വീണ്ടും മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ആലോചനയക്കിടെ ഒരാളുടെ വിട…

‘പറ്റിച്ചും’ ‘പറ്റിയ്ക്കപ്പെട്ടും’ ശ്രീനിവാസൻ
മന്ത്രിയായിരിക്കേ വി.എസ് സുനിൽകുമാറിന് അന്തിക്കാട്ട് ഒരു സ്വീകരണമൊരുക്കി. അതിൽ സത്യൻ അന്തിക്കാട്ടൻ്റെ താല്പര്യപ്രകാരം ശ്രീനിവാസനും പങ്കെടുത്തു.അന്ന് ശ്രീനാവാസൻ പറഞ്ഞ കഥ അന്തിക്കാട് പിന്നീട് എഴുതിയിട്ടുണ്ട്.
സംഭവം ഇങ്ങനെ:
‘നാടോടിക്കാറ്റ്’ റിലീസ് ചെയ്ത സമയം. എന്നുവെച്ചാല്‍ ഏകദേശം ഒരു ഇരുപത്തെട്ട് കൊല്ലം മുന്പ് . അന്നൊക്കെ സ്ഥിരമായി ശ്രീനിവാസന്‍ അന്തിക്കാട്ട് വരാറുണ്ടായിരുന്നു. വന്നാലും പുറത്തിറങ്ങി അധികം നടക്കാറില്ല. എഴുത്തുകാരന്‍ എന്നതിനപ്പുറത്ത് പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടന്‍ കൂടിയായതുകൊണ്ട് ആളുകള്‍ ചുറ്റും കൂടും. സ്ക്രീനില്‍ കാണുന്ന ശ്രീനിവാസനല്ലല്ലോ യഥാര്‍ഥ ശ്രീനിവാസന്‍. ആള്‍ക്കൂട്ടത്തില്‍ പെട്ടാല്‍ ശ്രീനിയുടെ സ്ഥായീഭാവം ‘ചമ്മല്‍’ ആണ്. എങ്കിലും ഒരു ദിവസം എന്‍റെ വീടിന്‍റെ മുന്നിലെ നാട്ടുവഴിയിലൂടെ ഞങ്ങള്‍ അല്പദൂരം നടന്നു. ഒപ്പം കോഴിക്കോട്ടുകാരനായ ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇന്‍റീരിയര്‍ ഡിസൈനര്‍ അശോകന്‍. ഞങ്ങള്‍ മൂന്നുപേരുംകൂടി എന്തൊക്കെയോ സംസാരിച്ചു നടക്കുന്പോൾ പുറകില്‍നിന്ന് അതിവേഗം സൈക്കിളോടിച്ചുവന്ന് ഒരാള്‍ ഞങ്ങളുടെ മുന്നില്‍ വഴി തടഞ്ഞതുപോലെ നിന്നു. തയ്യല്‍ക്കാരന്‍ ശങ്കരേട്ടന്‍! എന്‍റെ വീടിനടുത്താണ് ശങ്കരേട്ടന്‍റെ താമസം. അന്തിക്കാട് സെന്‍ററിനടുത്ത് ഒരു തയ്യല്‍ക്കട നടത്തുന്നുണ്ട്.

ശ്രീനിവാസനും സത്യൻ അന്തിക്കാടും
“സത്യാ ഇവിടെ ശ്രീനിവാസന്‍ വന്നിട്ടുണ്ടെന്നുകേട്ടു. ഇതിലാരാണ് ശ്രീനിവാസനെന്നുവെച്ചാല്‍ എന്നെയൊന്നു പരിചയപ്പെടുത്തിത്തരണം.” ശ്രീനി പെട്ടെന്ന് അശോകേട്ടനെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ദേ, ഇതാണ് ശ്രീനിവാസന്‍”
“സന്തോഷം”ശങ്കരേട്ടന്‍ അശോകേട്ടന്‍റെ കൈ പിടിച്ചു കുലുക്കി.
“കടയില്‍ പിള്ളാരു പറഞ്ഞു ശ്രീനിവാസന്‍ വന്നിട്ടുണ്ടെന്ന്. എങ്കിലൊന്നു പരിചയപ്പെട്ടിരിക്കാമല്ലോ എന്നുവെച്ച് വന്നതാണ്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഇവിടെ വരാറുണ്ട്. പക്ഷേ. ഈ കള്ളന്‍ ഒരാളേയുമറിയിക്കാറില്ല.”
