ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി

‘ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം’
കോഴിക്കോട്:ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ അറിയിച്ചു.ഇപ്പോള്‍ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് ഒരു കത്ത് നല്‍കിയിരിക്കുകയാണ്. അതിലെ ഉള്ളടക്കം നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എയായ മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതികളില്‍ നല്‍കിയിരുന്ന പരാതികളുടെ ആവര്‍ത്തനം കൂടിയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 10 വര്‍ഷത്തിനിടയില്‍ സി.എം.ആര്‍.എല്ലിന് അനുകൂലമായി യാതൊരു തെറ്റായ നടപടികളും ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തി വിജിലന്‍സ് കോടതിയും, ഹൈക്കോടതിയുടെയും, അന്തിമമായി സുപ്രീം കോടതിയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ചിട്ടുണ്ട്.
സി.എം.ആര്‍.എല്‍ ഓഫീസ് റെയ്‌ഡ് ചെയ്‌തപ്പോള്‍ കിട്ടിയതെന്ന് അവകാശപ്പെടുന്ന രേഖയില്‍ 182 കോടി രൂപ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി പറയുന്നു. അത്തരമൊരു മൊഴി ഒരുദ്യോഗസ്ഥന്റെ പേരില്‍ തയ്യാറാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി വിജിലന്‍സ് കേസ് എടുക്കുന്നതിന് കത്ത് നല്‍കിയത്. എന്നാല്‍, അതേ രേഖയിലും, അതേ മൊഴിയിലും ആരോപണ വിധേയരായവര്‍ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിസഭയിലുണ്ട്. അതിലൊരാള്‍ ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കീഴില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇ.ഡി ആവശ്യപ്പെടണമെന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ട് മന്ത്രിമാര്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്ന വസ്‌തുത അവര്‍ സമ്മതിച്ചതാണ്. അതിന്റെ പേരില്‍ അന്വേഷണമോ റെയ്‌ഡോ നാളിതുവരെ ഇ.ഡി നടത്തിയിട്ടില്ല. ഇന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ നിഷ്‌പക്ഷ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല, അത് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ മാത്രമുള്ളതാണെന്ന് പ്രമേയത്തിൽ പറയുന്നു.ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

പ്രമേയത്തിൻ്റെ പൂർണ രൂപം ചുവടെ:
‘ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയയെ നിയമപരമായും, രാഷ്‌ട്രീയമായും നേരിടും’
‘സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയനേയും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസിനും കുടുംബത്തേയും ലക്ഷ്യമിട്ട് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്‌ട്രീയ വേട്ടയെ നിയമപരമായും, രാഷ്‌ട്രീയമായും ശക്തമായി നേരിടും.
പ്രതിപക്ഷ നേതാവിന്റെ മകളുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന എക്‌സാലോജിക് കമ്പനിയും, സി.എം.ആര്‍.എല്ലും നിയമപരമായ കരാറിന്റെ അടിസ്ഥാനത്തില്‍ ബിസിനസ്സ് ഇടപാട് നടത്തി എന്നത് വസ്‌തുതയാണ്. അക്കാലത്ത് തന്നെ അതിന്റെ ആദായ നികുതിയും, ജി.എസ്.ടിയും അടയ്‌ക്കുകയും, കരാര്‍ അടിസ്ഥാനത്തില്‍ സുതാര്യമായി ബാങ്ക് അക്കൊണ്ടുകള്‍ വഴിയാണ് എക്‌സാലോജിക് സി.എം.ആര്‍.എല്ലിന് നല്‍കിയ സേവനങ്ങള്‍ക്ക് പ്രതിഫലം കൈപ്പറ്റിയത്. തങ്ങള്‍ക്ക് കരാര്‍ പ്രകാരം സേവനം ലഭിച്ചതായി കമ്പനി അധികാരികള്‍ സത്യവാങ്‌മൂലം ഇന്‍കംടാക്‌സ് അധികാരികളുടെ മുമ്പാകെ സമര്‍പ്പിച്ചിരുന്നതുമാണ്. കേരളത്തിലെ ഉന്നത രാഷ്‌ട്രീയ നേതാവിന്റെ മകളാണെന്ന രേഖപ്പെടുത്തലോടെ ഏകപക്ഷീയമായി ഇന്‍കംടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് സി.എം.ആര്‍.എല്‍ നല്‍കിയ ആര്‍ബിറ്റേഷന്‍ അപേക്ഷയില്‍ എക്‌സാലോജികിനേയോ അതിന്റെ ഉടമയേയോ കേള്‍ക്കാതെ രേഖപ്പെടുത്തിയത് തന്നെ രാഷ്‌ട്രീയ ലക്ഷ്യം വെച്ച് തുടക്കമിട്ട ഒരു വേട്ടയുടെ തെളിവായിരുന്നു. ഇതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ പാർട്ടി ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ വേട്ടയെക്കുറിച്ച് പാര്‍ട്ടി പ്രതികരിച്ചത്. അക്കാര്യം ശരിയാണ് എന്ന് ഇപ്പോള്‍ മറ്റ് അന്വേഷണ ഏജന്‍സികളെ കൂടി രംഗത്തിറക്കി നടത്തിക്കൊണ്ടിരിക്കുന്ന നടപടികളിലൂടെ വ്യക്തമായിരിക്കുകയാണ്.
