മുഖ്യമന്ത്രിയും മേയറും അഭിനന്ദനവും:വാർത്ത തിരുത്തേണ്ടിവന്നപ്പോൾ

വസ്തുത പുറത്തുവന്നപ്പോൾ ചാനലിന് തടിയൂരാൻ ‘ഉള്ളത്’ പറയേണ്ടി വന്നു
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മേയർ വി.വി രാജേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു ചാനൽ എന്ന വാർത്ത സാധാരണഗതിയിൽ പതിവ് വാർത്ത ആവേണ്ടതായിരുന്നു. തലസ്ഥാനത്തെ മേയറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നതിൽ അസ്വാഭാവികത തോന്നേണ്ട കാര്യവുമില്ല.എന്നാൽ മുഖ്യമന്ത്രി സി.പി.എമ്മും മേയർ ബി.ജെ.പിയും ആവുമ്പോൾ വാർത്തയ്ക്ക് എരിവും പുളിയുമേറും.അതിലെ ‘എരിവും പുളിയും’ നന്നായി അറിയുമെന്നതിനാൽ അതിനു പിന്നിലെ വസ്തുത പുറത്തുവന്നപ്പോൾ ചാനലിന് തടിയൂരാൻ ‘ഉള്ളത്’ പറയേണ്ടി വന്നു.അത് ഇടത് അനുഭാവികൾ ആഘോഷമാക്കുകയും ചെയ്തു.

ചാനൽ വാർത്ത വന്നതിനു പിന്നാലെ മുൻ എംഎൽ എയും കോൺഗ്രസ് നേതാവുമായ വി ടി ബൽറാമിൻ്റെ ഫെയ്സ് ബുക് പോസ്റ്റ് വന്നു, അതിങ്ങനെ:

വി ടി ബൽറാം
കൊല്ലം മേയർ ശ്രീ എ.കെ. ഹഫീസ്
കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ
കണ്ണൂർ മേയർ അഡ്വ. പി. ഇന്ദിര
തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ
ഈ നാല് കോൺഗ്രസ് മേയർമാർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ 🧡🤍💚
ഇവരിലാർക്കും ഇതുവരെ ശ്രീ പിണറായി വിജയന്‍റെ അഭിനന്ദന ഫോൺ കോൾ വന്നതായി അറിയില്ല.
അതിനു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള പത്രക്കുറിപ്പ് വന്നു. അത് ചുവടെ കൊടുക്കുന്നു:
ബിജെപി നേതാവ് വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണ്.
വെള്ളിയാഴ്ച രാവിലെ ശ്രീ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് മുഖ്യമന്ത്രിയെ കണക്ട് ചെയ്യുകയായിരുന്നു. ‘താൻ മേയർ ആയി തെരഞ്ഞെടുക്കപ്പെടാൻ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാ’മെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ‘ആവട്ടെ; അഭിനന്ദനങ്ങൾ’ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. പ്രസ്തുത വാർത്ത തിരുത്താൻ മാധ്യമങ്ങൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനുപിന്നാലെ വാർത്താചാനൽ തിരുത്താൻ നാർബന്ധിതമായി.ഇടതുപ്രവർത്തകർ അത് കൊണ്ടാടുകയും ചെയ്തു.






