പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കണം:കെയുഡബ്ല്യുജെ

പത്തനംതിട്ട:പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നും 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) സംസ്ഥാന വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിച്ച സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണം.പെൻഷൻ ഫണ്ട് കണ്ടെത്താൻ മാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യത്തിൽ നിന്നും നിശ്ചിത ശതമാനം സെസ് പിരിക്കാനുള്ള നീക്കം സർക്കാർ ഊർജിതപ്പെടുത്തണം.ഫുൾ പെൻഷന് 35 വർഷം എന്ന മാനദണ്ഡം അടക്കമുള്ള കരടിലെ നിർദേശം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പത്രപ്രവർത്തക ഇൻഷ്വറൻസ് പദ്ധതിയിൽ സർക്കാർ പങ്കാളിത്ത വർധന, പെൻഷൻ വർധന എന്നീ കാര്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ചുവരികയാണെന്ന് വാർഷിക ജനറൽ ബോഡി ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.ആരോഗ്യമന്ത്രി വീണാജോർജ് മുഖ്യാതിഥിയായിരുന്നു.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വാർഷിക ജനറൽ ബോഡിയിൽ മുഖ്യാതിഥി ആരോഗ്യമന്ത്രി വീണാജോർജ്.
കേരളത്തിലെ മിക്ക മാധ്യമ സ്ഥാപനങ്ങളും തൊഴിൽ ചൂഷണത്തിൻ്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി വിരുദ്ധ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി പരിഹാരങൾ നിർദേശിക്കാനും അവ നടപ്പാക്കാനുമായി റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ കമീഷനു രൂപം നൽകണമെന്ന് സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.






