രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ

‘ബാലചന്ദ്രമേനോനെ പുതിയ അഭിനയപാതയിലൂടെ സംവിധായകൻ ‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയം’
തിരുവനന്തപുരം:’രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണ’മെന്ന് സംവിധായകൻ ഭദ്രൻ.ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം അറിയിച്ചു.
‘സ്ഫടികം’ഉൾപ്പെടെ മലയാളത്തിലെ പണം വാരിപ്പടങ്ങളുടെ സംവിധായകനാണ് ഭദ്രൻ.
ഭദ്രൻ എഴുതിയ കുറിപ്പ് വായിക്കാം:
‘ഞാൻ ‘പ്രതിഛായ’ കണ്ടു. ഈ ചിത്രത്തിന്‍റെ പേര് തന്നെയാണ് ആദ്യ ദിവസം തന്നെ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത്.
സ്ഥിരം പാറ്റെനിൽ വാർത്തെടുക്കുന്ന പൊളിറ്റിക്കൽ സിനിമകളിൽ നിന്നും കുടുംബ ബന്ധങ്ങളെ ശ്രദ്ധയോടെ ചേർത്തിണക്കിയ വ്യത്യസ്തതയുടെ ചുവടുറപ്പിച്ച തിരക്കഥ ഹൃദയ സ്പര്ശിയായി.
രാഷ്ട്രീയ സിനിമകളിൽ സ്ഥിരം കേൾക്കുന്ന കട്ടുകഴപ്പൻ ഡയലോഗുകൾ ഒഴിവാക്കിക്കൊണ്ട്, അർത്ഥവത്തായ നല്ല ലൈനുകൾ കഥാപാത്രങ്ങളെ കൊണ്ട് പറയിപ്പിച്ചപ്പോൾ തന്നെ യഥാർത്യമായി തോന്നി.
ഒരു കാര്യം കൂടി പറഞ്ഞു പോവാതെ വയ്യ. ബാലചന്ദ്രമേനോൻ്റെ പതിവ് ശൈലിയിലുള്ള ഡയലോഗ് ഡെലിവറിയും, അഭിനയ ശൈലിയും
ഈ സിനിമയിൽ ഇല്ല. മേനോനെ പുതിയ അഭിനയപാതായിലൂടെ സംവിധായകൻ
‘ബി. ഉണ്ണികൃഷ്ണൻ’ സഞ്ചരിപ്പിച്ചു എന്നത് ശ്ലാഘനീയമാണ്.
നിവിൻ,.. എന്നും കൗതുകം തോന്നുന്ന, കുട്ടിത്തം മാറ്റി, ‘ഒരു ‘പവർ പാക്ക്’, വേഷം ചുമലിൽ ചുമക്കാൻ കഴിയുമെന്ന് വളരെ അനായാസം തെളിയിച്ചിരിക്കുന്നു.
ബാക്ക്ഗ്രൗണ്ട് സ്കോർ ചിലസ്ഥലങ്ങളിലെങ്കിലും കഥയുടെ മനസ്സുമായി ചേർന്നുപോയോ എന്ന് സംശയിക്കുന്നു.
‘പ്രതിച്ഛായ’കൾ ഉണ്ടാക്കുകയും,
അത് നിലനിർത്തുകയും ചെയ്യുന്നിടത്താണ് യഥാർത്ഥ രാഷ്ട്രീയ തന്ത്രമെന്നും അതിലേ ഒരു ചെറിയ അശ്രദ്ധ പോലും ഇന്നലെ വരെ ഉണ്ടാക്കിയെടുത്ത എല്ലാ ‘പ്രതിച്ഛായ’കളെയും തകർത്തെറിയുമെന്നും ഈ സിനിമ പറയാതെ പറയുന്നു.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും, പുനർചിന്തിക്കേണ്ട ഒരു വിഷയമാണിത്.
രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിച്ഛായ,’ കാണണം. എന്തെങ്കിലും തിരിച്ചറിവുകൾ കിട്ടിയാൽ നാടിനു നന്ന്.’






