ഇടിഞ്ഞിടിഞ്ഞ് രൂപ,അഞ്ചുവർഷത്തിനിടെ 18.7 ശതമാനം!

അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവ്
തിരുവനന്തപുരം:രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞ് താഴ്ന്നുകൊണ്ടേയിരിക്കുന്നു.കഴിഞ്ഞ കൊല്ലം ലോകത്തെ പ്രധാന കറൻസികളായ ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, പൗണ്ട് സ്റ്റെർലിങ് തുടങ്ങിയവയൊക്കെ ഡോളറിനെതിരെ കരുത്താർജിച്ചപ്പോൾ, മൂല്യം ഇടിഞ്ഞ ഒരേയൊരു പ്രധാന ഏഷ്യൻ കറൻസിയാണ് രൂപ.ഇതിനുള്ള പരിഹാരമായി 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 41.69 ബില്യൺ യുഎസ് ഡോളറാണ് രൂപ തകർന്നടിയാതിരിക്കാൻ ആർബിഐ വിപണിയിൽ വിറ്റഴിച്ചത്.വിത്തെടുത്തു കുത്തുന്ന ഈ പ്രവണത എത്ര നാൾ സഹായിക്കും?

ജോൺ ബ്രിട്ടാസ് എം പി
ജോൺ ബ്രിട്ടാസ് എം.പിയുടെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ 18.7 ശതമാനത്തിന്‍റെ ഇടിവുണ്ടായി. അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവ്. രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നല്കിയ മറുപടി രൂപയുടെ മൂല്യ തകർച്ചയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

കോവിഡിന് ശേഷം രൂപയുടെ മൂല്യത്തിൽ ഏറ്റവും വലിയ തകർച്ചയുണ്ടായത് 2025ൽ ആണ്. ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, പൗണ്ട് സ്റ്റെർലിങ് തുടങ്ങി ലോകത്തെ പ്രധാന കറൻസികളെല്ലാം 2025-ൽ ഡോളറിനെതിരെ കരുത്താർജിച്ചപ്പോൾ, മൂല്യം ഇടിഞ്ഞ ഒരേയൊരു പ്രധാന ഏഷ്യൻ കറൻസിയാണ് രൂപ. 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 41.69 ബില്യൺ യുഎസ് ഡോളറാണ് രൂപ തകർന്നടിയാതിരിക്കാൻ ആർബിഐ വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഡോളർ വില്പനയാണിത്. കറൻസിയുടെ തകർച്ച തടയാൻ വിദേശനാണ്യ കരുതൽ ശേഖരം വലിയ തോതിൽ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യമാണ്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു
രൂപയുടെ തകർച്ച കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് സർക്കാർ വാദമെങ്കിലും, ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നത് രാജ്യത്തിന് തിരിച്ചടി തന്നെയാണ്. ക്രൂഡ് ഓയിൽ, വളം, മരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ തുക ചെലവാക്കേണ്ടി വരുന്നത് ആഭ്യന്തര വിപണിയിൽ പണപ്പെരുപ്പത്തിന് കാരണമാകുന്നു. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിപ്പിക്കുകയും ചെയ്യുന്നു. കറൻസിയുടെ തകർച്ച പരിഹരിക്കാനോ വ്യാപാര സന്തുലിതാവസ്ഥ ഉറപ്പാക്കാനോ കൃത്യമായ കർമ്മപദ്ധതികൾ സർക്കാരിൻ്റെ പക്കൽ ഇല്ല എന്നതാണ് വാസ്തവം.’






