“ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും മോഷണമാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ

“ദൃഢം” ‘മാതൃഭൂമി’ ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതെന്ന് ശ്രീലേഖ
തിരുവനന്തപുരം:”ദൃഢം”,”ഭൂതകാലം” എന്നീ സിനിമകൾ തൻ്റെ ചെറുകഥയുടെയും അനുഭവകഥയുടെയും കോപ്പിയടിയാണെന്ന് മുൻ ഡി.ജി.പിയും ബിജെപി നേതാവുമായ ആർ.ശ്രീലേഖ.”ദൃഢം” മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണെന്നാണ് ആക്ഷേപം.”ഭൂതകാലം” തൻ്റെ ചാനലിൽ ഏതാണ്ട് 5 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണെന്നും അവർ ആരോപിച്ചു.
ആർ.ശ്രീലേഖയുടെ ഫെയ്സ്ബുക് പോസ്റ്റ് വായിക്കാം:
“ദൃഢം” എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.
ഈ കഥ ഞാൻ എന്‍റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്.
എന്‍റെ ചാനലിൽ ഏതാണ്ട് 5 വർഷം മുൻപ് (October 2021) പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് “ഭൂതകാലം” എന്ന പല അവാർഡുകളും കിട്ടിയ സിനിമ (January 2022). തലക്കെട്ടിലും സാമ്യം. ‘ഭൂത ഭവനം’ എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്.
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ “ഷെയിൻ നിഗം” ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.
എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്‍റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.
രണ്ടിന്‍റെയും മൂല കഥ-
ഒരു യുവ എസ് ഐ കുറെ നാളായി നാഥനില്ലാതിരുന്ന പോലീസ് സ്റ്റേഷനിൽ പോസ്റ്റിങ്ങ് കിട്ടി പോകുന്നു. അവിടെയുള്ള അഴിമതിക്കാരായ എല്ലാ ഉദ്യോഗസ്ഥരും ചേർന്ന് അയാളെ അവിടെ നിന്ന് ഓടിക്കാനായി കഥകൾ ഉണ്ടാക്കുന്നു. അവസാനം അയാൾ ഗതി കെട്ട് അവിടെ നിന്നും പോകുന്നു.






