യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടി,രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും ഡോ.കെ.ടി ജലീൽ

പിണറായിയുടെ നിക്ഷേപം തേടി ഇ.ഡി വിദേശത്തേക്കു പോകുന്നുണ്ടെങ്കിൽ അതുംകൂടി ഒന്നന്വേഷിച്ചാൽ ഒന്നുമില്ലാതെ കയ്യുംവീശി മടങ്ങേണ്ടി വരില്ലെന്നും ഡോ.ജലീൽ
മലപ്പുറം:യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടിയാണെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ.രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാമെന്നും അദ്ദേഹത്തിൻ്റെ വാഗ്ദാനം.പിണറായിയുടെ നിക്ഷേപം തേടി ഇ.ഡി വിദേശത്തേക്കു പോകുന്നുണ്ടെങ്കിൽ അതുംകൂടി ഒന്നന്വേഷിച്ചാൽ ഒന്നുമില്ലാതെ കയ്യുംവീശി മടങ്ങേണ്ടി വരില്ലെന്നും ഡോ.ജലീൽ ഉറപ്പു പറയുന്നു.

ഡോ.കെ.ടി ജലീൽ
‘പിണറായിയെ പൂട്ടാൻ ഇ.ഡി വേറെ ജനിക്കണം!’എന്ന തലക്കെട്ടിൽ ഡോ.കെ.ടി ജലീൽ എഴുതിയ കുറിപ്പ് വായിക്കാം:
‘പിണറായിയെ പൂട്ടാൻ ഇ.ഡി വേറെ ജനിക്കണം!’
‘അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് പോലീസല്ല, വിജിലൻസ് ആണ്. വിജിലൻസാകട്ടെ ഡിജിപിയുടെ കീഴിലല്ലതാനും. വിജിലൻസ് അന്വേഷണം നടത്തുവാൻ വിജിലഎൻസ് ഡയറക്ടർക്ക് പോലും ഇപ്പോൾ അധികാരമില്ല. വിജിലൻസ് വകുപ്പിന്റെ ചുമതല കൂടിയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് വിജിലൻസ് അന്വേഷണം നടത്താനുള്ള അധികാരം. കൂടാതെ, വിജിലൻസ് വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി, മുഖ്യമന്ത്രി എന്നിവർക്കും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമുണ്ട്. വിജിലൻസ് അന്വേഷണം നടത്തുവാൻ അധികാരമില്ലാത്ത ഡിജിപിക്ക്
മാസപ്പടി കേസിൽ ഇ.ഡി കത്ത് കൊടുത്തത് സർക്കാരിനെയും ഡി.ജി.പിയേയും കുരങ്ങ് കളിപ്പിക്കാനല്ലാതെ മറ്റെന്തിനാണ്?.
10 കൊല്ലം തുടർച്ചയായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായ ഒരേഒരാളാണ് പിണറായി വിജയൻ. അദ്ദേഹം നിസ്സാരമായ 3.24 കോടിയേ “അഴിമതി” നടത്തിയിട്ടുള്ളൂ എന്നാണ് “വമ്പുറ്റ ഇ.ഡി” വർഷങ്ങൾ അരിപ്പ വെച്ച് അരിച്ച് നോക്കി പരിശോധിച്ചിട്ടും റൈഡ് നടത്തിയിട്ടും പറയുന്നതെങ്കിൽ ആയിരം വട്ടം ശുദ്ധമാണ് പിണറായിയുടെ കൈകളെന്ന് മലയാളികൾക്ക് വിശ്വസിക്കാം. ഏറ്റവും ചുരുങ്ങിയത് 300 കോടി അഴിമതി നടത്തി എന്നെങ്കിലും ഇ.ഡി പറയണമായിരുന്നു. ഇതിപ്പോ കോൺഗ്രസ്സിൻ്റെ ഒരു കോർപ്പറേഷൻ കൗൺസിലർ നടത്തിയ അഴിമതിത്തുകയുടെ അത്രപോലും വരുന്നില്ലല്ലോ മൂന്നേകാൽ കോടി?!. യു.ഡി.എഫ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ഖത്തറിലെ ഒരു കമ്പനിയിൽ മാത്രമുള്ള നിക്ഷേപം 1000 കോടിയാണെന്നാണ് കേൾവി! രേഖകളൊക്കെ ഇ.ഡിക്ക് തന്നെ നേരിട്ടു തരാം! പിണറായിയുടെ നിക്ഷേപം തേടി ഇ.ഡി വിദേശത്തേക്കു പോകുന്നുണ്ടെങ്കിൽ അതുംകൂടി ഒന്നന്വേഷിച്ചാൽ ഒന്നുമില്ലാതെ കയ്യുംവീശി മടങ്ങേണ്ടി വരില്ല. ലീഗുകാർക്ക് മൂന്നേകാൽ കോടി എന്നൊക്കെ പറഞ്ഞാൽ “മൂക്കിൽപൊടി”ക്കുള്ള തുക പോലും ആവില്ല!
