ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക:ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രിയ്ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണല്‍. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്തിയ കേസിലാണ് വിധി.ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്തെന്നാണ് കോടതിയുടെ കണ്ടെത്തല്‍.കൂട്ടക്കൊല, വധശ്രമം, മനുഷ്യാവകാശ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.ശിക്ഷാവിധിക്കു പിന്നാലെ ബംഗ്ലാദേശിൽ സുരക്ഷ ശക്തമാക്കി.മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൻ്റ ഗൂഢാലോചനയാണിതെന്ന് ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീന ആരോപിച്ചു.

ഷെയ്ഖ് ഹസീന
ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.ധാക്കയിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചതോടെ പലയിടത്തും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ദി ഇൻ്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി)ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളിൽ വിചാരണ നടന്നത്.മുൻ ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ കമൽ, പൊലീസ് ഐജി ചൗധരി അബ്ദുല്ല അൽ മാമുൻ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.അസദുസ്മാഖാനും വധശിക്ഷ വിധിച്ചിട്ടുണ്ട്. രാജ്യചരത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

ഷെയ്ഖ് ഹസീന
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു.ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു.പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിനു തെളിവുണ്ടെന്നും കോടതി വിലയിരുത്തി.ഹസീനയ്ക്ക് വധശിക്ഷ നല്‍കണമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് താജുല്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനു പിന്നാലെ ഷേഖ് ഹസീനയുടെ ധാക്കയിലെ വീടിന് മുന്നില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തി.അവരുടെ വസതി ഇടിച്ചുനിരത്തുമെന്നാണ് പ്രചാരണം. ഹസീനയുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വർഷം ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്.ജൂലായ് 15 മുതല്‍ ഓഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400-ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്നിൻ്റെ കണക്ക്.

തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഇത്തരത്തില്‍ ഒരു കുറ്റവിചാരണയെ താന്‍ കാര്യമാക്കിയെടുക്കുന്നില്ലെന്നും തന്നെ പിന്തുണക്കുന്നവര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ ഹസീന പറഞ്ഞു.’അല്ലാഹു എനിക്ക് ജീവൻ നൽകി,അല്ലാഹു അത് എടുക്കും,പക്ഷേ ഞാൻ എന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും.മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ തൻ്റെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അത്ര എളുപ്പത്തില്‍ അവാമി ലീഗിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല.അടിത്തട്ടില്‍നിന്ന് വളര്‍ന്ന പാര്‍ട്ടിയാണ് ഇത്.അധികാരം പിടിച്ചെടുത്തയാളുടെ പോക്കറ്റില്‍നിന്ന് കിളിര്‍ത്തുവന്നതല്ല അത്’-ഹസീന പറഞ്ഞു.