കുറ്റം എന്‍റേതുതന്നെയെന്ന് സത്യൻ അന്തിക്കാട് സമ്മതിച്ചു. ശ്രീനിവാസനാണെന്ന ധാരണയില്‍ അശോകേട്ടന്‍റെ താടിയിലൊന്നു തട്ടി ‘പോട്ടേ ശ്രീനിവാസാ’ എന്നുപറഞ്ഞ് ശങ്കരേട്ടന്‍ തിരിച്ച് സൈക്കിള്‍ ചവിട്ടി. ഒരു പത്തടി പിന്നിലെത്തിയതേയുള്ളൂ. സൈക്കിള്‍ നിര്‍ത്തി ശങ്കരേട്ടന്‍ വിളിച്ചുചോദിച്ചു:
“ഇനി ഇതിലാരെങ്കിലും പേരുള്ളവരുണ്ടെങ്കില്‍ എന്നെ പരിചയപ്പെടുത്തണം.”
ശ്രീനിവാസന്‍ വിളിച്ചുപറഞ്ഞു: “ഞങ്ങളാരും തീരെ പേരില്ലാത്തവരാണ്.”
സംതൃപ്തിയോടെ ശങ്കരേട്ടന്‍ തിരിച്ചുപോവുകയും ചെയ്തു.
ശ്രീനി ഈ കഥ പറഞ്ഞു തീര്‍ന്നതും, കാണികളുടെ ഇടയില്‍ നിന്നൊരു മെലിഞ്ഞ മനുഷ്യന്‍ എണീറ്റുനിന്നു.
അത് ശങ്കരേട്ടനായിരുന്നു.
അന്നത്തേക്കാള്‍ ഇരുപത്തെട്ടു വയസ്സിന്‍റെ പ്രായക്കൂടുതലുണ്ട്. ശ്രീനി അദ്ദേഹത്തിന്‍റെ പേരും രൂപവുമൊക്കെ മറന്നിരുന്നു. പക്ഷേ, ശങ്കരേട്ടന് ഇപ്പോള്‍ അറിയാം ആരാണ് ശ്രീനിവാസനെന്ന്.
അദ്ദേഹം നേരെ വേദിയിലേക്ക് കയറിവന്ന് ശ്രീനിവാസന്‍റെ കൈപിടിച്ച് പറഞ്ഞു:
“അത് ഞാനായിരുന്നു കേട്ടോ.”
രണ്ടു കാരണങ്ങള്‍ കൊണ്ട് ശ്രീനിവാസന്‍ ഞെട്ടി.
ഒന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ആ മനുഷ്യന്‍ മുന്നിലെത്തിപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. മറ്റൊന്ന് അന്ന് അശോകേട്ടനെ കാണിച്ച് ഇതാണ് ശ്രീനിവാസന്‍ എന്ന് പരിചയപ്പെടുത്തി പറ്റിച്ചതിന്‍റെ ജാള്യത.
ആ ശ്രീനിവാസനെ വിദഗ്ധമായി പറ്റിച്ച മറ്റൊരു പ്രിയസുഹൃത്തുണ്ട്.ഈ കഥയും സത്യൻ അന്തിക്കാടിലൂടെയാണ പുറത്തറിഞ്ഞത.
അ കഥ-
‘പട്ടണപ്രവേശ’ത്തിന്റെ എഡിറ്റിങ് മദ്രാസിൽ നടക്കുന്ന സമയം. ന്യൂ വുഡ്ലാൻഡ്സ് ഹോട്ടലിൽ ഞാനും ശ്രീനിയും ഒരു മുറിയിലാണ് താമസം. ഹോട്ടലിലെ ഫോൺ റിംഗ് ചെയ്തു. എടുത്തപ്പോൾ രവി എന്ന മലയാളിയായ ടെലിഫോൺ ഓപ്പറേറ്റർ പറഞ്ഞു-
”കവിതാലയയിൽനിന്ന് കെ. ബാലചന്ദർ വിളിക്കുന്നു.”
ബാലചന്ദർസാർ അന്ന് തമിഴ്സിനിമയിലെ പുലിയാണ്. രജനീകാന്തും കമലഹാസനുമടക്കമുള്ള താരങ്ങൾ ആ വ്യക്തിത്വത്തിനു മുന്നിൽ തൊഴുകൈയോടെ മാത്രമേ നിൽക്കാറുള്ളൂ. നൂതനമായ ആശയങ്ങൾ അതിമനോഹരമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രകാരൻ. ഞങ്ങൾ ആരാധനയോടെ നോക്കിക്കാണുന്ന സംവിധായകൻ.

