ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമോ നേടുന്നതിലും അപ്പുറം,സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രം :പ്രധാനമന്ത്രി നരേന്ദ്ര മോദി

“രാജ്യത്തെ യുവാക്കൾ എത്രത്തോളം ശാക്തീകരിക്കപ്പെടുന്നുവോ, അത്രത്തോളം മുഴുവൻ രാജ്യവും ശാക്തീകരിക്കപ്പെടും”
ന്യൂഡൽഹി :ഐ.ഐ.ടി ബിരുദത്തിന്‍റെ യഥാർത്ഥ മൂല്യം ഉയർന്ന സി.ജി.പി.എ യോ മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനമോ നേടുന്നതിലും അപ്പുറമാണെന്നും, സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മികച്ച ശേഷിയുടെ ആഗോള സാക്ഷ്യപത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .
ഐ.ഐ.ടി ഡൽഹിയുടെ 57-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“വളരെ പ്രയാസമേറിയ പ്രശ്നങ്ങൾ എങ്ങനെ കൃത്യമായി പരിഹരിക്കണമെന്ന് നിങ്ങൾക്കറിയാമെന്ന് നിങ്ങളുടെ ഈ ബിരുദം ലോകത്തോട് വിളിച്ചുപറയുന്നു” മോദി നിരീക്ഷിച്ചു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയവും, തന്ത്രപരവുമായ സാഹചര്യങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള മുന്നേറ്റമാണ് ഈ വലിയ ആഗോള മാറ്റങ്ങളുടെ പ്രധാന പ്രേരകശക്തിയെന്ന് ചൂണ്ടിക്കാട്ടി. അക്കാദമിക് സ്ഥിരോത്സാഹവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പ്രതിരോധശേഷിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട്, സങ്കീർണ്ണമായ ലാബ് പരീക്ഷണങ്ങൾ ലളിതമായ രീതിയിൽ ഘട്ടം ഘട്ടമായി പരിഹരിക്കുന്നതുപോലെ ജീവിതത്തിലെ വലിയ വെല്ലുവിളികളെയും ചെറുഘട്ടങ്ങളായി വിഭജിച്ച് നേരിടാൻ പ്രധാനമന്ത്രി യുവാക്കളെ ഉപദേശിച്ചു. “ജീവിതത്തിൽ പ്രതിസന്ധികൾ അനിവാര്യമാണെങ്കിൽ, തികച്ചും പുതിയ അവസരങ്ങളും അവിടെ ഉയർന്നുവരും; നിങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മാത്രം”- മോദി പറഞ്ഞു.
വ്യവസ്ഥാപിതമായ അക്കാദമിക് അന്തരീക്ഷത്തെ പ്രവചനാതീതമായ യഥാർത്ഥ ലോക സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സർവ്വകലാശാലാ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ വെല്ലുവിളികൾ ‘സിലബസിന് പുറത്തുനിന്നുള്ളവ’ ആയിരിക്കുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിൽ മാത്രമല്ല, സമൂഹം ചോദ്യം ചെയ്യാതെ അംഗീകരിച്ചുപോന്ന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിലാണ് യഥാർത്ഥ വിജയം കുടികൊള്ളുന്നത്.”ലോകം സംശയം പ്രകടിപ്പിച്ചിരുന്ന അത്തരം നിർണ്ണായക വിഷയങ്ങളെ ധൈര്യപൂർവ്വം തിരിച്ചറിഞ്ഞു അവസാനിപ്പിച്ചു എന്നതായിരുന്നു പല പൂർവ്വവിദ്യാർത്ഥികളുടെയും വിജയത്തിന്‍റെ അടിസ്ഥാനം,” മോദി പറഞ്ഞു.
സാമ്പത്തിക, സാങ്കേതിക, വ്യാവസായിക മേഖലകളിലുടനീളം സമഗ്രമായ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഗവണ്‍മെന്‍റിന്‍റെ ശക്തമായ മുന്നേറ്റം വിശദീകരിച്ച പ്രധാനമന്ത്രി, യുവാക്കളുടെ ശാക്തീകരണമാണ് ‘വികസിത ഭാരതത്തിന്‍റെ’ ആത്യന്തികമായ അടിത്തറയെന്ന് അടിവരയിട്ടു. “രാജ്യത്തെ യുവാക്കൾ എത്രത്തോളം ശാക്തീകരിക്കപ്പെടുന്നുവോ, അത്രത്തോളം മുഴുവൻ രാജ്യവും ശാക്തീകരിക്കപ്പെടും,” മോദി നിരീക്ഷിച്ചു.
ഗവണ്‍മെന്‍റ് പരിഷ്കാരങ്ങളെത്തുടർന്ന് ബഹിരാകാശ മേഖലയിലുണ്ടായ വൻ വളർച്ച ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, മുമ്പ് ചില വിരലെണ്ണാവുന്ന രാജ്യങ്ങൾക്ക് മാത്രം സാധ്യമായിരുന്ന സ്വന്തം റോക്കറ്റുകൾ രൂപകൽപ്പന ചെയ്യുകയും വിക്ഷേപിക്കുകയും ചെയ്യുന്ന യുവ എഞ്ചിനീയർമാരുടെ മഹത്തായ നേട്ടങ്ങളെ അഭിനന്ദിച്ചു. “ഇന്ന്, അതേ ബഹിരാകാശ മേഖല നമ്മുടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് പുതിയ അവസരങ്ങളുടെ മനോഹരമായ വിഹായസായി മാറിയിരിക്കുന്നു,” – മോദി ഓർമ്മിപ്പിച്ചു.