ഇ.ഡി സർക്കാരിന് അയച്ച കത്ത് ഡി.ജി.പി, മുഖ്യമന്ത്രിക്കോ വിജിലൻസിൻ്റെ ചുമതലയുള്ള മന്ത്രിക്കോ കൈമാറണം. അവരതിൻ്റെ മേൽ നിയമോപദേശം തേടണം. അഡ്വക്കറ്റ് ജനറലാണ് ഇ.ഡിയുടെ കത്തിൻ്റെ ഉള്ളടക്കവും നിയമസാധുതയും പരിശോധിച്ച് “Yes or No” പറയേണ്ടത്. തുടർന്നത് മുഖ്യമന്ത്രി, വകുപ്പ് മന്ത്രിക്കയക്കണം. അവസാനം ആഭ്യന്തരമന്ത്രി വിജിലൻസിന് ഫയൽ കൈമാറണം. തക്കതായ തെളിവുകളില്ലാതെ വിജിലൻസ് കേസെടുത്താൽ കോടതിയുടെ വരാന്തയിൽ നിന്നു തന്നെ അത് സ്റ്റേ ചെയ്യപ്പെടും. പിണറായി പ്രതിപക്ഷ നേതൃപദവിയിൽ ഇരിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നതിനെക്കാൾ യു.ഡി.എഫിനെയും ബി.ജെ.പിയേയും അസ്വസ്ഥമാക്കുന്നുണ്ട് എന്ന കാര്യം ഉറപ്പാണ്.
യാതൊരു നിയമ പിൻബലവുമില്ലാത്ത ഇ.ഡിയുടെ ഡി.ജി.പിക്ക് അയച്ച കത്താണ് പത്രങ്ങളും ചാനലുകളും പിണറായിയേയും കുടുംബത്തെയും “പൂട്ടി” എന്ന മട്ടിൽ ആഘോഷിക്കുന്നത്. വല്ല കാമ്പും ഇക്കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇ.ഡി തന്നെ നേരിട്ട് കേസെടുത്ത് പ്രതികളെ ജയിലിൽ അടക്കുമായിരുന്നില്ലെ? മുൻ അഭ്യന്തരമന്ത്രിയും, ധനകാര്യമന്ത്രിയും, ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനുമായ പി ചിദംബരത്തെ നട്ടപ്പാതിരക്ക് വീടിൻ്റെ ഗേറ്റും മതിലും ചാടിക്കടന്ന് അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലിലിട്ട ഇ.ഡിക്ക്, പിണറായിയേയും കുടുംബത്തെയും തൊടാൻ പേടി മറ്റൊന്നുകൊണ്ടുമല്ല, മതിയായ തെളിവുകൾ ഇല്ല എന്നത് തന്നെയാണ്. ലോക ചരിത്രത്തിൽ ജി.എസ്.ടി അടച്ച് കൈക്കൂലി വാങ്ങിയ ഒരേയൊരു കേസ്, വീണാ വിജയനെതിരെ ഇ.ഡി ആരോപിച്ച ഈ അത്യപൂർവ്വ തട്ടിക്കൂട്ട് ”കേസാ”കും, തീർച്ച.
അമിത്ഷായുടെ തലയിൽ ഒരു കാലിക്കവറ് ഒട്ടിക്കാനുള്ള ചോറ് പോലും ഇല്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാം. എന്നാൽ അത്യാവശ്യം പഠിപ്പും വിവരവുമെല്ലാം ഉണ്ടെന്ന് കരുതുന്ന ഇ.ഡി ഉദ്യോഗസ്ഥൻമാർക്കും “കിളി” പോയോ?. വെറുതെയല്ല, ചാരിയാൽ ചാരിയത് മണക്കും എന്നു കാരണവൻമാർ പറയുന്നത്.’