സത്യൻ അന്തിക്കാട്,ശ്രീനിവാസൻ,മോഹൻലാൽ
ഒരു ഉൾക്കിടിലത്തോടെ ഞാൻ അദ്ദേഹത്തിന്റെ ശബ്ദത്തിനായി കാതോർത്തു.
”നീങ്ക താനെ സത്യൻ അന്തിക്കാട്?”
”ആമാ സർ”
”പുതുശാ ഏതോ മലയാളപടം എടുത്തിട്ടിര്ക്ക് എന്റ് കേൾവിപ്പെട്ടേൻ. അന്ത പടത്തിനുടെ പേരെന്നാ?”
”പട്ടണപ്രവേശം” ഞാൻ പറഞ്ഞു.
ആ പേരിൽ മുമ്പ് താനൊരു സിനിമയെടുത്തിട്ടുണ്ടെന്ന കാര്യം താങ്കൾ ഓർക്കുന്നുണ്ടോ എന്ന് ശുദ്ധമായ തമിഴിൽ അദ്ദേഹം ചോദിച്ചു. എനിക്കറിയാവുന്ന തമിഴിൽ ഞാൻ മറുപടി പറഞ്ഞു.
”അത് തമിഴല്ലേ സാർ, ഇത് മലയാളമാണല്ലോ,” എന്നൊക്കെ.
ബാലചന്ദറിൻ്റെ ശബ്ദം കനത്തു. തന്‍റെ സിനിമയുടെ പേര് അനുവാദമില്ലാതെ അടിച്ചെടുത്ത മര്യാദകെട്ടവരാണ് ഞങ്ങളെന്ന അർഥത്തിൽ അദ്ദേഹം ശകാരിച്ചുതുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു-
”സാർ, എനക്ക് തമിഴ് നല്ല, തെരിയാത്. തെരിഞ്ച ആൾ ഇങ്കെ ഇരുക്ക്. റൈറ്റർ ശ്രീനിവാസൻ. അവര് താൻ പടത്ത്ക്ക് പേര് പോട്ടത്.”
ഫോൺ ഞാൻ സൂത്രത്തിൽ ശ്രീനിവാസന് കൈമാറി. തമിഴ് ഒരുവിധം നന്നായി കൈകാര്യം ചെയ്യാറുള്ള ശ്രീനിവാസൻ ബാലചന്ദറിൻ്റെമുമ്പിൽ പതറുന്നത് ഞാൻ കണ്ടു. അദ്ദേഹം ശ്രീനിവാസനോട് കഥ പറയാൻ ആവശ്യപ്പെട്ടു.
”അത് വന്ത്… രണ്ട് സി.ഐ.ഡി.കൾ…” ശ്രീനിവാസന് അറിയാവുന്ന തമിഴും മറന്നുപോയോ എന്നെനിക്ക് സംശയം തോന്നി. കഥ മുഴുവൻപറഞ്ഞുകഴിഞ്ഞപ്പോഴേക്കും ശ്രീനിവാസൻ വിയർത്തു. പക്ഷേ, ആ വിയർപ്പിനിടയിലും ശ്രീനിവാസനിലെ പോരാളി തലയുയർത്തുന്നതു ഞാൻ കണ്ടു. പഴയ ഒരു തമിഴ് സിനിമയുടെ പേര് മലയാളത്തിന് ഉപയോഗിച്ചതുകൊണ്ട് നിയമപരമായി ഒരു തെറ്റുമില്ലെന്ന് ശ്രീനിവാസൻ വാദിച്ചു. തിരിച്ചും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ശ്രീനി അതിന്‍റെ ഉദാഹരണങ്ങളും നിരത്തി. രണ്ടും രണ്ട് കഥയാണ്. ഒരു കോടതിയും അതിനെ എതിർക്കില്ല. ഫോൺ ഡയറക്ടർക്ക് കൊടുക്കാൻ ബാലചന്ദർ പറഞ്ഞു. വേണ്ടിവന്നാൽ ഒരു യുദ്ധത്തിന് തയ്യാറാകാൻ ഞാനും ഒരുങ്ങിക്കഴിഞ്ഞിരുന്നു.
ഫോൺ വാങ്ങിയ ഉടനെ ഞാൻ പറഞ്ഞു –

”ഞങ്ങളെന്തായാലും പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ല സാർ. ആദ്യഭാഗത്തിന് ‘നാടോടിക്കാറ്റ്’ എന്ന് പേരിട്ടതുകൊണ്ടാണ് ഇതിന് ‘പട്ടണപ്രവേശം’ എന്ന് ഇട്ടത്. പോസ്റ്ററൊക്കെ അടിച്ചുകഴിഞ്ഞു.”
