രണ്ടാഴ്ച വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ കറൻ്റ് പോകും, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല

വൈദ്യുതി നിയന്ത്രണം,പവർ കട്ട്,ലോഡ് ഷെഡിങ് എന്നിങ്ങനെ ഏതുപേരിട്ട് വിളിച്ചാലും രാത്രികളിൽ അര മണിക്കൂർ കറൻ്റ് ഇല്ലാതിരിക്കാനാണ് സാധ്യത
തിരുവനന്തപുരം:ജൂൺ 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി.ഈ സമയത്ത് അരമണിക്കൂറെങ്കിലും കറൻ്റ് പോകാനാണ് സാധ്യത.വൈദ്യുതി നിയന്ത്രണം,പവർ കട്ട്,ലോഡ് ഷെഡിങ് എന്നിങ്ങനെ ഏതുപേരിട്ട് വിളിച്ചാലും രാത്രികളിൽ അര മണിക്കൂർ കറൻ്റ് ഉണ്ടാവില്ലെന്നാണ് ഇതിൻ്റെ പച്ച മലയാളം.അതിനാൽ, മണ്ണെണ്ണ വിളക്ക്,മെഴുകുതിരി എന്നിവയുൾപ്പെടെ നേരത്തെ കരുതിയാൽ ഇരുട്ടത്തിരിക്കേണ്ടിവരില്ല.മഴക്കാലമായതിനാൽ പഴയപോലെ ചൂടില്ലെങ്കിലും വിശറി കരുതുന്നത് നല്ലത്.ടോർച്ച്,ചാർജു ചെയ്ത ഫാൻ,എമർജൻസി ലൈറ്റുകൾ എന്നിവ പെട്ടെന്ന് എടുക്കാവുന്ന സ്ഥലത്ത് മുൻകൂട്ടി എടുത്തു വയ്ക്കുന്നത് സൌകര്യമാവും.

കെഎസ്ഇബിയുടെ അറിയിപ്പ് ഇങ്ങനെ:
പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതി ലഭ്യതയിൽ വലിയ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ 16 മുതൽ തിരികെ നല്കാമെന്ന കരാറിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകൾക്കുള്ള പരിശ്രമം കെ.എസ്.ഇ.ബി. നടത്തിയിരുന്നു എങ്കിലും രാജ്യത്തെ എൽനിനോ വൈദ്യുതി പ്രതിസന്ധി കാരണം വിജയിച്ചില്ല.
സംസ്ഥാനത്ത് ജൂൺ 1-നുതന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിന്റെ ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 4900 മെഗാവാട്ട് വരെ ഉയരുന്ന സ്ഥിതിയുണ്ട്. വൈദ്യുതി ഉപയോഗത്തിലും 10 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്.

ആഭ്യന്തര ഉത്പാദനമായ 1700 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1701 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 612 മെഗാവാട്ടും വൈദ്യുതി പൂർണ്ണതോതിൽ ലഭിക്കുമ്പോഴും മേൽപ്പറഞ്ഞ കാരണങ്ങളാൽ ഏതാണ്ട് 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ജൂൺ 16 മുതൽ 30 വരെ നിലനിൽക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതിലഭ്യതയും ഈ സവിശേഷസാഹചര്യത്തിൽ 5% ആയി ചുരുങ്ങിയിരിക്കുകയാണ്. ഇക്കാരണങ്ങളാൽ ജൂൺ 16-ന് രാത്രി 9-നും 12-നുമിടയിൽ സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ നേരിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്.

സാഹചര്യം വിലയിരുത്തുന്നതിന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്‍റെ നേതൃത്വത്തിൽ പവർ സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയർമാനുമായ ഡോ. എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിരയോഗം വിളിച്ചുചേർത്തിരുന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങിയെത്തിക്കണമെന്ന് വൈദ്യുതി മന്ത്രി നിർദ്ദേശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമാകുന്നപക്ഷം വൈദ്യുതി ശൃംഖലയുടെ സുസ്ഥിരത നഷ്ടപ്പെടാതിരിക്കുന്നത് ലക്ഷ്യമിട്ട് അവശ്യം വേണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബി.ക്ക് യോഗം അനുമതി നല്‍കി.
വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് അറിയിക്കുന്നു.






