‘കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി എൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തി’:അനന്തു സുരേഷ് കുമാർ

‘ഇതിന്‍റെ പേരിൽ കാരാഗൃഹവാസം ആണെങ്കിൽ പോലും അന്തസ്സായിട്ട് അനുഭവിച്ച് മടങ്ങി വരും ഞാൻ ‘
തിരുവന്തപുരം:പതിനഞ്ചാമത്തെ വയസ്സിൽ കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി തൻ്റെ മൊഴി തെറ്റായി രേഖപ്പെടുത്തിയതിൻ്റെ അനുഭവം വിവരിക്കുകയാണ് അനന്തു സുരേഷ് കുമാർ.വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും മൂന്നാറിലെ സർക്കാർഭൂമി തിരിച്ചുപിടിക്കൽ ദൌത്യത്തിൻ്റെ നായകനുമായിരുന്ന ഐഎഎസ് ഓഫീസർ(പിന്നീട് സർവീസിൽ നിന്ന് സ്വയം വിരമിച്ചു) കെ.സുരേഷ് കുമാറിൻ്റെയും പൊലീസ് ഐജി ആയിരുന്ന ലക്ഷ്മണയുടെ മകൾ അഡ്വ.സംഗത ലക്ഷ്മണയുടെയും മകനാണ്അനന്തു.’എപിക് സിനിമ’ സിഇഒയു പരസ്യസിനിമാസംവിധയകനുമായ അനന്തു മോഹൻലാൽ ചിത്രമായ ‘തുടരു’മിൽ അഭിനയിച്ചിട്ടുണ്ട്.

മോഹൻലാലിനൊപ്പം അനന്തു സുരേഷ്കുമാർ ‘തുടരും’ സിനിമയിൽ
ചലച്ചിത്ര നടിയായ അതിജീവിതയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം വന്ന കോടതി വിധിയെ അതിരൂക്ഷമായി വിമർശിക്കമ്പോഴാണ് തനിക്ക് ഹൈക്കോടതിയിൽ നിന്നുണ്ടായ തെറ്റായ അനുഭവം അനന്തു രേഖപ്പെടുത്തിയത്.മാതാപിതാക്കളുടെ വിവാഹമോചന കസിലാണ് ഹൈക്കോടതി ജഡ്ജി താൻ പറഞ്ഞതിന് വിരുദ്ധമായ വിവരം രേഖപ്പെടുത്തിയതെന്ന് ഫെയ്സ് ബുക്കിലെഴുതി.
‘കഴിഞ്ഞ ദിവസം ചിലർ ലഡൂ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ചത് ഈ രാജ്യത്തെ കോടതികളിലും ഈ രാജ്യത്തിന്‍റെ ജുഡിഷ്യറിയിലും നീതി-ന്യായ-നിയമ വ്യവസ്ഥകളിലും ഒരു പാവം സാധാരണ പൗരന് അവശേഷിപ്പിക്കാമായിരുന്ന വിശ്വാസത്തിന്റെ അവസാന തരിമ്പിന്‍റെ പതിനാറടിയന്തര ചടങ്ങായിരുന്നു.’എന്നു പറഞ്ഞാരംഭിക്കുന്ന കുറിപ്പിൽ
‘ഞാനിപ്പോ ഇവിടെ എഴുതാൻ പോകുന്ന കാര്യങ്ങളെ നാളെ ചിലർ ‘കോടതി അലക്ഷ്യം’ എന്ന ഓമനപ്പേരിട്ട് വിളിച്ചേക്കും എന്ന പൂർണ്ണ ബോധ്യത്തോടെ തന്നെയാണ് ചില കാര്യങ്ങൾ ഇപ്പൊ ഇവിടെ എഴുതാൻ പോകുന്നത് . ഇതിന്‍റെ പേരിൽ എനിക്ക് വിധിക്കപ്പെടാൻ പോകുന്നത് കാരാഗൃഹവാസം ആണെങ്കിൽ പോലും ആ വാസം പോയി അന്തസ്സായിട്ട് അനുഭവിച്ച് മടങ്ങി വരും ഞാൻ ‘ എന്നും ദീർഘമായ കുറിപ്പി’ൽ അനന്തു എഴുതി.
