‘സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെ’ന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ

റെജി ചെറിയാനെതിരെ താൻ നിയമ സഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടുമെന്നും ജി.സുധാകരൻ
ആലപ്പുഴ:സമ്പത്തിൻ്റെ അഹങ്കാരമാണ് കുട്ടനാട്ടിലെ യു.ഡി.എഫ് എംഎൽഎ റെജി ചെറിയാനെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ് എംഎൽഎയും മുൻ മന്ത്രിയുമായ ജി.സുധാകരൻ.
തോട്ടപ്പള്ളി ‘നൻമ’ ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണ വേദിയിലാണ് സുധാകരന്‍റെ പരാമർശങ്ങൾ. തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും കഴിഞ്ഞ ആഴ്ച സന്ദർശിച്ചതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.
റെജി ചെറിയാനെതിരെ താൻ നിയമ സഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എം എൽ എയുടെ മുകളിൽ വേറൊരു എം എൽ എ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എം എൽ എ ആകുന്നയാൾ.ഒരു ജനപ്രതിനിധി മറ്റൊരു ജന പ്രതിനിധിയെ കവച്ചു വെക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വലിയ സ്ഥാപനത്തിന്‍റെ ഉടമയാണ്.താനവിടെ വെള്ളമടിക്കാൻ പോകാത്തത് കൊണ്ട് തന്നോട് സ്നേഹം കാണില്ല.അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കൻമാരെയൊക്കെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് താൻ. ഒരു രാഷ്ട്രീയ പ്രവർത്തനവുമില്ലാത്ത നാലഞ്ച് പാർട്ടി മാറി ഇപ്പോൾ എം.എൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തിയത്.’-സുധാകരൻ പരിഹസിച്ചു.
‘ജല സേചന വകുപ്പ് മന്ത്രിയുടെ ആളാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എം.എൽ.എക്ക് ധൈര്യമുണ്ടോ? കരിമണലുമായി ഇതിന് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. കരിമണൽ ലോറികൾ തോട്ടപ്പള്ളിയിൽ നിന്ന് ഐ.ആർ.ഇ യിലേക്കാണ് പോകുന്നതെന്ന് യാതൊരു ഉറപ്പുമില്ല. ചില ലോറികൾ അടൂരിലേക്കാണ് പോകുന്നത്. ഇങ്ങനെ പലയിടത്തും കൊണ്ടുപോയി കള്ളക്കടത്ത് നടത്തുകയാണ്. ഒരു കലക്ടർമാരും മര്യാദക്ക് ഇത് നോക്കിയില്ല. ഇത് തൊട്ടാൽ പൊള്ളുമെന്ന കാര്യമാണെന്ന മട്ടിൽ കളക്ടർമാർ മാറി നിൽക്കുകയാണ്’ എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗങ്ങൾ മാത്രം ഉദ്ഘാടനം ചെയ്താൽ മതിയെന്ന ജില്ലാ പഞ്ചായത്തിൻ്റെ ഉത്തരവ് തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്നതാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മഹേന്ദ്രൻ്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്.ഉത്തരവിറക്കിയവർ ജനങ്ങളോട് ക്ഷമ പറയണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.






