മമ്മൂട്ടിയുടെ പത്മ ബഹുമതിക്കായി കുറെ വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുന്നു:മുഖ്യമന്ത്രി

മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോ എന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിലാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിലെ സന്തോഷം മുഖ്യമന്ത്രി പരസ്യമാക്കിയത്.അത് കേട്ട് നിശാഗന്ധിയിൽ തിങ്ങിനിറഞ്ഞ സദസ് ഹർഷാരവം മുഴക്കിയപ്പോൾ മമ്മൂട്ടി തലകുനിച്ച് കൈകൂപ്പി അഭിനന്ദനം ഹൃദയത്തിൽ ഏറ്റുവാങ്ങി.
മമ്മൂട്ടിയുടെ പത്മ ബഹുമതിക്കായി കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നു.എല്ലാത്തിനും അതിൻ്റേതായ കാലമുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നത്. ഓരോ കഥാപാത്രവും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവം പകർച്ചയോടെയാണ് വിസ്മയിപ്പിക്കുന്നത്. നാലര ദശകമായ് 400 സിനിമകളിലായി പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാതലിലെ വേഷം ഏതൊരു സൂപ്പർതാരവും അഭിനയിക്കാൻ മടിക്കുന്നതായിരുന്നു. സ്വയം പുതുക്കുന്ന നടന ശരീരമാണ് മമ്മൂട്ടിയുടേത്. സിനിമയ്ക്കും അഭിനയ കലക്കും സ്വന്തം ജീവിതം തന്നെ സമർപ്പിച്ച മാതൃകയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി അഭിനന്ദിച്ചു.
പത്മഭൂഷണ്‍ ലഭിച്ചതില്‍ വളരെയധികം സന്തോഷമെന്ന് മമ്മൂട്ടി മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയശേഷമുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മികച്ച നടനുള്ള അവാർഡ് കിട്ടുന്നത് നല്ല പ്രോത്സാഹനമാണ്. പരുഷാധിപത്യത്തെക്കുറിച്ച് പറയുന്ന ഫെമിനിച്ചി ഫാത്തിമ കഴിഞ്ഞ ദിവസമാണ് കണ്ടത്. മലയാളത്തിൽ മാത്രമേ ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാവുകയുള്ളൂ. മലയാളികൾക്ക് മാത്രമേ ഇങ്ങനെയൊരു സിനിമ ഉൾക്കൊള്ളാൻ കഴിയുകയുള്ളൂ. ഇവിടെ അത് കാണാൻ ആളുകളുണ്ടെന്നും എല്ലാ സിനിമയേയും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് കഴിവകളുടെ ഖനിയാണ് മലയാള സിനിമയെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.
മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസൻ
പത്മഭൂഷൺ പുരസ്കാരം നേടിയ നടൻ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് തമിഴ് നടൻ കമല്‍ഹാസൻ. താനും മമ്മൂട്ടിയും ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും, അകലെ നിന്ന് ബഹുമാനിക്കുകയും അടുത്ത് നിന്ന് വിമർശിക്കുകയും ചെയ്യുന്ന ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്.ഒരു മമ്മൂട്ടി ആരാധകൻ എന്ന നിലയിൽ, തന്‍റെ ആരാധകരും മമ്മൂട്ടിയുടെ ആരാധകരാകണമെന്നതാണ് തന്‍റെ ആഗ്രഹം. പത്മഭൂഷൺ ബഹുമതിയോടെ ഇനി ‘പത്മഭൂഷൺ മമ്മൂട്ടി’യായ തന്‍റെ സുഹൃത്തിന് ഹൃദയപൂർവ്വമായ ആശംസകൾ അറിയിക്കുന്നതായും കമല്‍ഹാസൻ പറഞ്ഞു.
വി എസിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
മമ്മൂട്ടിയെ കൂടാതെ എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെടി തോമസ് പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ.മരണാനന്തര ബഹുമതിയായിട്ടാണ് വി എസിന് പത്മവിഭൂഷണൻ സമർപ്പിക്കുക. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മയ്ക്കും പത്മശ്രീ പ്രഖ്യാപിച്ചു.






