നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി
ദില്ലി:കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് അറിയിച്ചത്. സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കും, ഡൽഹിക്കും പുറത്തും രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകി. ഭാവിയിലും നടപടികളുണ്ടാകില്ലെന്ന് ഉറപ്പ് നൽകി. രേഖാമൂലം ഉറപ്പ് ചൊവ്വാഴ്ച നൽകും. ചട്ടങ്ങൾ പരിശോധിച്ച് നഷ്‌ടപരിഹാരം നൽകും. നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായി. പരമാവധി സഹായധനം അനുവദിക്കുമെന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.നിവൃത്തികേടുകൊണ്ട് ധർമ്മേന്ദ്രപ്രധാനെ കൈവിടാൻ ബിജെപി നിർബന്ധിതമായി.
സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെയ്ക്കാൻ നിർബന്ധിതനായി.ഉച്ചയോടെ രാജി പ്രഖ്യാപനമുണ്ടായി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാരിന് വഴങ്ങാതെ നിവൃത്തിയില്ലാതായി.
ആരുടെ മുന്നിലും തലകുനിച്ചില്ലെങ്കിൽ ആരുടെയും രാജി വാങ്ങാൻ സാധിക്കുന്നതിന്‍റെ തെളിവാണിതെന്ന് സിജെപി വ്യക്തമാക്കി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ മറ്റ് ക്രമക്കേടുകളെയും തുടർന്ന് കഴിഞ്ഞ ഒരു മാസമായി രാജ്യത്തുടനീളം നടന്ന വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് സിജെപിയുടെ പ്രധാന ആവശ്യമായിരുന്ന ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് കാര്യങ്ങളെത്തിയത്.
മന്ത്രിയുടെ രാജിയെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, സർക്കാരിന് മുന്നിൽ അടിയറവ് പറയാത്ത പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. “ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആരുടെയും രാജി വാങ്ങാൻ കഴിയും എന്നതിന്‍റെ തെളിവാണിത്. ജനാധിപത്യത്തിൽ ആരും ഭയപ്പെടരുത്”- അദ്ദേഹം പറഞ്ഞു.
രാജി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പരീക്ഷാ അട്ടിമറികളെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ആവശ്യം. കൂടാതെ, നടന്നുപോയ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ 20-ാം തീയതി വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.






