തന്നെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു,അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി

കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകള്‍ കണ്ട് സമുദായാംഗങ്ങള്‍ ചിരിക്കുകയാണെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ:തന്നെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി എസ് എൻ ഡി പി യോഗം മുഖപത്രമായ ‘യോഗനാദം’എഡിറ്റോറിയലിൽ വ്യക്തമാക്കി. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തി ചർച്ചകള്‍ കണ്ട് സമുദായാംഗങ്ങള്‍ ചിരിക്കുകയാണ്. ചാനല്‍ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമ്മമെന്നും അദ്ദേഹം ചോദിച്ചു
വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം അറിയിച്ചു.
മുന്നണികള്‍ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും പരിശോധിച്ചാല്‍ അത് മനസ്സിലാകും. തന്നേക്കാള്‍ നന്നായി പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റൊരാളുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ.ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും തനിക്കെതിരെ വിധിയില്ല. നിരവധി കേസുകള്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്‌എന്‍ഡിപി യോഗം നടത്തുണ്ട്. എന്നാല്‍ ഒരു കേസിലും തനിക്കെതിരെ വിധിയുണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടു. ചില മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും കേസ് തോല്‍ക്കുമ്പോള്‍ വഴിയില്‍ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചില ദൃശ്യമാധ്യമങ്ങള്‍ അതിനെ അജണ്ടയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.






