ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനം:അടൂർ

‘സിനിമയുമായുള്ള പൊക്കിൾക്കൊടി ബന്ധമല്ല മികച്ച സിനിമക്കാരനാകാനുള്ള മാനദണ്ഡം ‘
തിരുവനന്തപുരം:ആഴത്തിലുള്ള പഠനമാണ് മികച്ച സിനിമകളുടെ യഥാർത്ഥ മൂലധനമെന്ന് പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ .
ഭാരതീയ വിദ്യാഭവൻ ജേർണലിസം കോളേജിലെ വിദ്യാർത്ഥികളുമായുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുമായുള്ള പൊക്കിൾക്കൊടി ബന്ധമല്ല മികച്ച സിനിമാ പ്രവർത്തകൻ ആകാനുള്ള മാനദണ്ഡം.
ഇപ്പോൾ പലരും സിനിമയിലേക്ക് കടന്നുവരുന്നത് അങ്ങനെയാണ്. പകരം സിനിമയെക്കുറിച്ചുള്ള അവഗാഹമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കുറച്ചുകാലമായി ദേശീയ അവാർഡ് തിരഞ്ഞെടുപ്പിൽ മോശം സിനിമകൾ കടന്നുവരുന്നതിനു പിന്നിൽപ്പോലും ഇത്തരം മോശം പ്രവണതകൾ കാണുന്നു. ജൂറിയുടെ മോശം നിലവാരമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കേരളത്തിലെ ഫിലിം ഫെസ്റ്റിവലിൽ പോലും ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്ന സമീപനം കാണുന്നുണ്ട്. ഇവയെല്ലാം ഈ മേഖലയെ മലീമസമാക്കുമെന്നും അടൂർ അഭിപ്രായപ്പെട്ടു. ജേർണലിസം വിദ്യാർത്ഥികൾ അദ്ദേഹത്തിന് സ്നേഹോപഹാരം നൽകി . ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം സെക്രട്ടറി എസ് ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ജേർണലിസം കോളേജ് പ്രിൻസിപ്പൽ പ്രസാദ് നാരായണൻ സ്വാഗതം പറഞ്ഞു. മാധ്യമപ്രവർത്തക വീണ പ്രസാദ് നന്ദി പറഞ്ഞു.
|
|