സ്വന്തം അനുഭവത്തെക്കുറിച്ച് അനന്തു വിശദീകരിക്കുന്നത് ഇങ്ങനെ:’24 വർഷം മുൻപ് ഒരു ഹൈക്കോടതി ജഡ്ജി എന്‍റെ മൊഴി തെറ്റായി രേഖപ്പെടുത്തി എന്നും ഞാൻ പറയാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞതായി രേഖപ്പെടുത്തി കള്ളത്തരത്തിലൂടെ ഒരു ഹൈകോടതി വിധി ഇറക്കി എന്നും ഈ രാജ്യത്തിന്‍റെ സുപ്രീം കോടതിയിൽ പോയി പരാതിപ്പെട്ടിട്ടുള്ള ഒരാൾ ആണ് ഞാൻ. ഈ കാര്യം ആ കാലത്ത് അന്നത്തെ പല പ്രധാനപ്പെട്ട ദൃശ്യ മാധ്യമങ്ങളോടും ഞാൻ പറഞ്ഞതിന്‍റെ വിഡിയോകൾ ഇപ്പോഴും പലരുടെയും ആർകൈവ്സിൽ ഉണ്ടായിരിക്കും .
അന്ന് പതിനഞ്ചു വയസ്സായിരുന്നു എനിക്ക്. അച്ഛൻ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ ആയിരുന്നു . പേര് കെ സുരേഷ്‌കുമാർ. അമ്മ അഡ്വ സംഗീത ലക്ഷ്മണ . അവർ തമ്മിലുള്ള വിവാഹമോചന നിയമ പോരാട്ടം വർഷങ്ങൾ നീണ്ടു നിന്നിരുന്നു . ഓർമ്മ വെച്ച കാലം മുതൽ വളരുന്നത് അച്ഛനോടൊപ്പം ആണ്. അച്ഛൻ മാത്രമാണ് ലോകം. നോക്കിയതും വളർത്തിയതും ഒക്കെ അച്ഛൻ മാത്രമാണ് . അമ്മ വളരെ വല്ലപ്പോഴും മാത്രം കാണുന്ന ഒരു അതിഥി കഥാപാത്രം മാത്രം ആയിരുന്നു .ഒരുപാട് ഉപദ്രവിക്കുകയും നരകിപ്പിക്കുകയും ചെയ്യിച്ചിരുന്ന ഒരു കഥാപാത്രം ആയിരുന്നു അമ്മ.

അനന്തു സുരേഷ് കുമാർ
പെട്ടന്നൊരു ദിവസം ഹൈകോടതിയിലേക്ക് എന്നെയും എന്‍റെ അനിയനെയും കൊണ്ട് പോകുന്നു. ജഡ്ജി ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യം മാത്രം മറുപടി പറയുക എന്നാണ് അച്ഛൻ പറഞ്ഞത് . എന്നാൽ ജഡ്ജിയുടെ ചേംബറിലേക്ക് കയറുന്നതിനു തൊട്ട് മുൻപ് കയ്യിൽ ഒരു ബ്ലെയിടും പിടിച്ച് അമ്മ എന്നെയും അനിയനെയും മാറ്റി നിർത്തി ഒരു ഭീഷണി മുഴക്കി.ജഡ്ജിയോട് അമ്മയെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഈ കോടതിയിൽ വെച്ച് തന്നെ അമ്മ കൈ മുറിച്ച് ആത്മഹത്യ ചെയ്യും .
