‘കല്യാണപ്പുടവയ്ക്ക് ഒരു ക്രിസ്ത്യാനി ഭാര്യയുടെ വള വിറ്റു, താലി വാങ്ങാൻ ഒരു മുസ്ലിം പണം തന്നു,ഹിന്ദുവായ ഞാൻ താലി കെട്ടി’- ശ്രീനിവാസൻ്റെ കല്യാണക്കഥ

‘ആലിസിൻ്റെ വളവിറ്റ് ഇന്നസെൻ്റ് പണം തന്നു,മമ്മൂട്ടി തന്ന പണത്തിൽ താലി വാങ്ങി,ഞാൻ വിമലയെ കെട്ടി’
തിരുവനന്തപുരം:സിനിമയിൽ താരമാവും മുമ്പായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം.ദീർഘകാലത്തെ പ്രണയത്തിനുശേഷമായിരുന്നു ആ വിവാഹം.വിമലയ്ക്ക് വീട്ടിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോഴായിരുന്നു രജിസ്ട്രാർ ഓഫീസിൽ വിവാഹം എന്ന തീരുമാനം.

വിമലയും ശ്രീനിവാസനും
അതേക്കുറിച്ച് പല വേദികളിലും ശ്രീനിവാസൻ പ്രസംഗിച്ചിട്ടുണ്ട്. അതൊക്കെ വൈറലായി മാറുകയും ചെയ്തു. അനുഭവത്തിൻ്റെ ഹൃദയരക്തം പുരണ്ട ആ വരികൾ ഇങ്ങനെയായിരുന്നു.
സിനിമയിൽ വരുന്നതിനു മുൻപ് തുടങ്ങിയ പ്രണയമാണ്.ശ്രീനിവാസൻ പാരലൽ കോളജിൽ പഠിപ്പിക്കാൻ പോകുമായിരുന്നു.ആ കഥ ഇനി ശ്രീനിവാസൻ്റെ വാക്കുകളിൽ:’അന്ന് വിമല അവിടെ പ്രീ ഡിഗ്രിക്ക് പഠിക്കുകയാണ്.ഞങ്ങൾ ഒരേ സ്ഥലത്ത് നിന്ന് ഒരുമിച്ച് നടക്കണം. എന്‍റെ വീടിന് അടുത്ത് തന്നെയാണ് വിമലയുടെ വീട്.ഞാൻ ഇടക്ക് അഞ്ച് വർഷം എന്‍റെ അമ്മയുടെ നാടായ മട്ടന്നൂരിലായിരുന്നു. ഡിഗ്രി കഴിഞ്ഞതിനു ശേഷമാണ് ഞാൻ എന്‍റെ നാടായ പാട്യത്തിൽ എത്തുന്നത്. കുറെ ആൾക്കാരെ എനിക്ക് അറിയില്ല. ആരാണ് എന്താന്ന് എന്നറിയില്ല. ആ അപരിചിതത്വത്തിൽ നിന്നാണ് തമ്മിൽ കണ്ടതും സംസാരിച്ച് തുടങ്ങിയതും. പിന്നീട് അത് ഇഷ്ടത്തിലേക്ക് മാറി.
ഞാൻ അവിടെ നിന്ന് ചെന്നൈയിലേക്ക് പോന്നു. ഞാനും വിമലയും പ്രണയ ലേഖനങ്ങൾ എഴുതിയിട്ടിട്ടുണ്ട്. ഒരുപാട് കല്യാണ ആലോചന വിമലക്ക് വന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. ആ സമയത്ത് എന്‍റെ അടിത്തറ ഉറപ്പില്ലാത്തതായിരുന്നു. എനിക്കതിൽ പക്ഷെ ആശങ്കയും പേടിയും ഒന്നുമില്ലായിരുന്നു. പക്ഷെ എനിക്ക് തോന്നി ഞാൻ വിമലയുടെ ജീവിതത്തിൽ ഒരു വിലങ്ങ് തടിയാവുമോ എന്ന്. ആ സമയത്ത് വിവാഹത്തിന് ഞാൻ മാനസികമായി തയ്യാറല്ലായിരുന്നു . ഇളകുന്ന അടിത്തറയുള്ള ഒരാളുടെ ജീവിതത്തിലേക്ക് ഒരാളെ കൊണ്ട് വരുന്നത് ശരിയല്ല എന്ന് തോന്നി. അത്കൊണ്ട് തന്നെ എത്രയും വേഗം നല്ല ഒരു ആലോചന വരുമ്പോൾ അത് നോക്കിക്കോളാൻ പറഞ്ഞു.