ഇപ്പോള്‍ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് ഒരു കത്ത് നല്‍കിയിരിക്കുകയാണ്. അതിലെ ഉള്ളടക്കം നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എയായ മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് കോടതികളില്‍ നല്‍കിയിരുന്ന പരാതികളുടെ ആവര്‍ത്തനം കൂടിയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 10 വര്‍ഷത്തിനിടയില്‍ സി.എം.ആര്‍.എല്ലിന് അനുകൂലമായി യാതൊരു തെറ്റായ നടപടികളും ഉണ്ടായിട്ടില്ല എന്ന് കണ്ടെത്തി വിജിലന്‍സ് കോടതിയും, ഹൈക്കോടതിയുടെയും, അന്തിമമായി സുപ്രീം കോടതിയും ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കള്ളക്കേസുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
ആദായ നികുതി വകുപ്പിന്റെ തര്‍ക്ക പരിഹാര ബോര്‍ഡിന്റെ മുമ്പാകെ എക്‌സാലോജിക് കമ്പനിയോ അതിന്റ ഉടമയോ കക്ഷിയായിരുന്നില്ല. സി.എം.ആര്‍.എല്ലിന്റെ ഒത്ത് തീര്‍പ്പ് നടപടികളില്‍ ബോര്‍ഡ് തീരുമാനമെടുത്തത് അവരെ കേള്‍ക്കാതെയാണ്. സി.എം.ആര്‍.എല്‍ കമ്പനി ആദായ നികുതി വെട്ടിച്ചവെന്ന പരാതിയെ തുടര്‍ന്നാണ് ബോര്‍ഡിന്റെ മുമ്പാകെ അപ്പീലുമായി വന്നത്. അക്കാര്യത്തില്‍ അന്തിമമായി തീര്‍പ്പാക്കിയ ഒരു രേഖയുടെ മറവില്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തുടര്‍ച്ചയായി അപവാദ പ്രചരണം നടത്താനാണ് ഇക്കാലമെല്ലാം ശ്രമിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്‌ഡ് നടത്തിയിട്ടും യാതൊന്നും കണ്ടെത്താന്‍ ഇ.ഡിക്ക് കഴിഞ്ഞില്ല. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ വീടുകളില്‍ റെയ്‌ഡ് നടത്തിയിട്ടും കേസെടുക്കത്തക്കതായ ഒരു വസ്‌തുതയും ഇ.ഡി കണ്ടെത്തിയിട്ടില്ല. സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഏതോ ഹവാല പണം റിയാസിനുവേണ്ടി കൈമാറിയെന്ന മൊഴി പടച്ചുണ്ടാക്കി നിര്‍ബന്ധമായി ഒപ്പിടുവിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ അവര്‍ അത് തെറ്റാണെന്നും, നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സത്യവാങ്‌മൂലം നിയമാനുസൃതം സമര്‍പ്പിക്കുകയാണ് ഉണ്ടായത്.
