സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി,ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു…!

രാജഗോപാലിൻ്റെ അനുഭവം ഒരു വാർത്താ മാധ്യമത്തിനും വാർത്തയായില്ല!
കൊൽക്കത്ത:സമകാലിക ഇന്ത്യയുടെ പൊള്ളത്തരങ്ങൾ താൻ പത്രാധിപരായ’ ദ് ടെലഗ്രാഫ്’ പത്രത്തിൽ പ്രതിബിംബിപ്പിക്കാൻ ധൈര്യപ്പെട്ട ആർ. രാജഗോപാലിൻ്റെ പൗരത്വവും പാസ്പോർട്ടും ഇല്ലാതാക്കി ഭരണകൂടം പകരം വീട്ടുന്നു. ഇതിനോടകം വിവാദമായ ബംഗാളിലെ പ്രത്യേക തീവ്ര വോട്ടർപരിശോധനയുടെ ഭാഗമായി അദ്ദേഹത്തിൻ്റെ പേരും വെട്ടി. വോട്ടർ പട്ടികയിൽ പേരില്ല എന്ന ന്യായം പറഞ്ഞ് പാസ്പോർട് പുതുക്കാനുള്ള അദ്ദേഹത്തിൻ്റെ അപേക്ഷയും തള്ളി.ബയോമെട്രിക് പരിശോധന കഴിഞ്ഞ് നാല് മാസത്തോളമായിട്ടും പോലീസ് പരിശോധന അനുകൂലം അല്ലാത്തതിനാൽ ആണ് പാസ്പോർട്ട് പുതുക്കാനാകാത്തത്. പാസ്പോർട്ട് ഇല്ലാത്തതിനാൽ കാലിഫോണിയയിൽ ഏപ്രിലിൽ നടന്ന തൻ്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.
വോട്ടർ ലിസ്റ്റിൽ തൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന രാജഗോപാൽ കൊൽകത്തയിൽ പോയി താമസിച്ച് മാസങ്ങളായി ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
2002 ലെ വോട്ടർ പട്ടികയിൽ അച്ഛൻ്റെ പേര് ഇല്ലെന്ന് പറഞ്ഞാണ് അധികൃതർ അപേക്ഷ തള്ളിയത്. ഇപ്പോൾ ട്രിബൂണലിൻ്റെ മുന്നിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്.. മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കോളേജ് അധ്യാപകനും ആയിരുന്നു പരേതനായ പ്രൊഫ. രാമദാസിൻ്റെ മകനാണ് ഇദ്ദേഹം. അമ്മയും കോളജ് അധ്യാപികയായിരുന്നു.അഛനും അമ്മയും ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള യത്നത്തിൽ ആണ് അദ്ദേഹം!
രാജഗോപാലിൻ്റെ അനുഭവം ഒരു വാർത്താ മാധ്യമത്തിനും ഇതേവരെ വാർതയായില്ല!
പത്രാധിപരായിരുന്ന അദ്ദേഹം നേരിടുന്ന പ്രതികാര നടപടിയെപ്പറ്റി രാജ്യത്തെ പത്രാധിൻമാരുടെ സംഘടനയായ ‘എഡിറ്റേഴ്സ് ഗിൽഡ്’ അറിഞ്ഞ മട്ടില്ല! അദ്ദേഹം സേവിച്ച ‘ടെലഗ്രാഫ്’ മുതലാളി കൂടി അംഗമായ ഐഎൻഎസും മൗനം. പത്രപ്രവർതകരുടെ സംഘടനകൾ ഇതൊന്നും ‘കാണുന്നേ’യില്ല!

