‘ചോദിക്കേണ്ടത് “മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റാമോ?” എന്നു മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്നു കൂടിയാണ് ‘

‘തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഇത്രയും വിശാലമായൊരു പ്രകൃതിസമ്പത്തും, മൃഗശാലയും മ്യൂസിയവും ഒരുമിച്ച് നിലനിൽക്കുന്നത് ഒരു നഗരത്തിന്‍റെ ദൗർബല്യമല്ല അത് നഗരത്തിന്റെ സവിശേഷതയാണ്’
തിരുവനന്തപുരം:ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്നായ ലണ്ടൻ നഗരത്തിൻ്റെ സൂ നഗരത്തിൻ്റെ ഹൃദയഭാഗത്ത് 36 ഏക്കറിലാണെന്ന് മുൻ ടൂറിസം മന്ത്രികൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ.ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൃഗശാലയായ വിയന്നയിലെ മൃഗശാല നഗരനടുവിൽ 17 ഹെക്ടർ വിസ്തൃതിയിലാണ്.ഇവിടെ പ്രതിവർഷം 20 ലക്ഷത്തിലധികം സന്ദർശകരെത്തുന്നു. നഗരത്തിൽ മൃഗശാലയുണ്ടാകുന്നത് ലോകത്ത് അസാധാരണമായ കാര്യമല്ല. മറിച്ച്, പല നഗരങ്ങളും അവരുടെ മൃഗശാലകളെ നഗരത്തിന്റെ ചരിത്രത്തിന്‍റെയും പൊതു ജീവിതത്തിന്‍റെയും ഭാഗമായിത്തന്നെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കടകംപള്ളി ഓർമിപ്പിക്കുന്നു.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിൽ തന്നെ 30 ഏക്കറോളം വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഒരു വലിയ ഹരിതമേഖല — അതിനുള്ളിലാണ് നമ്മുടെ മൃഗശാലയും.ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചോദിക്കേണ്ടത് “ഇത് നഗരത്തിൽ നിന്ന് മാറ്റാമോ?” എന്ന ചോദ്യം മാത്രമല്ല, “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്ന ചോദ്യം കൂടിയാണെന്ന് കടകംപള്ളി വ്യക്തമാക്കുന്നു.

കടകംപള്ളി സുരേന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത് വായിക്കാം:
‘തിരുവനന്തപുരം മൃഗശാലയെക്കുറിച്ചുള്ള ചർച്ചയിൽ നമ്മൾ ഒന്ന് ലോകത്തേക്ക് കൂടി നോക്കണം.
ലണ്ടൻ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മഹാനഗരങ്ങളിലൊന്ന്. അവിടുത്തെ London Zoo 36 ഏക്കറിലാണ്, നഗരത്തിന്റെ ഹൃദയഭാഗമായ Regent’s Park-ന്റെ വടക്കേ അറ്റത്ത് ഇന്നും പ്രവർത്തിക്കുന്നത്. Zoological Society of London തന്നെ അതിനെ “In the heart of London” എന്നാണ് വിശേഷിപ്പിക്കുന്നത്.
വിയന്നയിലോ? ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൃഗശാലയായ Schönbrunn Zoo, നഗരത്തിന്റെ തന്നെ പ്രശസ്തമായ Schönbrunn Palace-ന്റെ 160 ഹെക്ടർ വരുന്ന ചരിത്രപരമായ ഉദ്യാനത്തിനുള്ളിലാണ്. ഏകദേശം 17 ഹെക്ടർ വിസ്തൃതിയുള്ള ഈ മൃഗശാലയിൽ പ്രതിവർഷം 20 ലക്ഷത്തിലധികം സന്ദർശകരെത്തുന്നു.