ചേംബറിന് ഉള്ളിലേക്ക് കയറിയ എന്നോടും അനിയനോടും ഒരൊറ്റ ചോദ്യമേ ജഡ്ജി ചോദിച്ചുള്ളൂ. അച്ഛനെയാണോ അമ്മയെ ആണോ ഇഷ്ടം ? രണ്ടാളെയും ഇഷ്ടമാണ് എന്ന് മാത്രമാണ് ഞങ്ങൾ മറുപടി നൽകിയത് . പക്ഷെ അധികം വൈകാതെ വന്ന കോടതി വിധിയിൽ ഞങ്ങളുടെ മൊഴിയായി രേഖപ്പെടുത്തിയത് ‘അമ്മോയോടൊപ്പം പോയാൽ മതി’ എന്ന് മക്കൾ രണ്ടാളും മൊഴി നൽകി എന്നായിരുന്നു.
അത്രയും കാലം ഞങ്ങളെ വളർത്തിയ അച്ഛനിൽ നിന്ന് ഒരൊറ്റ നിമിഷം കൊണ്ട് ആ കോടതി വിധിയുടെ അധികാരത്തിൽ അമ്മ ഞങ്ങളെ പിടിച്ച് വലിച്ച് കൊണ്ട് പോയി. കുറച്ച് മുൻപ് ആത്മഹത്യ ഭീഷണി മുഴക്കിയ അമ്മയുടെ നിറം മിനിറ്റുകൾ കൊണ്ട് മാറി . വിധി ഇറങ്ങി ഞങ്ങളെയും കൊണ്ട് ലിഫ്റ്റിലേക്ക് കയറിയ അമ്മ എന്നോടും എന്‍റെ അനിയനോടും പറഞ്ഞത് ഇനി ‘അച്ഛൻ’ എന്ന വാക്ക് മിണ്ടിയാൽ രണ്ടിനെയും കൊന്ന് കളയും എന്നായിരുന്നു .എന്നിട്ട് നേരെ അമ്മയുടെ ഫ്ലാറ്റിൽ കൊണ്ട് പോയി പൂട്ടിയിട്ടു ദിവസങ്ങളോളം . ആ സമയത്താണ് എന്റെയും എന്റെ അനിയന്റെയും മൊഴി തെറ്റായി രേഖപ്പെടുത്തിയ, എന്‍റെ അമ്മക്ക് അനുകൂലമായി ഉത്തരവ് ഇറക്കിയ ഹൈക്കോടതി ജഡ്ജി അമ്മയുടെ അച്ഛന്‍റെ ഒരു അടുപ്പക്കാരൻ ആയിരുന്നു എന്ന് ഞങ്ങൾ അറിയുന്നത് .
പിന്നീട് ഞങ്ങളെ സ്‌കൂളിൽ വിട്ടു തുടങ്ങിയപ്പോൾ ഞാനും അനിയനും അവിടെ നിന്ന് ചാടി അമ്മ അറിയാതെ തിരിച്ച് മൂന്ന് ജില്ലകൾ അപ്പുറം ഉണ്ടായിരുന്ന അച്ഛന്‍റെ അടുത്ത് എത്തിയതും ,പിറ്റേ ദിവസം ആദ്യത്തെ ഫ്‌ളൈറ്റിൽ ഞാനും അച്ഛനും അനിയനും സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ പോയതും മറ്റൊരു ചരിത്രം.
ആ അപ്പീൽ നല്കുന്നതിനിടയിൽ തന്നെ അച്ഛനെ അറസ്റ്റ് ചെയ്യിക്കാനും ഞങ്ങളെ ബലമായി കസ്റ്റഡിയിൽ എടുപ്പിക്കാനും അമ്മ അമ്മയുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് ഒരുപാടു ശ്രമങ്ങൾ നടത്തി. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഏകദേശം ഒരു ഒളിവ് ജീവിതം നയിച്ചാണ് ഞങ്ങൾ സുപ്രീം കോടതിയിൽ കേസ് നീക്കിയിരുന്നത് .അച്ഛൻ ഞങ്ങൾ മക്കളെ കൊന്നിട്ട് ആത്മഹത്യ ചെയ്തു എന്ന് പോലും പലരും നാട്ടിൽ കഥകൾ ഇറക്കി .ആ സമയത്ത് ഞങ്ങൾ ആദ്യമായി ഒരു അഭിമുഖം നൽകിയത് അന്ന് കൈരളി ടി വി യുടെ ഡൽഹി ബ്യുറോ ചീഫ് ആയിരുന്ന ജോൺ ബ്രിട്ടാസിന് ആയിരുന്നു.

