ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ നരേന്ദ്രമോദി
ബംഗളൂരു:ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ആത്മീയ മൂല്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി.
ഭാഷകൾ, പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ആരാധനാ രീതികൾ എന്നിവയുൾക്കൊള്ളുന്ന ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ സുന്ദരമായ വൈവിധ്യങ്ങളെ ഒന്നിപ്പിക്കുന്നത് എന്താണെന്ന മൗലികമായ ചോദ്യവും ഉന്നയിച്ചു. “തനിക്ക് വേണ്ടിയല്ല, മറിച്ച് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്നതാണ് ഇതിനുള്ള ഉത്തരം,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീ ശ്രീ രവിശങ്കറും
ഏതൊരു ദൌത്യത്തിന്‍റെയും വിജയത്തിന് സാമൂഹിക പങ്കാളിത്തം അനിവാര്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സുപ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സാമൂഹിക ശക്തിയെ ഉണർത്തുക എന്നതാണ് അടിസ്ഥാനമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ വ്യവസ്ഥകളേക്കാളും ഗവണ്‍മെന്‍റുകളേക്കാളും വലിയ ശക്തി സമൂഹത്തിനുണ്ടെന്നും, രാഷ്ട്രനിർമ്മാണത്തിൽ സമൂഹങ്ങൾ സജീവമായി പങ്കുചേരാത്തിടത്തോളം ഒരു ഭരണകൂടത്തിനും യഥാർത്ഥത്തിൽ വിജയിക്കാനാവില്ലെന്നുമുള്ള തന്‍റെ ദീർഘകാലമായുള്ള വിശ്വാസം അദ്ദേഹം അടിവരയിട്ടു. സ്വച്ഛ് ഭാരത് മിഷനെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഒരു ഗവണ്മെന്റ് ഉദ്യമമായി ആരംഭിച്ച അത് ഇന്ന് ജനജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നുവെന്നും ഇപ്പോൾ സമൂഹത്തിന്‍റെ തന്നെ ശക്തിയിലാണ് അത് മുന്നേറുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. സമൂഹത്തിന്‍റെ ശക്തി ഒന്നിക്കുമ്പോൾ ഏതൊരു പ്രചാരണവും വിജയകരമാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം “അത്തരം പ്രധാനപ്പെട്ട ഓരോ ദൗത്യത്തിനും സമൂഹത്തിന്‍റെ ശക്തിയെ ഉണർത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന്” എടുത്തുപറഞ്ഞു.
സജീവമായ സാമൂഹിക ഇടപെടലിലൂടെ രാജ്യത്തിന്‍റെ വലിയ വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരങ്ങൾ സാധ്യമാക്കാനാകുമെന്നു നിരീക്ഷിച്ച പ്രധാനമന്ത്രി, തങ്ങളുടെ സംരംഭങ്ങളിൽ സമൂഹത്തിന്‍റെ ശക്തിയെ നിരന്തരം വിനിയോഗിക്കുന്നതിന് ആർട്ട് ഓഫ് ലിവിംഗിനെ അഭിനന്ദിച്ചു. വൃക്ഷത്തൈ നടീൽ കാമ്പെയ്‌നുകൾ, ഗ്രാമീണ സ്മാർട്ട് വില്ലേജ് സെൻ്ററുകൾ, സ്ത്രീകളുടെയും ഗോത്രവർഗക്കാരുടെയും ശാക്തീകരണ സംരംഭങ്ങൾ, അല്ലെങ്കിൽ തടവുകാർക്കായുള്ള മാനസികാരോഗ്യ പരിപാടികൾ എന്നിങ്ങനെ വികസന പരിപാടികളിലുടനീളം സംഘടന സ്വീകരിക്കുന്ന സാമൂഹിക സമീപനത്തെ അദ്ദേഹം പ്രശംസിച്ചു. “ഈ പരിശ്രമങ്ങൾ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും വികസന യാത്രയിൽ വലിയ സംഭാവനകൾ നൽകുന്നു,” വെന്ന് മോദി പറഞ്ഞു.
