വൈദ്യുതി ബില്ലിൽ ഇളവ്; ഇന്ധന സർചാർജ് ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നു

ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം മാർച്ചിലെ ബില്ലിൽ ഇളവ് നൽകും
തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കെഎസ്ഇബി. ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക ഉപഭോക്താക്കൾക്ക് തിരികെ നൽകാൻ തീരുമാനിച്ചു. ഇന്ധന സർചാർജ് ഇനത്തിൽ അധിക തുക ഈടാക്കുന്നതിന് പകരം, മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. കഴിഞ്ഞ കുറച്ചു മാസങ്ങളായി സർചാർജ് തുകയിൽ ഘട്ടംഘട്ടമായി കുറവ് വരുത്തിയതിന് പിന്നാലെയാണ് ഈ നടപടി.
പുതിയ തീരുമാനപ്രകാരം, മാർച്ചിൽ ലഭിക്കുന്ന വൈദ്യുതി ബില്ലുകളിൽ ഇളവ് രേഖപ്പെടുത്തും. പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസ വീതവും, രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് 1 പൈസ വീതവും ബില്ലിൽ കുറവ് ലഭിക്കും.

വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി
കഴിഞ്ഞ മാസങ്ങളിലും സർചാർജ് നിരക്കുകളിൽ കെഎസ്ഇബി കുറവ് വരുത്തിയിരുന്നു. ഫെബ്രുവരി മാസത്തിൽ പ്രതിമാസ ബില്ലിംഗുകാർക്ക് സർചാർജ് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. കൂടാതെ ദ്വൈമാസ ബില്ലിംഗുകാർക്ക് സർചാർജ് നിരക്ക് 4 പൈസയായി കുറയ്ക്കുകയും ചെയ്തു. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.
വൈദ്യുതി വകുപ്പിന്‍റെ കാര്യക്ഷമമായ ഇടപെടലുകളിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഉപഭോക്താക്കൾക്ക് ഇത്തരമൊരു ആനുകൂല്യം ചരിത്രത്തിൽ ആദ്യമായി നൽകാൻ സാധിക്കുന്നത് അഭിമാനകരമായ നേട്ടമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു . തുടർച്ചയായ മാസങ്ങളിൽ ഇന്ധന സർചാർജ് കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ബില്ലുകളിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.