സി.എം.ആര്‍.എല്‍ ഓഫീസ് റെയ്‌ഡ് ചെയ്‌തപ്പോള്‍ കിട്ടിയതെന്ന് അവകാശപ്പെടുന്ന രേഖയില്‍ 182 കോടി രൂപ വിവിധ രാഷ്ട്രീയ നേതാക്കള്‍ക്കും, മാധ്യമങ്ങള്‍ക്കും നല്‍കിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതായി പറയുന്നു. അത്തരമൊരു മൊഴി ഒരുദ്യോഗസ്ഥന്റെ പേരില്‍ തയ്യാറാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഇ.ഡി വിജിലന്‍സ് കേസ് എടുക്കുന്നതിന് കത്ത് നല്‍കിയത്. എന്നാല്‍, അതേ രേഖയിലും, അതേ മൊഴിയിലും ആരോപണ വിധേയരായവര്‍ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിസഭയിലുണ്ട്. അതിലൊരാള്‍ ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കീഴില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഇ.ഡി ആവശ്യപ്പെടണമെന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ട് മന്ത്രിമാര്‍ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്ന വസ്‌തുത അവര്‍ സമ്മതിച്ചതാണ്. അതിന്റെ പേരില്‍ അന്വേഷണമോ റെയ്‌ഡോ നാളിതുവരെ ഇ.ഡി നടത്തിയിട്ടില്ല. ഇന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് കീഴില്‍ നിഷ്‌പക്ഷ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല, അത് രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ മാത്രമുള്ളതാണ്.
യാതൊരു തെളിവിന്‍റെ കണികയുമില്ലാതെ വ്യാജ രേഖകകള്‍ നിര്‍മ്മിച്ച് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിനെയും, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെയും ദീര്‍ഘകാലം ജയിലില്‍ അടച്ചിടുകയും ഇതിന്‍റെ മറവില്‍ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഇ.ഡി നടത്തുകയും ചെയ്‌തു. മറ്റൊരു മുഖ്യമന്ത്രിയായ ഹേമന്ദ് സോറന്‍ ഇതേപോലെ വേട്ടയാടപ്പെട്ടതാണ്. ഇ.ഡി കള്ളക്കേസുകള്‍ എടുക്കുകയും, ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത്തരം കേസുകള്‍ അവസാനിക്കുകയും ചെയ്യുന്ന നടപടിയാണ് രാജ്യമാകെ അവര്‍ സ്വീകരിച്ചത്. രാഷ്‌ട്രീയ പ്രേരിതമായി നടത്തുന്ന ഇത്തരം ഇടപെടലുകളെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ കഴിയേണ്ടതുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ അഖിലേന്ത്യാ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കാറുണ്ട്. എന്നാല്‍, കേരളത്തില്‍ സി.പി.ഐ (എം) നേയും, ഇടതുപക്ഷത്തേയും വേട്ടയാടാനും, ദുര്‍ബലപ്പെടുത്താനും കടന്നുവന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെ പിന്തുണയ്‌ക്കുന്ന സമീപനമാണ് ഇക്കാലമത്രയും യു.ഡി.എഫ് സ്വീകരിച്ചത്.
ഈ സാഹചര്യത്തില്‍ ഇ.ഡിയുടെ രാഷ്‌ട്രീയ വേട്ടയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. യാതൊരു നിയമ നടപടികളും അധികാരപ്പെട്ട കോടതികളില്‍ രേഖാമൂലം നല്‍കാതെ വലതുപക്ഷ മാധ്യമങ്ങളെ മുന്‍നിര്‍ത്തി ഇടതുപക്ഷ വിരുദ്ധ തീവ്ര പ്രചരണം നടത്താനാണ് വലതുപക്ഷ ശക്തികള്‍ ഈ നടപടികളെയാകെ ഉപയോഗിക്കുന്നത്. ഇ.ഡി വേട്ടയെ രാഷ്‌ട്രീയമായും, നിയമപരമായും സി.പി.ഐ (എം) നേരിടുക തന്നെ ചെയ്യും. നുണ പ്രചാരവേലകളെ തള്ളിക്കളഞ്ഞ് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ വേട്ടയെ പ്രതിരോധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.’






