തത്തകളുടെ ഈ അത്ഭുതവീട്ടിലേക്ക് വരൂ,ചെന്നൈയിൽ സുദർശനും വിദ്യയും കാത്തിരിക്കുന്നു..

‘മെയ്യഴകൻ’ സിനിമയലെ മോഹനദൃശ്യത്തിനു പിന്നിലും ഇവിടംതന്നെ
ചെന്നൈ : ‘തത്ത വീട്ടി’ലേക്ക് ചെന്നൈ സെൻട്രലിൽ നിന്നും നാലു കിലോമീറ്ററേയുള്ളൂ .സുദർശനാണ് വീട്ടുടമ. 9042048481 ഈ മൊബൈൽ നമ്പരിൽ വിളിച്ച് സീറ്റുറപ്പിക്കുക. ടിക്കറ്റോ ഡൊണേഷനോ ഇല്ല.തത്തകൾക്കുള്ള ഭക്ഷണമായ പച്ചരിയും നിലക്കടലയും സ്നേഹപൂർവം കൊണ്ടുവരുന്നത് സ്വീകരിക്കാറുണ്ട്. ഇളം നിറമുള്ള വസ്ത്രങ്ങളണിയണമെന്ന് സുദർശൻ പറയും.

ഇപ്പോൾ,ചെന്നൈയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ് സുദർശൻ്റെ വീട്. പാരറ്റ് സുദർശൻ എന്നാണ് അറിയപ്പെടുന്നത്. വിലാസം 2, ഇയ്യ മുദലി സ്ട്രീറ്റ്, ആദികേശവർപുരം, ചിന്താദ്രിപേട്ട്, ചെന്നൈ, തമിഴ്‌നാട് 600002, ഇന്ത്യ. ചെന്നൈ സ്വദേശിയായ സുദർശൻ സാഹയും ഭാര്യ വിദ്യയുമാണ് സ്വന്തം മക്കളെപ്പോലെതത്തകളെ വളർത്തുന്നത്.ആറായിരത്തോളം തത്തകളുണ്ടെന്ന് അദ്ദേഹം പറയുന്നു.

പാരറ്റ് സുദർശൻ,ഭാര്യ വിദ്യ,മകൾ ,കൊച്ചു മകൻ
‘മെയ്യഴകൻ’ എന്ന തമിഴ് സിനിമയിൽ നടൻ അരവിന്ദ് സ്വാമി തന്‍റെ വീട്ടിലെത്തുന്ന തത്തകൾക്ക് ഭക്ഷണം നൽകുന്ന മനോഹര ദൃശ്യമുണ്ട്.സുദർശൻ്റ തത്തവീട്ടിലായിരുന്നു ചിത്രീകരണം. സിനിമ ഹിറ്റായതോടെ മനോഹരമായ ആ കാഴ്ച കാണാൻ സന്ദർശ പ്രവാഹമാണ്.

‘മെയ്യഴകനി’ൽ അരവിന്ദ് സ്വാമി ‘തത്തവീട്ടി’ൽ
ചെന്നൈ സ്വദേശിയായ സുദർശൻ സാഹയും ഭാര്യ വിദ്യയുമാണ് ഈ തത്തകൾക്ക് ആഹാരം നൽകുന്നത്. രാവിലെ 4.30ഓടെ എഴുന്നേൽക്കുന്ന ദമ്പതികൾ 60 കിലോ അരി കുതിർക്കുകയും 6.30ഓടെ പക്ഷികൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.ഇതിനൊപ്പം കടലയും പഴങ്ങളും നൽകുന്നുമുണ്ട്. കൂട്ടത്തോടെ എത്തുന്ന കിളികൾ ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ തിരിച്ചുപോവും.

15 വർഷമായി പക്ഷികൾക്ക് ഭക്ഷണം നൽകിവരുന്നു. ദിവസം രണ്ടുനേരം തീറ്റ നൽകുന്നുണ്ട്.ദിവസവും നൂറുകണക്കിനാളുകള്‍ വീട്ടിലേക്കു വരുന്നു, മാസം ഒരു ലക്ഷം രൂപയ്ക്കടുത്താണ് ചെലവ്.

‘ഞാനൊരു ബിസിനസുകാരനാണ്.മുത്തച്ഛന്‍ ഇവിടെ ഒരു ഇലക്ട്രിക് കമ്പനി തുടങ്ങി. പഠനശേഷം ഞാൻ ബിസിനസ് തുടങ്ങി. വർഷങ്ങളോളം ഇന്ത്യൻ ആർമിയിൽ ജിം ട്രെയിനറായി ജോലിനോക്കി.ഞങ്ങൾ ആഢംബര ജീവിതം നയിക്കുന്നില്ല.ആരിൽിനിന്നും സംഭാവന സ്വീകരിക്കുന്നില്ല. ഇവിടത്തെ കാര്യങ്ങൾ പ്രചരിച്ചതോടെ കാഴ്ചക്കാർ വന്നുതുടങ്ങി.യുഎസിൽ നിന്നും ജപ്പാനിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. കൂടുതൽ പ്രചാരണം ലഭിച്ചതോടെ പ്രദേശവാസികളിൽ ചിലർ ഞങ്ങളെ തെറ്റിദ്ധരിച്ചു. പണത്തിനുവേണ്ടിയാണ് ഞങ്ങൾകിളികൾക്ക് ഭക്ഷണം നൽകുന്നതെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അവർക്ക് സത്യം മനസ്സിലാകുകയും അവരുടെ വീട്ടിലെ ആവശ്യമില്ലാത്ത അരിയും മറ്റ് ധാന്യങ്ങളും പക്ഷികൾക്ക് നൽകാനും തയാറായി’– സുദർശൻ വ്യക്തമാക്കി

സുദർശൻ
വീടും പരിസരവും കുരുവികളാൽ നിറഞ്ഞതായിരുന്നു. വീട് പുതുക്കി പണിയുമ്പോൾ എല്ലാവരും സ്ഥലം വിട്ടു.എന്നാൽ പണി തീർന്നപ്പോൾ ടെറസിലേക്ക് ചില തത്തകൾ എത്തി. അവയ്ക്ക് ഭക്ഷണം കടുത്തുതുടങ്ങിയതോടെ മറ്റ് തത്തകളും എത്തി. അങ്ങനെ പക്ഷികളുടെ എണ്ണം കൂടി.

തത്തകൾക്ക് ആഹാരം വിളമ്പുന്ന സുദർശനും വിദ്യയും
സുദർശൻ്റെ വീടിനു മുന്നിൽ എല്ലാ ദിവസവും വൈകീട്ട് ആൾക്കൂട്ടമുണ്ടാവും. നാലരയാവുമ്പോഴേയ്ക്കും നൂറുകണക്കിന് തത്തകൾ..ആദ്യം എത്തുന്നത് നൂറോളം പ്രാവുകളാണ്.അവർ അരിയും കടലയും കഴിച്ചുപോയ ഉടൻ തത്തകൾ പറന്നിറങ്ങും.പച്ചച്ച ആ അത്ഭുതത്തിൻ്റ ആനന്ദം ആസ്വദിക്കാൻ എത്തുന്നവരെ നിറചിരിയോടെ വരവേൽക്കാൻ സുദർശനും ഭാര്യ വിദ്യയുമുണ്ട്.







