നിയമസഭാ തെരഞ്ഞെടുപ്പ്:പ്രശാന്ത് കിഷോർ കേരളത്തിൽ ‘പണി’തുടങ്ങി

ഒറ്റച്ചോദ്യവുമായി പ്രശാന്ത് കിഷോർ, കനഗോലുവിൻ്റെ ഗുരു
എം.ബി.സന്തോഷ്
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ബീഹാറിലെ ജൻ സുരാജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ കേരളത്തിൽ ആറു മാസത്തിനുള്ളിൽ നടക്കാൻ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർവെ ആരംഭിച്ചു.ഇത് ഏത് മുന്നണിയ്ക്കു വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ല.ബീഹാറിൽ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 238 സീറ്റുകളിൽ മത്സരിച്ചുവെങ്കിലും ഒരെണ്ണത്തിൽപ്പോലും വിജയിക്കാൻ പ്രശാന്ത് കിഷോറിൻ്റെ ജൻ സുരാജ് പാർട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയായിരുന്നു.

പ്രശാന്ത് കിഷോർ
നവംബർ 23ന് ആയിരക്കണക്കിന് ആളുകൾക്കാണ് ഫോണിലൂടെ സർവെ വിവരങ്ങൾ ലഭിച്ചത്.ആറുമാസത്തിനുള്ളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യുമെന്നായിരുന്നു ചോദ്യം.ഓപ്ഷൻ നൽകിയിരുന്നു.ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കാണെങ്കിൽ 1 അമർത്തുക,കോൺഗ്രസ് നേതൃത്വം നേതൃത്വം നൽകുന്ന യുഡിഎഫിനാണെങ്കിൽ 2 അമത്തുക,സിപിഎം നേതൃത്വത്തിലുള്ള എൽ ഡി എഫിനാണെങ്കിൽ 3 അമർത്തുക, ഇവർക്കാർക്കുമല്ലെങ്കിൽ 4 അമർത്തുക എന്നിങ്ങനെയായിരുന്നു നിർദേശം.തുടർ സർവെ ഉണ്ടാവുമോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്.
സർവെയുടെ ചോദ്യം വന്ന നമ്പരിലേക്ക് തിരിച്ചു വിളിച്ചവർക്ക് ആ നമ്പർ നിലവിലില്ലെന്ന മറുപടിയാണ് ലഭിച്ചത്.
കനഗോലു കോൺഗ്രസിന്
നിലവിൽ കോൺഗ്രസ് മാത്രമേ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെസേവനം വിനിയോഗിക്കുന്നതായുള്ള വിവരം പുറത്തുവന്നിട്ടുള്ളൂ.പ്രശാന്ത് കിഷോറിൻ്റെ ശിഷ്യനായ സുനില്‍ കനഗോലുവിൻ്റെ സംഘത്തിനാണ് കോൺഗ്രസ് ചുമതല.പ്രശാന്ത് കിഷോർ സർവെ നടത്തുന്നത് കനഗോലുവിനു വേണ്ടിയാണോ അതോ മറ്റാർക്കെങ്കിലും വേണ്ടിയാണോ എന്ന വെളിപ്പെടുത്തലുണ്ടായിട്ടില്ല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ ആദ്യ ബിജെപി സർക്കാരിനെ കേന്ദ്രത്തിൽ 2014ൽ അധികാരത്തിലേറ്റാൻ അണിയറയിൽ അക്ഷീണം പ്രയത്നിച്ചാണു പികെ എന്നറിയപ്പെടുന്ന പ്രശാന്ത് കിഷോർ വരവറിയിച്ചത്.’ചായ് പേ ചർച്ച’, ‘ത്രീ ഡി റാലി’, ‘റൺ ഫോർ യൂണിറ്റി’ തുടങ്ങിയ പ്രചാരണ തന്ത്രങ്ങൾ വിജയം കണ്ടതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.
ബിജെപി ക്കു പുറമേ കോൺഗ്രസ്, ജെഡിയു,എഎപി ,വൈഎസ്ആർസിപി ,ഡിഎംകെ ,ടിഎംസി എന്നിവയുൾപ്പെടെ രാഷ്ട്രീയ പാർട്ടികൾക്കായി വിജയകരമായ രാഷ്ട്രീയ തന്ത്രജ്ഞനായി കിഷോർ പ്രവർത്തിച്ചു.എന്നാൽ സ്വന്തം രാഷ്ട്രീയ കക്ഷിയായ ജൻ സുരാജ് പാർട്ടിയുമായി രംഗത്തിറങ്ങിയ അദ്ദേഹത്തിന് ജനിച്ചു വളർന്ന നാട്ടിലെ തെരഞ്ഞെടുപ്പിൽ എല്ലാ തന്ത്രങ്ങളും പാളുന്നത് കാണേണ്ടിവന്നു.