അപ്പോൾ നഗരത്തിൽ മൃഗശാലയുണ്ടാകുന്നത് ലോകത്ത് അസാധാരണമായ കാര്യമല്ല. മറിച്ച്, പല നഗരങ്ങളും അവരുടെ മൃഗശാലകളെ നഗരത്തിന്റെ ചരിത്രത്തിന്റെയും പൊതുജീവിതത്തിന്റെയും ഭാഗമായിത്തന്നെ സംരക്ഷിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഇനി നമ്മുടെ തിരുവനന്തപുരം… നഗരത്തിന്റെ ഹൃദയത്തിൽ തന്നെ 30 ഏക്കറോളം വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഒരു വലിയ ഹരിതമേഖല — അതിനുള്ളിലാണ് നമ്മുടെ മൃഗശാലയും
മ്യൂസിയവും മൃഗശാലയും ഉദ്യാനവും ഒരുമിച്ചുള്ള അപൂർവ്വ ഇടം. വർഷം ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന സ്ഥലം. കുട്ടികളുടെ ബാല്യം മുതൽ തലമുറകളുടെ ഓർമ്മകളിൽ ഇടം നേടിയ സ്ഥലം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ചോദിക്കേണ്ടത് “ഇത് നഗരത്തിൽ നിന്ന് മാറ്റാമോ?” എന്ന ചോദ്യം മാത്രമല്ല. “ഇത് നഗരത്തിൽ തന്നെ കൂടുതൽ മികച്ചതാക്കാൻ കഴിയുമോ?” എന്ന ചോദ്യം കൂടിയാണ്.
മൃഗങ്ങളുടെ ക്ഷേമം ഏറ്റവും പ്രധാനപ്പെട്ടതാണ്. കൂടുതൽ വിശാലവും പ്രകൃതിസൗഹൃദവുമായ എൻക്ലോഷറുകളും മികച്ച വെറ്ററിനറി സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും തീർച്ചയായും വേണം. പക്ഷേ അതിനായി മൃഗശാല തന്നെ നഗരത്തിന് പുറത്തേക്ക് മാറ്റണമോ?
ലണ്ടന് കഴിയുന്നു.. വിയന്നയ്ക്ക് കഴിയുന്നു….. ലോകത്തിലെ മറ്റു പല നഗരങ്ങൾക്കും കഴിയുന്നു.
അപ്പോൾ തിരുവനന്തപുരത്തും ആധുനിക മൃഗശാലയും നഗരത്തിന്റെ ഹരിതപൈതൃകവും ഒരുമിച്ച് സംരക്ഷിക്കാനുള്ള സാധ്യത ആദ്യം ഗൗരവമായി പരിശോധിക്കേണ്ടതല്ലേ? അതിലുപരി, നഗരത്തിന് പുറത്തേക്ക് മാറ്റുമ്പോൾ സാധാരണക്കാരുടെയും കുട്ടികളുടെയും വിദ്യാർത്ഥികളുടെയും പ്രവേശനസൗകര്യം എന്താകും? പുതിയ സ്ഥലം, പുതിയ അടിസ്ഥാനസൗകര്യങ്ങൾ, പുതിയ നിർമ്മാണങ്ങൾ, ഇതിന് വേണ്ടിവരുന്ന വലിയ പൊതുചെലവ് എത്രയായിരിക്കും?
മാഡിസൺ സ്ക്വയറിനെക്കുറിച്ച് നമ്മൾ സംസാരിക്കാം. പ്രാഗിനെക്കുറിച്ച് സംസാരിക്കാം. ലോകത്തിലെ മഹാനഗരങ്ങളുടെ മാതൃകകളെക്കുറിച്ച് സംസാരിക്കാം.
പക്ഷേ അതിനിടയിൽ തിരുവനന്തപുരത്തിന്റെ സ്വന്തം ഹരിതഹൃദയത്തെ മറക്കരുത്.
നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഇത്രയും വിശാലമായൊരു പ്രകൃതിസമ്പത്തും, മൃഗശാലയും മ്യൂസിയവും ഒരുമിച്ച് നിലനിൽക്കുന്നത് ഒരു നഗരത്തിന്‍റെ ദൗർബല്യമല്ല അത് നഗരത്തിന്റെ സവിശേഷതയാണ്.
തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും വെറുമൊരു ഭൂമിക്കഷണമല്ല. എന്നെപോലെയുള്ളവർക്ക് ഇത് തലമുറകളുടെ ഓർമ്മയും, നഗരത്തിന്റെ ചരിത്രവും, തിരക്കേറിയ നഗരജീവിതത്തിനിടയിലെ ശ്വാസവായുവുമാണ്.’