യുവജന ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിനായി അവിടെ സന്നിഹിതരായ ഓരോ വ്യക്തിയെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ശാസ്ത്രീയ പുരോഗതിയും നൂതനാശയങ്ങളും നയിക്കുന്ന ഇന്നത്തെ ദ്രുതഗതിയിലുള്ള ആഗോള മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന്‍റെ അടിയന്തര പ്രാധാന്യം പറഞ്ഞു. ഈ മാറ്റങ്ങളിൽ ഇന്ത്യ വെറുതെ പങ്കുചേരുകയല്ല, മറിച്ച് ഡിജിറ്റൽ പേയ്‌മെൻ്റുകൾ, അടിസ്ഥാന സൗകര്യ വികസനം, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നേതൃത്വം നൽകുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യൻ യുവജനങ്ങൾ ബഹിരാകാശ സാങ്കേതികവിദ്യയിൽ മുൻപന്തിയിലാണെന്നും ഇത്തരം എല്ലാ ദേശീയ വിജയങ്ങളിലും അവർ സംഭാവനനല്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “ഇന്ത്യ ഈ മാറ്റത്തിൽ പങ്കുചേരുക മാത്രമല്ല, പല മേഖലകളിലും നേതൃത്വം നൽകുക കൂടിയാണ്,” മോദി പറഞ്ഞു.

‘ആർട്ട് ഓഫ് ലിവിംഗിൻ്റെ’ നാല്പത്തഞ്ചാം വാർഷികാഘോഷ സദസ്
അകലെയിരിക്കുന്ന വ്യക്തികളെ തമ്മിൽ തൽക്ഷണം ബന്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യയുടെ ശക്തിയെ അംഗീകരിക്കുമ്പോഴും, വ്യക്തികൾക്ക് തങ്ങളുമായി തന്നെ ബന്ധപ്പെടാനുള്ള കഴിവിനെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മാനസികമായി സമാധാനമുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരും സമൂഹത്തിന്‍റെ ആവശ്യങ്ങളോട് സംവേദനക്ഷമതയുള്ളവരുമായ യുവാക്കളെ വളർത്തിയെടുക്കുന്നതിലാണ് ഇന്ത്യയുടെ വികസിത ഭാവി നിലനിൽക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മീയ ക്ഷേമം, മാനസികാരോഗ്യം, യോഗ, ധ്യാനം എന്നിവയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പരസ്പര ബന്ധം, ഐക്യം, കൂട്ടായ ഉത്തരവാദിത്തം എന്നിവ വളർത്തുന്നതിലും അതോടൊപ്പം സാംസ്കാരികമായ അറിവുകൾ നൽകുന്നതിലും വഹിക്കുന്ന നിർണ്ണായക പങ്കിനെ അദ്ദേഹം എടുത്തുപറഞ്ഞു. “മാനസികമായി ശാന്തരും സാമൂഹിക പ്രതിബദ്ധതയുള്ളവരും സമൂഹത്തോട് കരുതലുള്ളവരുമായ യുവാക്കളിലൂടെയാണ് വികസിത ഭാരതം കെട്ടിപ്പടുക്കാനാകുക,” – മോദി ഉറപ്പിച്ചു പറഞ്ഞു.
ധ്യാന ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കവേ, ഇത്തരം സമർപ്പിത സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകതയും ആർട്ട് ഓഫ് ലിവിംഗ് കുടുംബത്തിന്‍റെ പുതിയ സങ്കേതത്തിന് ആശംസകൾ നേരുകയും ചെയ്തു.
ബംഗളൂരുവിലെ സവിശേഷമായ അന്തരീക്ഷത്തെ പ്രശംസിച്ച പ്രധാനമന്ത്രി, സോഫ്റ്റ്‌വെയറുകൾക്കും സേവനങ്ങൾക്കും മാത്രമല്ല, ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മീയ അവബോധത്തെയും ഉയർത്തുന്നതിലും ഈ നഗരം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. “ആത്മീയതയ്ക്കും ആത്മീയ അവബോധത്തിനും ഈ നഗരം പുതിയ ഉയരങ്ങൾ നൽകി,” -മോദി അഭിപ്രായപ്പെട്ടു.