സുനില്‍ കനഗോലു
കര്‍ണാടകയിലെ ബെല്ലാരി സ്വദേശിയായ സുനില്‍ കനഗോലു ചെന്നൈയിലാണ് ജനിച്ചതും വളര്‍ന്നതും.യുഎസിലായിരുന്നു ഉന്നതപഠനം. ബഹുരാഷ്ട്ര മാനേജ്മെൻ്റ് കമ്പനിയായ മക്കിന്‍സിയില്‍ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം.പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി പ്രശാന്ത് കിഷോറിൻ്റെ സംഘത്തില്‍ അംഗമായി.2016ലെ തമിഴ്നാട് തെരഞ്ഞെടുപ്പായിരുന്നു കനഗോലുവിന് ലഭിച്ച ആദ്യ സ്വതന്ത്ര ദൗത്യം.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കിയായിരുന്നു തുടക്കം. ‘നമുക്ക് നാമേ’ എന്ന പ്രചാരണം ഹിറ്റായി.പിന്നാലെ
സുനിലിനെ തേടിയെത്തിയത് അമിഷ് ഷായുടെ ഫോണ്‍കോളായിരുന്നു.2018ല്‍ ഡല്‍ഹിയില്‍ വച്ച് അമിത്ഷാ- കനഗോലു കൂടിക്കാഴ്ച. യുപി, കര്‍ണാടക, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളുടെ ക്യാമ്പയിന്‍ ആയിരുന്നു കനഗോലുനവിന് ലഭിച്ച ദൗത്യം.2019ല്‍ ഡിഎംകെ ക്യാമ്പിലേക്ക് വീണ്ടുമെത്തി. ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യം.39 സീറ്റില്‍ 38 എണ്ണത്തിലും വിജയിക്കാന്‍ കഴിഞ്ഞു.2021ല്‍ തമിഴ്‌നാട് തരഞ്ഞെടുപ്പില്‍ സുനില്‍ മാറി പ്രശാന്ത് കിഷോര്‍ വന്നു.പിന്നാലെ, കോണ്‍ഗ്രസ് ഹൈക്കമാൻ്റ് കര്‍ണാടക അസംബ്ലി ഇലക്ഷനില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ദൗത്യം കനഗോലുവിനെ ഏല്‍പ്പിച്ചു.
കനഗോലുവിനെ എത്തിച്ചത് കെ.സി. വേണുഗോപാല്‍
സിപിഎമ്മിൻ്റെ കേഡർ സംഘടനാ സംവിധാനത്തെ മറികടക്കണമെങ്കിൽ പ്രഫഷനൽ സംഘങ്ങളുടെ കൂടി സഹായം വേണമെന്ന വിലയിരുത്തൽ രണ്ടുകൊല്ലംമുമ്പ് ബത്തേരിയിൽ ചേർന്ന കെപിസിസി നേതൃയോഗത്തിൽ ഉണ്ടായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് കനഗോലുവിനെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രത്യേക താല്‍പര്യമെടുത്ത് കേരളത്തിലെത്തിലെത്തിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച വിജയം നേടാൻ കഴിഞ്ഞെങ്കിലും കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തി സുനിൽ കനുഗോലു റിപ്പോർട്ട് നൽകി.10 ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വലിയ അപചയം സംഭവിച്ചതായായിരുന്നു റിപ്പോർട്ട്.സംസ്ഥാനത്ത് 25,177 ബൂത്ത് കമ്മിറ്റികൾ ഉള്ളതിൽ പകുതിയിലും കോൺഗ്രസിന് ആളില്ലെന്ന ഞെട്ടിക്കുന്ന വിവരവും അതിൽ രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽരാജ്യത്ത് കോൺഗ്രസിന് 4.63% വോട്ടുകൾ വർധിച്ചപ്പോള്‍ കേരളത്തിൽ അഞ്ചു ശതമാനത്തോളം വോട്ട് കുറയുകയാണ് ചെയ്തതെന്ന കനഗോലുവിൻ്റെ റിപ്പോർട്ട് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു.അതേതുടർന്ന് കനഗോലുവിൻ്റെ നിർദേശപ്രകാരമുളള സംഘടനാ പ്രവർത്തനങ്ങളുള്‍പ്പെടെ നടന്നുവരികയാണ്.
പ്രശാന്ത് കിഷോറിൻ്റെ സർവെ വിവിരങ്ങളെപ്പറ്റി പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.