ശ്രീനിവാസനും വിമലയും
വിമല അന്ന് സ്കൂളിൽ പഠിപ്പിക്കുകയാണ്, കൂടെ പ്രൈവറ്റായിട്ട് എം എയും ചെയ്യുകയാണ്. എനിക്ക് മറ്റൊരു വിവാഹത്തിന് താല്പര്യമില്ല പറ്റില്ല എന്നായിരുന്നു വിമല ഉറപ്പിച്ച് പറഞ്ഞത്.’
സിനിമയിലെ ഈ പേരും പെരുമയും ഇല്ലാതിരുന്ന സമയത്താണ് വിവാഹം .1984 ജനുവരി 13നാണ് ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം നടന്നത്. കതിരൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
കല്യാണക്കഥ തുടരുന്നു:’ഒരു കഥ ഒരു നുണക്കഥ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഞാൻ. നാട്ടിലേക്ക് പോവുകയാണ് , രജിസ്റ്റർ മാര്യേജ് ആണെന്ന് ഇന്നസെന്‍റിനോട് പറഞ്ഞു. ഇന്നസെന്‍റിൻ്റെ കൈയിൽ പൈസയില്ല എന്നെനിക്ക് അറിയാമായിരുന്നു. വൈകുന്നേരമായപ്പോൾ എനിക്ക് രൂപ തന്നു. എങ്ങനെ പൈസ എന്ന് ചോദിച്ചപ്പോൾ ആലീസിന്‍റെ രണ്ട് വള പോയി. മാർവാടിയുടെ കൈയിൽ കിടന്ന് നല്ല ശീലമുള്ള വളയാണ് എന്ന് പറഞ്ഞു. വിവാഹത്തിന് സാരിയൊക്കെ മേടിച്ച് തരണമെന്ന് വിമല പറഞ്ഞു.

ഇന്നസെൻ്റ്,ശ്രീനിവാസൻ,മമ്മൂട്ടി
എല്ലാം മേടിച്ച് കഴിഞ്ഞപ്പോൾ എന്‍റെ കയ്യിൽ 400 രൂപയാണ് ബാക്കി. അപ്പോൾ അമ്മ ചോദിച്ചു താലി കെട്ടണ്ടേ നാളെ ? താലി മേടിക്കണം എന്ന് പറഞ്ഞു. രജിസ്ട്രാർ ഓഫീസിൽ എന്ത് താലി എന്ന് ചോദിച്ചപ്പോൾ താലി കെട്ടാതെ ഞാൻ സമ്മതിക്കില്ല എന്ന് അമ്മ. അമ്മയോട് ഒരിക്കലും എനിക്ക് തർക്കിക്കാൻ സാധിക്കില്ല. എന്‍റെ കൈയിൽ പൈസയില്ല എന്ന് പറഞ്ഞപ്പോൾ താലി കെട്ടണം, സ്വർണത്തിൻ്റെ ഒരു താലി വേണം എന്ന് പറഞ്ഞു.കണ്ണൂരിൽ അപ്പോൾ ഐ വി ശശി ചിത്രമായ ‘അതിരാത്രം’ ഷൂട്ടിംഗ് നടക്കുകയാണ് , അവിടെ മമ്മൂട്ടിയുണ്ട്. ഞാൻ ചെന്ന് കണ്ടു. ‘നാളെ എന്‍റെ കല്യാണമാണ്, ഒരു 2000 രൂപ വേണം എന്ന് പറഞ്ഞു’. മമ്മൂട്ടി എനിക്കാ പൈസ തന്നു. രജിസ്ട്രാർ ഓഫിസിൽ ആണേലും ഞാൻ കല്യാണത്തിന് വരുമെന്നും പറഞ്ഞു. നിങ്ങൾ വന്നാൽ എന്‍റെ കല്യാണം മുടങ്ങും എന്ന് ഞാൻ പറഞ്ഞു. കാരണം എന്നെ ഒന്നും കാണാൻ ആരും വരില്ല. അത്പോലെ അല്ല മമ്മൂട്ടി. വരരുത് വരരുത് എന്ന് തൊഴുത് പറഞ്ഞു.’

മകൻ വിനീതിൻ്റെയും ദിവ്യയുടെയും വിവാഹദിനത്തിൽ ശ്രീനിവാസൻ,ധ്യാൻ,വിമല എന്നിവർ
‘അങ്ങനെ ഒരു ക്രിസ്ത്യാനി അദ്ദേഹത്തിന്‍റെ ഭാര്യയുടെ വള വിറ്റു. ഒരു മുസ്ലിം താലി വാങ്ങാൻ 2000 രൂപ തന്നു. ഒരു ഹിന്ദുവായ ഞാൻ അവളെ താലി കെട്ടി. ഇവിടെ സൗഹൃദമാണുള്ളത്. ശ്രീനിവാസൻ്റെ ഈ വക്കുകൾ കേൾക്കമ്പോൾ സ്വയം മറന്നു കൈയടിക്കുന്നത് ആയിരങ്ങളാണ്.
ശ്രീനിവാസൻ കണ്ണൂർ തലശേരി സ്വദേശിയാണ്. പി എ ബക്കർ ഒരുക്കിയ മുഴക്കം എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും മലയാള സിനിമയിൽ തിളങ്ങി.
വിമല ശ്രീനിവാസനാണ് ഭാര്യ.ഗായകനും നടനും സംവിധായകനുമായ വിനീത് , നടനും സംവിധായകനുമായ ധ്യാൻ എന്നിവരാണ് മക്കൾ.കഴിഞ്ഞ ദിവസമായിരുന്നു ശ്രീനിവാസൻ്റെ വേർപാട്.






