കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം

തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളവും നഗരങ്ങളുടെ പട്ടികയിൽ ആദ്യത്തെ നാല് നഗരങ്ങളിലൊന്നായി കൊച്ചിയും തെരഞ്ഞെടുക്കപ്പെട്ടു.
എ.ഐ.സി.ടി.ഇക്കൊപ്പം കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ്റസ്ട്രിയോടും കൂടി സഹകരിച്ച് എഡ്യുക്കേഷണൽ ടെസ്റ്റിങ്ങ് സർവീസ് പുറത്തിറക്കിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ട് 2026ലാണിത്.
കേരളത്തിൻ്റെ തൊഴിൽക്ഷമത 72.16 ശതമാനമാണ്.ഉത്തർപ്രദേശ്,മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നിലുള്ളത്.വനിതാ പ്രൊഫഷണലുകൾ ജോലി ചെയ്യാൻ ഏറ്റവും താല്പര്യം പ്രകടിപ്പിക്കുന്ന 10 സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ട്.
നഗരങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തിനായി മികച്ച മത്സരമാണ് കൊച്ചി കാഴ്ചവെച്ചത്.ഈ വിഭാഗത്തിൽ 77 ശതമാനം പോയിൻ്റ് നേടി കൊച്ചി രാജ്യത്ത് നാലാമതെത്തി.ഡൽഹി,ഹൈദരാബാദ് തുടങ്ങിയ മെട്രോ നഗങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം.നഗരങ്ങളിൽ കൊച്ചി രാജ്യത്ത് നാലാമതെത്തി.ലഖ്നൗ,ബംഗളൂരു,പുണെ എന്നിവയാണ് ആദ്യ മൂന്ന് റാങ്കിൽ.കേവലം 2% വ്യത്യാസം മാത്രമാണ് ആദ്യ സ്ഥാനങ്ങളിലുള്ള ലഖ്നൗ,പൂനെ നഗരങ്ങളുമായി കൊച്ചിക്കുള്ളത്.രാജ്യത്തിൻ്റെ തൊഴിൽക്ഷമത 56 ശതമാനം മാത്രമാണെന്നിരിക്കെ കൊച്ചിയുടേത് 77 ശതമാനമാണ്.
കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കുന്ന സ്കിൽ ഡെവലപ്മെൻ്റ് പദ്ധതികളും വിദ്യാഭ്യാസ രംഗത്തെ പരിഷ്കാരങ്ങളും നമ്മുടെ നാടിനെ ഇനിയും മുന്നോട്ടുനയിക്കുമെന്നുറപ്പാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച ടാലൻ്റ് പൂൾ എന്ന നിലയിലും കേരളം നിക്ഷേപകരുടെ ലക്ഷ്യകേന്ദ്രമായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.






