‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ

‘2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു’
ചെന്നൈ: വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു.സംസ്കാരം ജൂലൈ 12ന് മൈസൂരുവിൽ നടക്കും. രാവിലെ എട്ടു മുതൽ മൈസൂരു മഹാരാജ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം. വൈകിട്ട് ഹുണ്ടിയിലെ നവീൻ ഫാം ഹൗസിൽ ആകും ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. മൈസൂരുവിൽ തന്നെ സംസ്കരിക്കണമെന്ന് ജാനകി നേരത്തെ നിർദേശിച്ചിരുന്നു.
സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് ജാനകിയുടെ മരണ വിവരം അറിയിച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രയാസകരമായ സമയത്ത്, കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും അപ്സര അഭ്യർഥിച്ചു.
1956ല്‍ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില്‍ ലഭിച്ച രണ്ടാംസ്ഥാനത്തോടെയാണ് ജാനകിയമ്മയുടെ സംഗീതജീവിതം തുടങ്ങിയത്. ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തില്‍ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ല്‍ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍’ എന്ന ഗാനമാണ് മലയാളത്തില്‍ ആദ്യമായി പാടിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ പാട്ട് പാടിയ അപൂർവ ഗായികയാണ് ജാനകി. 17 ഭാഷകളിൽ ജാനകി പാടി. ആന്ധ്രപ്രദേശുകാരിയായ ഇവർ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ സ്വന്തമാക്കി. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അത് നിരസിച്ചു

എസ്. ജാനകി
തളിരിട്ട കിനാക്കള്‍തന്‍’ (മൂടുപടം), ‘അഞ്ജന കണ്ണെഴുതീ’ (തച്ചോളി ഒതേനന്‍), ‘സൂര്യകാന്തീ..’ (കാട്ടുപൂവ്), ‘ഒരു കൊച്ചു സ്വപ്നത്തിന്‍’ (തറവാട്ടമ്മ), ‘താമര കുമ്പിളിലല്ലോ മമഹൃദയം’ (അന്വേഷിച്ചു കണ്ടെത്തിയില്ല) അങ്ങനെ നീളുന്നു മലയാളത്തിൽ പിറന്ന ഹിറ്റ് ഗാനങ്ങള്‍. 1977-ല്‍ ‘സിന്ദൂര പൂവേ…’എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചത്. 1980ൽ ഓപ്പോൾ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നള്ളത്ത് ‘ എന്ന ഗാനത്തിനും 1984ൽ തെലുങ്കു ചിത്രമായ സിതാരയിൽ വെന്നല്ലോ ഗോദാരി ആനന്ദം എന്നു തുടങ്ങുന്ന ഗാനത്തിനും 1992ൽ തമിഴ് ചിത്രമായ തേവർ മകനിൽ ഇഞ്ചി ഇടിപ്പഴകാ എന്ന ഗാനത്തിനുമാണ് ദേശീയ അവാർഡുകൾ ലഭിച്ചത്.
മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്ര സർക്കാരിൻറ അവാർഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാർഡ് ഏഴു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള ഒഡീഷ സർക്കാരിൻ്റെ അവാർഡ് ഒരു തവണയും എസ്. ജാനകിയ്ക്ക് ലഭിച്ചു.
‘ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍’,’മഞ്ഞണിപ്പൂനിലാവില്‍’, ‘സന്ധ്യേ കണ്ണീരിതെന്തേ’, ‘നിദ്രതന്‍ നീരാഴി’,, ‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍’, ‘ഇളം മഞ്ഞിന്‍ കുളിരുമായി’, ‘മാനത്തിന്‍ മുറ്റത്ത്’, ‘ഉണരൂ വേഗം നീ”ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍’, ‘മഞ്ഞണിക്കൊമ്പില്‍’, ‘ഗോപികേ നിന്‍ വിരല്‍’, ‘തേനും വയമ്പും’, ‘മൈനാകം’, ‘നാഥാ നീവരും കാലൊച്ച’ തുടങ്ങിയ നൂറുകണക്കിന് പാട്ടുകളിലൂടെ മലയാളിഹൃദയങ്ങളെ കീഴടക്കിയ ജാനകിയുടെ സ്വരത്തിന് മരണമില്ല.

എസ്. ജാനകി
1957-ല്‍ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തിയ ജാനകി 60 വര്‍ഷത്തെ സംഗീത ജീവിതത്തിനു ശേഷം 2017-ലാണ് ഔദ്യോഗികമായി സംഗീത ജീവിതം ഇനിയില്ലെന്ന് പ്രഖ്യാപിച്ചത്. ‘പത്ത് കല്‍പ്പനകള്‍’ എന്ന മലയാള ചിത്രത്തിലെ ‘അമ്മപ്പൂവിന്’ എന്ന ഗാനത്തോടെ അവര്‍ റെക്കോര്‍ഡിങ് അവസാനിപ്പിച്ചു.
ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം 2017 ഒക്ടോബറിലാണ് ജാനകി അവസാന പൊതു സംഗീത പരിപാടി അവതരിപ്പിച്ചത്. മൈസൂരുവിലെ മാനസ ഗംഗോത്രി ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആ വലിയ സംഗീത നിശ കാണാന്‍ വലിയൊരു ജനപ്രവാഹമാണ് എത്തിയത്.’മദനോത്സവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിന്തേ…?’ എന്ന ഗാനവും, ‘ചാമര’ത്തിലെ ‘നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…’ എന്ന ഗാനവും പാടിയാണ് അവര്‍ വിടപറയൽ വേദി അവിസ്മരണീയമാക്കിയത്.
1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു. പിതാവ് ശിസ്തില രാമമൂർത്തി ആയുർവേദ ഡോക്ടറായിരുന്നു. മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു.
പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു. ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചിരുന്നു. അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരമാണ് സംഗീത പഠനത്തിനായി പിൽക്കാലത്ത് മദ്രാസിലെത്തിയത്.1958ലായിരുന്നു വിവാഹം. വി. രാമപ്രസാദാണ് ഭര്‍ത്താവ് .1990-ല്‍ അദ്ദേഹം മരണപ്പെട്ടു. ഏക മകന്‍ മുരളീകൃഷ്ണ ജീവിച്ചിരിപ്പില്ല. മരുമകള്‍ ഉമ. അമൃതവര്‍ഷിണി, അപ്‌സര എന്നിവര്‍ പേരക്കുട്ടികളാണ്.






