വരൂ,ചിത്രം കാണാം,വാങ്ങാം,ആർദ്രതയുടെ ‘മഞ്ഞുതുള്ളി’ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്നത് അനുഭവിക്കാം…

‘മഞ്ഞുതുള്ളി’പ്രദർശനം മെയ് രണ്ടുവരെ മ്യൂസിയം ഓഡിറ്റോറിയത്തിൽ
തിരുവനന്തപുരം:സഹജീവികളുടെ കണ്ണീരൊപ്പാൻ ചിത്രകലയുടെ ചായം ചാലിച്ച് ഒരു പ്രദർശനം.മ്യൂസിയം ഓഡിറ്റോറിയത്തിലെ ചിത്രകലാപ്രദർശനവും വില്‍പനയും വ്യത്യസ്തമാവുന്നത് അതിൻ്റെ പ്രത്യേകതയാലാണ്.ഈ ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത് ചിത്രകാരല്ല.വില്പന നടത്തുന്നതും അവരല്ല.അതിൻ്റെ ഗുണം ലഭിക്കുന്നതോ, ഏതോ വീടകങ്ങളിൽ എഴുന്നേൽക്കാൻപോലുമാവാതെ വേദനതിന്നു ജീവിക്കുന്ന കിടപ്പുരോഗികൾ…
‘മഞ്ഞുതുള്ളി’എന്ന പേരിലുള്ള ചിത്രപ്രദർശനം 2014 ൽ ഏഴു ചിത്രകാരുടെ ചിത്രങ്ങളുമായി ‘പാലിയം ഇന്ത്യ’യിലെ കിടപ്പുരോഗികളെ സഹായിക്കാനായി തുടങ്ങിയതാണ്.ഏപ്രിൽ 30ന് പത്താം ചിത്ര പ്രദർശനം ആരംഭിക്കുമ്പോൾ ചിത്രങ്ങളുമായെത്തിയവരുടെ എണ്ണം 77 കഴിഞ്ഞിരിക്കുന്നു!ഇത്തവണ നാനൂറോളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്.കൊവിഡിൻ്റെ വർഷം മുടങ്ങിയ മഞ്ഞുതുള്ളി അതിനടുത്ത വർഷം ഓൺലൈനിലാണ് നടത്തിയത്. ഇതുവരെ നടത്തിയ ചിത്ര പ്രദർശനത്തിൽനിന്നുള്ള ഉയർന്ന വരുമാനം മൂന്നേ മുക്കാൽ ലക്ഷം രൂപയാണ്.

മഞ്ഞുതുള്ളി പ്രദർശനോദ്ഘാടനം നിർവഹിച്ച കെ.ജയകുമാറിന് ഡോ.എം ആർ രാജഗോപാൽ ചിത്രം ഉപഹാരമായി നൽകുന്നു.കാരയ്ക്കാമണ്ഡപം വിജയകുമാർ,ജോർജ് ഫെർണാണ്ടസ്,ലളിത എന്നിവർ സമീപം.
ഇത്തവണ 400 രൂപയുടെ മുതൽ 25,000 രൂപയുടെ വരെ ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. ഇത് വിറ്റുകിട്ടുന്ന പണം ‘പാലിയം ഇന്ത്യ’ക്കാണ് നൽകുക.കാരയ്ക്കാമണ്ഡപം വിജയകുമാർ മുതൽ കുഞ്ഞുചിത്രകാരനായ അനോൻ സജിൻവരെ ഈ സദുദ്യമത്തിനായി ഒത്തുചേരുന്നു എന്നതാണ് സവിശേഷത.യുവജനോത്സവ വിജയിയായ അല്ലിമോളും ചിത്രവുമായി എത്തിയിട്ടുണ്ട്.സംസാരിക്കാനാവാത്ത അല്ലിമോൾ കലാവൈഭവത്തിലൂടെ പരിമതിയെ മറികടക്കുന്നു.
ഒരു രോഗിയ്ക്ക് ഡോക്ടറും നഴ്സും നൽകുന്ന ചികിത്സയിലൂടെ 24 ശതമാനമേ മെച്ചപ്പെടാനാവൂ എന്ന് ‘പാലിയം ഇന്ത്യ’യുടെ സ്ഥാപക ചെയർമാൻ ഡോ.എം.ആർ രാജഗോപാൽ ചിത്രപ്രദർശനോദ്ഘാടന സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.ബാക്കി ചെയ്യേണ്ട സമൂഹത്തിൻ്റെ ഉത്തരവാദിത്തത്തിൻ്റെ ഭാഗമാണിതെന്ന് അദ്ദേഹം വിവരിച്ചു.
‘മഞ്ഞുതുള്ളി’എന്ന പേരിലുള്ള ചിത്രപ്രദർശനത്തിൻ്റെ ഏറ്റവും വലിയ സൌന്ദര്യം ഇവ ‘പാലിയം ഇന്ത്യ’ക്ക് വരച്ചുകൊടുത്തിരിക്കുന്നു എന്നതാണെന്നും അത് കലാകാരുടെ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണ് കാട്ടുന്നതെന്നും പ്രദർശനം ഉദ്ഘാടനം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റും കവിയും ചിത്രകാരനുമായ കെ.ജയകുമാർ വ്യക്തമാക്കി.