അനന്തു സുരേഷ് കുമാർ
ഞങ്ങളുടെ അപ്പീൽ കേട്ട സുപ്രീം കോടതി തിരിച്ച് ഹൈക്കോടതിയിൽ തന്നെ പോയി വീണ്ടും മൊഴി നൽകാൻ ഞങ്ങളോട് നിർദേശിച്ചു .
തിരിച്ച് നാട്ടിൽ എത്തി അറസ്റ്റിന്‍റെ തൊട്ടു വക്കിൽ നിന്ന് ഒരു വക്കീൽ പോലും ഇല്ലാതെ അച്ഛൻ നേരിട്ട് കേസ് വാദിച്ചാണ് അതെ കോടതിയിൽ നിന്ന് തന്നെ ഞങ്ങളുടെ കസ്റ്റഡി വീണ്ടെടുത്ത് കേസ് ജയിച്ച് ഞങ്ങൾ അച്ഛനോടൊപ്പം മടങ്ങുന്നത് .
എന്‍റെ ജീവിത കഥ വീണ്ടും ഇത്രയും ഇപ്പൊ പറഞ്ഞത് പതിനഞ്ചു വയസ്സ് തികയുന്നതിന് മുൻപ് കുടുംബ കോടതി മുതൽ സുപ്രീം കോടതി വരെ കേറി ഇറങ്ങിയിട്ടുള്ള ഒരാൾ ആണ് ഞാൻ എന്ന് മനസ്സിലാക്കിത്തരാൻ ആണ് . സത്യവും നീതിയും ധർമ്മയും മാത്രം പരിപാലിക്കുന്ന പുണ്യാത്മാക്കൾ അല്ല ജഡ്ജിമാർ ആയി നമ്മൾ കാണുന്ന എല്ലാവരും . അവരുടെ കൂട്ടത്തിലും കള്ളം പറയുന്നവർ ഉണ്ട്. സ്വാധീനങ്ങൾക്ക് വഴങ്ങുന്നവർ ഉണ്ട്. എന്തും ചെയ്യാൻ മടിക്കാത്തവർ ഉണ്ട് . എല്ലാ കോടതി വിധികളും നീതിയുക്തമാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാമെങ്കിലും എല്ലാ കോടതി വിധികളും ഉണ്ടാകുന്നത് അങ്ങനെ അല്ല . ഭീഷണികളിലൂടെയും ഇമോഷണൽ ബ്ലാക് മെയിലിംഗിലൂടെയും നുണകളുടെ കൂമ്പാരങ്ങളിലൂടെയും ഒക്കെ ഇവിടെ കോടതി വിധികൾ സമ്പാദിക്കപ്പെടുന്നുണ്ട് . ഇത് ഞാൻ ഓർമ്മ വെച്ച കാലം മുതൽ എന്‍റെ കണ്ണ് കൊണ്ട് കണ്ടറിഞ്ഞ, നേരിട്ട് തൊട്ടറിഞ്ഞ സത്യങ്ങൾ ആണ് .
കഴിഞ്ഞ ദിവസം പുറത്തുവന്ന വിധിയോടനുബന്ധിച്ച് അനന്തു ഉന്നയിക്കുന്ന വസ്തുതാപരമായ ചില ചോദ്യങ്ങളുണ്ട്. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതുമുതൽ കോടതി മുറിയിൽ അതിജീവിതയെ എട്ടാം പ്രതിക്കുവേണ്ടി ഹാജരായ വക്കലൻമാരുടെ പട കടിച്ചുകുടഞ്ഞതുൾപ്പെടെയുള്ള ചോദ്യങ്ങൾ ഉത്തരം ആവശ്യപ്പെടുന്നവതന്നെയാണ്.






