‘എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’- ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

‘അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പം’
തിരുവനന്തപുരം:’ഡിവൈഎഫ്ഐ ഇന്നലെ പൊതിച്ചോർ നൽകി,ഇന്നു നൽകി,നാളെയും നൽകും-‘ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി
വി.കെ. സനോജ് എംഎൽഎയുടേതാണ്.സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണത്തിനെതിരെ പ്രതികരിച്ച അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെയാണ് വിമർശനം.’എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്!’എന്ന് സനോജ് ആശ്ചര്യപ്പെട്ടു.

വി.കെ. സനോജ്
വി.കെ. സനോജ് എംഎൽഎയുടെ കുറിപ്പ് വായിക്കാം:
“മഹാ പ്രളയത്തിന്‍റെ ആ നാളുകളിൽ പോലും, ഒരു ദിവസം പോലും മുടങ്ങാതെ, ദിവസേന ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് അവർ ആശുപത്രികളിൽ എത്തിച്ചു നൽകിയത്. ഇതിനോടകം ലക്ഷക്കണക്കിന് പൊതിച്ചോറുകൾ ഈ ആലപ്പുഴ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തുകഴിഞ്ഞു. ഇത് ഏറ്റവും മഹത്തായ കാര്യമാണ്…”
2020 മാർച്ച് 20-ന്, ആലപ്പുഴ മെഡിക്കൽ കോളേജിൽ ‘ഹൃദയപൂർവ്വം’ പദ്ധതിയുടെ ആയിരാമത്തെ ദിവസം, ആ സ്നേഹപ്പൊതി ജനങ്ങൾക്ക് നൽകിക്കൊണ്ട് ശ്രി. ജി സുധാകരൻ പറഞ്ഞതാണ്.
അന്ന് അദ്ദേഹത്തിന്റെ പക്ഷം ഇടതുപക്ഷമായിരുന്നു, വിശക്കുന്നവൻ്റെ വേദനയറിയുന്ന ഹൃദയപക്ഷമായിരുന്നു.
ഇന്ന് അദ്ദേഹം പറയുന്നു: “മെഡിക്കൽ കോളേജുകളിൽ ഉച്ചഭക്ഷണം കൊടുക്കേണ്ട കാര്യമില്ല, ഒറ്റ പാർട്ടിക്കാരനെയും മെഡിക്കൽ കോളേജിൽ കയറ്റരുത്” എന്ന്!
എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്‍റെ വില ചിലർ മറന്നുപോകുന്നത്! അന്ന് ഹൃദയത്തിന്‍റെ ഭാഷ സംസാരിച്ച അതേ നാവ്, ഇന്ന് വലതുപക്ഷത്തിന്‍റെ കുഴലൂത്തുകാരനായി മാറിയിരിക്കുന്നു.
നമ്മൾ എവിടെയാണോ നിൽക്കുന്നത്, അവിടുത്തെ നിലപാടുകൾ നമ്മളിലേക്കും പടരും എന്നതിന്‍റെ ജീവിക്കുന്ന തെളിവാണ് ഈ മാറ്റം.
ഡിവൈഎഫ്ഐക്ക് എന്നും ഒരൊറ്റ നിലപാടേയുള്ളൂ,
അധികാരത്തിന്‍റെ കസേരകൾ മാറുമ്പോഴോ, രാഷ്ട്രീയ കാലാവസ്ഥ മാറുമ്പോഴോ മാറുന്നതല്ല ഡിവൈഎഫ്ഐയുടെ രാഷ്ട്രീയം.അന്നും ഇന്നും ഞങ്ങൾ മനുഷ്യർക്കൊപ്പമാണ്.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇന്നും ഡിവൈഎഫ്ഐയുടെ ഉച്ചഭക്ഷണപ്പൊതികളെത്തി.
ഭക്ഷണപ്പൊതികൾ മാത്രമല്ല എല്ലാ ദിവസവും രക്തദാനവുംഉണ്ട്.
നാളെയും അത് തുടരുക തന്നെ ചെയ്യും.’