എം ജി രാധാകൃഷ്ണൻ
പ്രമുഖ മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ എഴുതിയത് വായിക്കാം:
‘ഒരു പത്രാധിപരുടെ ദുരിതം’
ഇക്കാലത്തെ ഇന്ത്യൻ മാധ്യമ രംഗത്ത് ഏറ്റവും ധീരനും സമർത്ഥനും ആയ പത്രാധിപർമാരിൽ മുമ്പനാണ് മലയാളിയായ ആർ രാജഗോപാൽ. കൽകത്തയിൽ നിന്ന് ഇറങ്ങുന്ന പ്രശസ്തമായ ദ് ടെലഗ്രാഫ് പത്രത്തിൻ്റെ പത്രാധിപരും എൻ്റെ ദീഘകാല സുഹൃത്തും കുറച്ചുകാലം സഹപ്രവർത്തകനും ആയിരുന്ന രാജഗോപാൽ കുറേ മാസങ്ങളായി ഒരു കടുത്ത യുദ്ധത്തിലാണ്. പശ്ചിമ ബംഗാളിലെ കുപ്രസിദ്ധമായ പ്രത്യേക തീവ്ര പരിശോധന (SIR)യുടെ ഭാഗമായി വോട്ടർ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത 27 ലക്ഷം പേരിൽ ഈ പ്രശസ്തനായ പത്രാധിപരും ഉണ്ട്. ഇതിനാൽ രാജയ്ക്ക് ഇക്കുറി വോട്ട് ചെയ്യാനായില്ല. തൻ്റെ പേര് വീണ്ടും ഉൾപ്പെടുത്താൻ തിരുവനന്തപുരത്ത് നിന്ന് കൽകത്തയിൽ പോയി താമസിച്ച് മാസങ്ങളായി ഇത്രയും പ്രമുഖനായ ഒരു പത്രാധിപർ ഭഗീരഥ ശ്രമം നടത്തിയിട്ടും ഒരു ഫലവുമില്ല. 2002 ലെ വോട്ടർ പട്ടികയിൽ തൻ്റെ അച്ഛൻ്റെ പേരും ഇല്ലെന്ന് പറഞ്ഞാണ് അധികൃതർ രാജയുടെ അപേക്ഷ പരിഗണി ക്കാതിരിക്കുന്നത്. പകരം തൻ്റെ വിവിധ രേഖകൾ രാജ സമർപ്പിച്ചിട്ടും ഫലം ഉണ്ടായില്ല. ഇപ്പോൾ ട്രിബൂണലിൻ്റെ മുന്നിൽ ആണ് രാജയുടെ അപ്പീൽ.
പ്രശസ്ത ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനും മദ്യവിരുദ്ധ പ്രവർത്തകനും ഗാന്ധി സ്മാരക നിധിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും കോളേജ് അധ്യാപകനും ഒക്കെയായിരുന്നു രാജയുടെ പരേതനായ അച്ഛൻ പ്രൊഫ. രാമദാസ്. എന്നും കൃത്യമായി വോട്ടവകാശം വിനിയോഗിച്ചിരുന്ന തൻ്റെ അഛൻ്റെ പേര് എന്തുകൊണ്ട് 2002 ലെ പട്ടികയിൽ നിന്നും അപ്രത്യക്ഷനായി എന്ന് രാജയ്ക് മനസിലാകുന്നില്ല. ഇപ്പോൾ തൻ്റെ അഛനും കോളേജ് അധ്യാപികയായ അമ്മയും ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള യത്നത്തിൽ ആണ് രാജ.
വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനാൽ രാജ മറ്റൊരു പ്രതിസന്ധിയാലും ആയി. ഇക്കാരണം ചൂണ്ടിക്കാട്ടി പാസ്പോർട്ട് പുതുക്കിക്കിട്ടാനുള്ള പോലീസ് അനുമതി നിഷേധിക്കപ്പെടുകയാണ്. ബയോമെട്രിക് പരിശോധന കഴിഞ്ഞ് നൂറ് ദിവസമായിട്ടും പോലീസ് പരിശോധന അനുകൂലം അല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കൽ പൂർത്തിയാകുന്നില്ല. അതുകൊണ്ട് കാലിഫോണിയയിൽ ഏപ്രിലിൽ നടന്ന തൻ്റെ ഏകമകളുടെ വിവാഹത്തിൽ പങ്കെടുക്കാനും രാജയ്ക്ക് കഴിഞ്ഞില്ല.
ആദ്യ വർഷം ഇന്ത്യയിൽ ആറ് കോടി പേരാണ് ഇതിനകം സമ്മതിദായക പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടത്. പത്ത് വർഷം കൽകത്തയിൽ സ്ഥിരതാമസമായി പ്രമുഖ പത്രത്തിൻ്റെ അധിപൻ ആയിരുന്ന ഒരാൾക്കും ഇതാണ് സ്ഥിതി എങ്കിൽ സാധാരണക്കാർക്ക് തങ്ങളുടെ വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ എന്തെങ്കിലും രക്ഷയുണ്ടോ? രാജഗോപാൽ നയിച്ച പത്രം BJP യോട് സ്വീകരിച്ച നിശിതമായ വിമർശനങ്ങൾക്ക് ഇതിൽ പങ്കുണ്ടെന്ന് വിശ്വസിച്ചാൽ തെറ്റുണ്ടോ?