സെമികണ്ടക്ടർ ഉൽപ്പാദനത്തിൽ രാജ്യത്തുണ്ടായ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് വിരൽചൂണ്ടിയ പ്രധാനമന്ത്രി, മുൻകാലങ്ങളിലെ സംശയങ്ങളെ തള്ളിക്കളയുകയും, പ്രാരംഭ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുകയും ദേശീയ ആത്മവിശ്വാസത്തിന് വഴിവെക്കുകയും ചെയ്തതായി അഭിമാനത്തോടെ ചൂണ്ടിക്കാട്ടി. “‘ഇന്ത്യയിൽ ഒരു ചിപ്പ് നിർമ്മിക്കുന്ന എന്‍റെ പരമ്പരയിലെ ആദ്യത്തെയാൾ ഞാനാണ്’ എന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും ഇന്ന് യുവാക്കൾ പറയുന്നു” ഡ്രോൺ മേഖലയിലുണ്ടായ വിപ്ലവാത്മകമായ മാറ്റങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി, കൃഷി, വൈദ്യസഹായ വിതരണം മുതൽ പ്രതിരോധം വരെയുള്ള മേഖലകളിൽ നൂതനാശയങ്ങളുള്ള യുവജനങ്ങൾ എങ്ങനെയാണ് മാറ്റങ്ങൾ കൊണ്ടുവരുന്നതെന്ന് വിശദീകരിച്ചു. “ഇന്ന്, ഈ മേഖലയിൽ വലിയ പ്രചോദനം ഉൾക്കൊണ്ട ചെറുപ്പക്കാർ വിസ്മയിപ്പിക്കുന്ന പുതിയ സാധ്യതകൾ സജീവമായി സൃഷ്ടിക്കുകയാണ്” – മോദി പറഞ്ഞു.
ഭാവി സാങ്കേതിക ആധിപത്യത്തിന്‍റെ പുതിയ മേഖലകളെ അടയാളപ്പെടുത്തിയ പ്രധാനമന്ത്രി, നിർമ്മിത ബുദ്ധി, ഡാറ്റാ സെന്‍ററുകൾ, നിർണായക ധാധുക്കൾ, ആഴക്കടൽ പര്യവേഷണം, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഊർജ്ജ സുരക്ഷ തുടങ്ങിയ വളർന്നുവരുന്ന തന്ത്രപ്രധാന മേഖലകളെ എടുത്തുപറഞ്ഞു. “ഇത്തരം അത്യാധുനിക മേഖലകൾ നിങ്ങളുടെ മികച്ച കഴിവുകൾക്കായും, ധീരമായ നൂതനാശയങ്ങൾക്കായും, ശക്തമായ നേതൃത്വത്തിനായും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,”
നൂതന ഗവേഷണങ്ങളിലേക്കുള്ള രാജ്യത്തിന്‍റെ വലിയൊരു മാറ്റത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ‘പ്രൈം മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പ്’, ലക്ഷം കോടി രൂപ വരെയുള്ള അഭൂതപൂർവ്വമായ സാമ്പത്തിക ലക്ഷ്യത്തോടെയുള്ള ‘അനുസന്ധാൻ നാഷണൽ റിസർച്ച് ഫൌണ്ടേഷന്‍റെ’ രൂപീകരണം എന്നിവയുൾപ്പെടെയുള്ള ശക്തമായ പിന്തുണാ സംവിധാനങ്ങൾ വിശദീകരിച്ചു. “ഇന്ന് രാജ്യത്തിന് പുതിയ ഗവേഷണങ്ങൾ അത്യന്താപേക്ഷിതമാണ്, നമ്മുടെ ഭരണപരമായ ശ്രദ്ധയും അത്രതന്നെ ശക്തമായി ഗവേഷണങ്ങളിൽ തന്നെയാണ്-മോദി നിരീക്ഷിച്ചു.
സാമൂഹ്യ മാധ്യമയുഗത്തിലെ ഹാനികരമായ ശ്രദ്ധതിരിക്കലുകൾക്കെതിരെ ബിരുദധാരികൾക്ക് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, തങ്ങളുടെ ശമ്പളമോ ജോലിയോ സ്റ്റാർട്ടപ്പ് നേട്ടങ്ങളോ സഹപാഠികളുമായി താരതമ്യം ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കാൻ അഭ്യർത്ഥിച്ചു. സ്വയം മെച്ചപ്പെടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ, മാനസികവും ശാരീരികവുമായ ക്ഷേമത്തിന് മുൻഗണന നൽകാൻ അദ്ദേഹം അവരെ ഉപദേശിച്ചു. “ഓർക്കുക, ജീവിതം ഒരു ലീഡർ ബോർഡ് അല്ല; നിങ്ങളുടെ യഥാർത്ഥ മത്സരം മറ്റാരുമായുമല്ല, അത് നിങ്ങളോടുതന്നെയാണ്-” മോദി പറഞ്ഞു.