അല്ലിമോൾ സ്വന്തം ചിത്രത്തിനടുത്ത്
വീട്ടിത്തീർക്കാനാവാത്ത സ്നേഹത്തിൻ്റെ ധാരാളിത്തമാണ് ഈ പ്രദർശനമെന്ന് പ്രമുഖ ചിത്രകാരൻ കാരയ്കാമണ്ഡപം വിജയകുമാർ ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.ചിത്രകാരി ലളിത സ്വാഗതം പറഞ്ഞു.
പ്രകൃതിദത്തമായ പെയിൻ്റ്,കാൻവാസ് എന്നിവയിലൂടെ 21 ചിത്രകാരുമായി ചേർന്ന് യേശുക്രിസ്തുവിൻ്റെ ജനനം മുതൽ ഉയർത്തെഴുന്നേൽപ്പുവരെ ചിത്രീകരിച്ചതിന് ഗിന്നസ് ബുക്ക് അംഗീകാരം നേടിയ ജോർജ് ഫെർണാണ്ടസിനെ യോഗത്തിൽ അനുമോദിച്ചു.തത്സമയം കെ.ജയകുമാറിൻ്റെ കാരിക്കേർ വരച്ചു നൽകിയ അല്ലിമോളെയും യോഗം അഭിനന്ദിച്ചു.

കെ.ജയകുമാറും കാരയ്ക്കാമണ്ഡപം വിജയകുമാറും ചിത്രങ്ങൾ കാണുന്നു
വ്യത്യസ്ത ശൈലികളിലുള്ള ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ഏറ്റവും ആധുനിക ശൈലിയിലുള്ള നവീന ചിത്രങ്ങൾ മുതൽ പരമ്പരാഗത ശൈലിയിലുള്ള പ്രാചീനമാതൃകാ ചിത്രങ്ങൾവരെ ഇവിടെ കാണാനാവും.കരുണ,ദയ എന്നീ വികാരങ്ങളാണ് പ്രദർശനത്തിൻ്റെ ഭാവമെങ്കിലും ചിത്രങ്ങൾ അങ്ങനെയല്ല.ഫാ.സജിത് ജോൺ ചേലക്കാട്ടിനെപ്പോലെയുള്ളവരുടെ ചിത്രങ്ങൾ പ്രദർശനത്തിനുണ്ട് എന്നതിനുപുറമേ അദ്ദേഹം തത്സമയം ചിത്രങ്ങൾ വരച്ചും നൽകുന്നു.

മഞ്ഞുതുള്ളി പ്രദർശനത്തിൽനിന്ന്
‘മഞ്ഞുതുള്ളി’പ്രദർശനം മെയ് രണ്ടിന് മ്യൂസിയം ഓഡിറ്റോറിയത്തിൽ സമാപിക്കും.
സമൂഹത്തിന്‍റെ കരുതലും പങ്കാളിത്തവും ശക്തിപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. കലയും സഹാനുഭൂതിയും ഒരുമിക്കുന്ന മനോഹര വേദിയായി ഇത് മാറുമ്പോൾ, ഓരോ ചിത്രവും ഓരോ കഥ പറയുമ്പോൾ, അത് രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ പ്രതീക്ഷയുടെ പ്രകാശം പരത്തുന്നു. അപൂർവമായ ഈ കലാമേള, ചികിത്സയുടെ അതിരുകൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്നു.കലയുടെ വഴിയിലൂടെ കരുണയുടെ സന്ദേശം പകർന്നു നൽകുന്ന ‘മഞ്ഞുതുള്ളി’ ഒരു കലാപ്രകടനം മാത്രമല്ല ജീവിതങ്ങളെ സ്പർശിക്കുന്ന ഒരു സ്നേഹയാത്രയാണെന്ന് സംഘാടകർ ഓർമിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9496284894,8086003450







