കാർഷിക കയറ്റുമതി 5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടാൻ സഹായിച്ച പി.എം കിസാൻ സമ്മാൻ നിധി പോലുള്ള സംരംഭങ്ങളെയും ക്ഷീരകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും കിസാൻ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിനെയും അഭിനന്ദിക്കുന്നു.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ കാണിച്ച ‘രാഷ്ട്രം ആദ്യം’ എന്ന നിർണ്ണായക മനോഭാവത്തെ പ്രശംസിക്കുന്ന പ്രമേയം ആർട്ടിക്കിൾ 370 റദ്ദാക്കൽ, GST, OROP എന്നിവ നടപ്പാക്കൽ, CAA നിയമം, ഭാരതീയ ന്യായ സംഹിത, തൊഴിൽ നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ചരിത്രപരമായ നാഴികക്കല്ലുകളെ അഭിനന്ദിക്കുന്നു. അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങൾ പോലുള്ള ഭീകരവാദത്തിനെതിരെയുള്ള കർശന നടപടികൾ ഓപ്പറേഷൻ സിന്ദൂർ, അന്യായമായ സിന്ധു നദീജല കരാർ നിർത്തിവെക്കൽ എന്നിവയിലൂടെ തെളിയിക്കപ്പെട്ട ദേശീയ സുരക്ഷയുടെ ഉന്നമനത്തിന് ഇത് ശക്തമായ ഊന്നൽ നൽകുന്നു. നക്സലിസം തുടച്ചുനീക്കുന്നതിലും വടക്കുകിഴക്കൻ മേഖലയിലെ ശാശ്വത സമാധാന കരാറുകളിൽ ഒപ്പുവെക്കുന്നതിലും ബംഗ്ലാദേശുമായുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിലുമുണ്ടായ പ്രശംസനീയമായ പുരോഗതിയും ഇതിൽ പരാമർശിക്കുന്നു.
‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ ക്യാമ്പയ്‌നുകൾ കൈവരിച്ച വേഗതയാണ് പ്രതിരോധം മുതൽ നിർമ്മിത ബുദ്ധി വരെയുള്ള മേഖലകളിൽ ഇന്ത്യയുടെ ഉൽപ്പാദന ശേഷി വർധിച്ചതിന് കാരണമായി പ്രമേയം ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം വിജയകരമായ G-20 അധ്യക്ഷപദം, അന്താരാഷ്ട്ര യോഗാ ദിനം, ഇന്റർനാഷണൽ സോളാർ അലയൻസ്, മിഷൻ ലൈഫ് തുടങ്ങിയ സംരംഭങ്ങളിലൂടെ ഇന്ത്യയുടെ ആഗോള പദവി ശക്തിപ്പെട്ടതായും ഇത് എടുത്തുപറയുന്നു. വികസനത്തെയും പൈതൃകത്തെയും ഒരുമിച്ച് കൊണ്ടുപോകുന്നതിലൂടെ പുതിയ പാർലമെന്റ് മന്ദിരവും കർത്തവ്യ പഥും പ്രതീകവൽക്കരിക്കുന്ന ഒരു സാംസ്കാരിക നവോത്ഥാനത്തെക്കുറിച്ച് ഈ രേഖ പരാമർശിക്കുന്നു. കൊറോണ മഹാമാരി പോലുള്ള ആഗോള പ്രതിസന്ധികളെ വിജയകരമായി മറികടന്ന പൊതുജന പങ്കാളിത്തത്തിന്റെ മനോഭാവമാണ് ഇതിന് കരുത്തുപകർന്നതെന്നും ചൂണ്ടിക്കാട്ടുന്നു.





