തദ്ദേശ തെരഞ്ഞെടുപ്പ് :തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെ

എല്‍ഡിഎഫിന് വികസനം,യുഡിഎഫിനും എൻഡിഎക്കും വിശ്വാസം
എം.ബി.സന്തോഷ്
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ തീച്ചൂടുപകർന്ന് വികസനവും വിശ്വാസവും മുതല്‍ ഗർഭച്ഛിദ്രം വരെയുള്ള വിഷയങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വയ്ക്കണമെങ്കില്‍ മൂന്നുമുന്നണികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുൻതൂക്കം കൈവരിച്ചേ മതിയാവൂ.കേഡർ പാർട്ടികളായ സിപിഎമ്മിനും ബിജെപക്കും പതിവില്ലാത്തവധം വിമത വെല്ലുവിളി നേരിടേണ്ടിവന്ന ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് റിബലുകള്‍ ഒഴിയാബാധയായ അവസ്ഥയുണ്ട്.
ഭരണകക്ഷിയായ സിപിഎമ്മിന് ഇത്തവണ കഴിഞ്ഞ പ്രാവശ്യത്തെ വിജയം നിലനിർത്താനായാല്‍ മൂന്നാം തുടർഭരണം എന്ന ആഗ്രഹം ആവേശത്തോടെ മുദ്രാവാക്യമായി ഉയർത്താം. ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേിടുന്നതിനും അതുവഴിയൊരുക്കും.

വികസനത്തെ മുൻനിർത്തിയാണ് എല്‍ഡിഎഫിൻ്റെ വോട്ടഭ്യർഥന.റോഡുകളും ആശുപത്രി-സ്കൂള്‍ കെട്ടിടങ്ങളും മുതല്‍ പവർകട്ട് മണിക്കൂറുകള്‍ നീളുന്ന അയല്‍ സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി സമാന വികസനം ഇന്ത്യയില്‍ എവിടെയെങ്കിലുമുണ്ടോ എന്നാണ് ചോദ്യം.62 ലക്ഷത്തിലേറെപ്പേർക്ക് മാസം 2000 രൂപയായി ക്ഷേമപെൻഷൻ വിതരണം ഉയർത്തിയതിൻ്റെ നേട്ടം വോട്ടില്‍ പ്രതഫലിക്കുമെന്നുന്നെ ഭരണമുന്നണി പ്രതീക്ഷിക്കുന്നു. ആകെ വോട്ടർമാരില്‍ പകുതിയിലേറെപ്പേരെങ്കിലും ഇത്തരത്തില്‍ പെൻഷൻ വാങ്ങുമ്പോള്‍ 18 മാസം 600 രൂപ നിരക്കിലുള്ള പെൻഷൻപോലും കിട്ടാതിരുന്ന യുഡിഎഫ് കാലം ഇടത് പ്രവർത്തകർ ഓർമിപ്പിക്കുന്നുമുണ്ട്.അതേസമയം,ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ കെ.പത്മകുമാറടക്കം അറസ്റ്റിലായതില്‍ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ മുന്നണി വട്ടം കറങ്ങുകയാണ്.