”അപ്പടിയാ” എന്ന് ചോദിച്ച് ബാലചന്ദർ ഒരു നിമിഷം നിശ്ശബ്ദനായി.
പിന്നെ കേൾക്കുന്നത് മോഹൻലാലിൻ്റെ സൗമ്യമായ സ്വരമാണ്-
”ഇത് ബാലചന്ദറും ഭാരതിരാജയുമൊന്നുമല്ല. മോഹൻലാലാണ്.”
മലയാളത്തിനൊരിക്കലും മറക്കാൻ പറ്റാത്ത ബംബർഹിറ്റുകളാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്നത്. മൂവരും ഒരുമിച്ചപ്പോഴൊക്കെ പിറന്നത് സൂപ്പര്‍ ഹിറ്റുകളാണ്. നാടോടിക്കാറ്റും ഗാന്ധി നഗര്‍ സെക്കന്‍റ് സ്ട്രീറ്റും പോലുള്ള സിനിമകള്‍ ഒരിക്കലും മലയാളി മറക്കില്ല. തങ്ങള്‍ മൂവരും ഒരുമിച്ചൊരു സിനിമ കൂടി ചെയ്യുക എന്ന ആഗ്രഹം ഇപ്പോഴും മനസിലുണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു.
‘ഈയടുത്ത് വേറൊരു വഴിക്ക് പോകുന്നതിനിടെ എന്‍റെ വീട്ടില്‍ കയറി. അപ്പോള്‍ കാണാനായി എന്‍റെ നാട്ടുകാരില്‍ ചിലര്‍ വന്നു. ശ്രീനിയേട്ടാ എങ്ങനെയുണ്ട് അസുഖമൊക്കെ എന്ന് ചോദിച്ചു. അസുഖമൊക്കെ നന്നായി പോകുന്നു എന്നായിരുന്നു മറുപടി. അത്തരം കമൻ്റുകളൊന്നും അദ്ദേഹത്തിന് കൈമോശം വന്നിട്ടില്ല” എന്നും സത്യന്‍ അന്തിക്കാട് അന്ന് പറഞ്ഞു.

സത്യൻ അന്തിക്കാട്,ശ്രീനിവാസൻ,മോഹൻലാൽ
‘ഹൃദയപൂര്‍വ്വത്തിന്‍റെ ഷൂട്ടിങ് മുളന്തുരുത്തിയില്‍ നടക്കുമ്പോള്‍ ശ്രീനി ഒരു ദിവസം ലൊക്കേഷനില്‍ വന്നു. വല്ലാത്ത വൈകാരികമായ നിമിഷമായിരുന്നു. ലാല്‍ ഞങ്ങള്‍ രണ്ടു പേരേയും ചേര്‍ത്തുപിടിച്ചു. ഒരുപാട് ഓര്‍മകള്‍ മനസിലേക്ക് വന്നു. ഞങ്ങള്‍ മൂന്ന് പേരും കൂടെ ചെയ്ത സിനിമകളുടെ ഓര്‍മകള്‍. എത്രയെത്ര സിനിമകളാണ് ഒരുമിച്ച് ചെയ്തത്. ലാലിന്‍റെ കണ്ണ് നിറഞ്ഞു’സത്യന്‍ അന്തിക്കാട് ഓർമിച്ചു.
ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണെന്ന് മോഹൻലാൽ അനുസ്മരിച്ചു. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാന്‍ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിൻ്റെ ഭാഗമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഡിസംബർ 20ന് രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസൻ്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ രാവിലെ അമൃത ആശുപത്രിയിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമായി. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.
അരനൂറ്റാണ്ടോളമായി നടൻ,തിരക്കഥാകൃത്ത്,സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശ്രീനിവാസന് 69 വയസ്സായിരുന്നു.200ലേറെ സിനിമകളില്‍ അഭിനയിച്ചു.ഞാൻ ഉപേക്ഷിച്ച സിനിമകളാണ് മലയാള സിനിമയ്ക്ക് എൻ്റെ സംഭാവന എന്ന് തുറന്നുപറഞ്ഞ വിമർശകൻ.
1977ല്‍ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞനടൻ, തിരക്കഥാകൃത്ത്,സംവിധായകൻ എന്നീ നിലകളിലേക്ക് വളർന്നിട്ടും ലാളിത്യമായിരുന്നു മുഖമുദ്ര.സ്വയം പരിഹസിക്കാനുള്ള അസാമാന്യ പാടവമാണ് ശ്രീനിവാസനെ എന്നും ശ്രീനിവാസനാക്കിയത്.