സാധാരണ ഗതിയില്‍ കൂട്ടക്കുഴപ്പമുണ്ടാക്കുന്ന സ്ഥാനാർഥി നിർണയം വലിയ പ്രശ്നമുണ്ടാക്കിയില്ലെന്നുമാത്രമല്ല,പലേടത്തും ആദ്യം സ്ഥാനാർഥി പ്രഖ്യാപനത്തിൻ്റെ നേട്ടമുണ്ടാക്കിയതിൻ്റെയും ആവേശം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസമാണ് കോണ്‍ഗ്രസിന്.ശബരിമല സ്വർണപ്പാളി കോണ്‍ഗ്രസിന് വീണുകിട്ടിയ ആയുധമാണ്. അതുകൊണ്ടുതന്നെ അതാണ് യുഡിഎഫിൻ്റെ മുഖ്യ പ്രചാരണായുധം.ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സ്വീകരിച്ച നിലപാട് വോട്ടായി മാറി 2019ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് തൂത്തുവാരിയതിൻ്റെ തനിയാവർത്തനം യുഡിഎഫ് ആഗ്രഹിക്കുന്നു.
എന്നാല്‍,കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു എന്നു പറഞ്ഞ് കൈ കഴുകുന്നുണ്ടെങ്കിലും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ കെടുതി ചെറുതല്ലെന്ന് യുഡിഎഫ് തിരിച്ചറിയുന്നുണ്ട്.ഗർഭച്ഛിദ്രാരോപണം മുതല്‍ പല പെണ്‍കുട്ടികളില്‍നിന്ന് ലൈംഗികാതിക്രമം പരാതികളുയരുന്നു എന്നതും അതില്‍ നേതാക്കളുടെ വീടുകളില്‍ നിന്നുപോലുമുണ്ടാവുന്നു എന്നതും കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും പിടിച്ചുനില്‍ക്കുക പ്രയാസകരമാക്കിയിട്ടുണ്ട്. അതുകൊണ്ട് ശബരിമല സ്വർണക്കൊള്ള എന്ന ഒറ്റവിഷയത്തിലേക്ക് കേന്ദ്രീരിച്ച് ബിജെപി ഇതുസംബന്ധിച്ച് നടത്തുന്ന പ്രചാരണത്തിൻ്റെ നേട്ടവും സ്വന്തമാക്കുകയാണ് യുഡിഎഫ് ലക്ഷ്യം.ജമാ അത്തെ ഇസ്ലാമി,എസ്ഡിപിഐ ബന്ധം മലബാറില്‍ ഗുണമാവുമെന്നാണ് കണക്കുകൂട്ടല്‍.

‘തിരുവനന്തപുരം പിടിച്ചാല്‍ കേരളം പിടിക്കാം’ എന്ന വിശ്വാസത്തില്‍ രണ്ടു വർഷമായി നടത്തിവന്ന മുന്നൊരുക്കങ്ങള്‍ അടുത്തിടെ നടന്ന രണ്ട് ആത്മഹത്യകള്‍ തകിടം മറിച്ചു എന്നാണ് ബിജെപിക്കുള്ളിലെ അടക്കം പറച്ചില്‍.മുൻ കൌണ്‍സിലർ തിരുമല അനില്‍, ബിജെപി സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് കിട്ടാത്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിഎന്നിവരുടെ മരണങ്ങളാണ് ബിജെപിയെ വലയ്ക്കുന്നത്.അനില്‍ ഉന്നയിച്ച സഹകരണക്കൊള്ള വ്യക്തമാവും വിധം പുതിയ സഹകരണതട്ടിപ്പുകളും അതില്‍ നിലവിലെ പാർട്ടി നേതൃത്വത്തിലെ ചില ഉന്നതരുടെ പങ്ക് കൂടുതല്‍ പുറത്തുവരുന്നതും തിരിച്ചടിയാണ്.അതിനിടെ മുൻ സംസ്ഥാന അധ്യക്ഷരായ കെ.സുരേന്ദ്രൻ,വി.മുരളീധരൻ എന്നിവരെ ഒതുക്കുന്നു എന്നതും പാർട്ടിയില്‍ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് ശബരിമല സ്വർണക്കൊള്ള വീണുകിട്ടിയത്. അത് ശക്തമായി ഉന്നയിക്കാനും ഇഡിയെയും സിബിഐയെയും ഇടപെടുവിക്കാനും ബിജെപി ശ്രമം നടത്തുന്നുണ്ട്. അത് വിജയിക്കുമെന്ന് പ്രതീക്ഷയുള്ളപ്പോഴും സ്ത്രീ പ്രവേശന പ്രതിഷേധ സമരങ്ങളിലെന്നപോലെ ഇതിൻ്റെ നേട്ടവും യുഡിഎഫ് കൊണ്ടുപോവുമോ എന്ന ആശങ്കയുമുണ്ട്.






