ഇങ്ങനെയായിരുന്നു എസ് ജയചന്ദ്രൻ നായർ അനുസ്മരണം…

തിരുവനന്തപുരം:തികച്ചും വ്യത്യസ്തമായ ചടങ്ങായിരുന്നു അത്.തിരുവനന്തപുരം പ്രസ് ക്ലബിലെ ടിഎൻജി ഹാളിൽ നടന്ന എസ് ജയചന്ദ്രൻ നായർ അനുസ്മരണം.കഴിഞ്ഞ ജനുവരി രണ്ടിന് നമ്മെ വിട്ടുപോയ എസ് ജയചന്ദ്രൻ നായർ എന്ന മഹാമനുഷ്യന് ഒരു വർഷം പിന്നിട്ടപ്പോൾ നടത്തിയ അനുസ്മരണം.
വന്നവരെല്ലാം പ്രമുഖരായിരുന്നു,ഏതെങ്കിലും വിധത്തിൽ.അവരെല്ലാം ഒന്നര മണിക്കൂറോളം നീണ്ട പരിപാടി തീരും വരെ സദസ്സിലുണ്ടായിരുന്നു.അതുകൊണ്ടുതന്നെ ആദ്യം മുതൽ അവസാനംവരെ ഹാൾ നിറഞ്ഞ ആൾക്കൂട്ടം.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഒരു കാര്യം ഉറപ്പായിരുന്നു:ജീവിച്ചിരുന്നെങ്കിൽ ഇത്തരമൊരു പരിപാടിയെ ഏറ്റവും കൂടുതൽ പരിഹസിക്കുക സാറായിരിക്കും.പക്ഷെ,സാറിന് ഇങ്ങനെയെങ്കിലും തിലോദകം ചെയ്യാതെങ്ങനെ എന്ന ചിന്തയിലായിരുന്നു ഓരോരുത്തരും.

എസ് ജയചന്ദ്രൻ നായർ
സാറിനോടൊപ്പം ദശകങ്ങളായി നിലകൊണ്ട നാരായണ ഭട്ടതിരി സ്വാഗതം പറഞ്ഞു.ചിത്രകാരനും ശില്‍പിയുമായ ബി ഡി ദത്തൻ എസ് ജയചന്ദ്രൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണൻ ‘കേരള രാഷ്ട്രീയം- പുതിയ വഴിത്തിരിവുകൾ’എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തി.
പി.എം ബിനുകുമാർ എഡിറ്റു ചെയ്ത ‘എസ്.ജയചന്ദ്രൻ നായർ ഒരു പത്രപ്രവർത്തകൻ്റെ അനുഭവക്കുറിപ്പുകളും ഓർമ്മകളും’ എന്ന പുസ്തകം എം.ബി.സന്തോഷിന് നൽകി എൻ.ഇ സുധീർ പ്രകാശനം ചെയ്തു.ഗിരിജ സുന്ദറും കെ എ ബീനയും പ്രസംഗിച്ചു. സി.അനൂപ് നന്ദി പറഞ്ഞു.
ഓർമകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന എൻ ആർ എസ് ബാബു എന്ന എസ് ജയചന്ദ്രൻ നായരുടെ ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന പത്രാധിപർക്കായിരുന്നു പ്രഥമ എസ് ജയചന്ദ്രൻ നായർ പുരസ്കാരം.ആ പുരസ്കാരം അദ്ദേഹത്തിൻ്റെ വസതിയിലെത്തി നൽകിയശേഷമായിരുന്നു അനുസ്മരണ ചടങ്ങ് ആരംഭിച്ചത്.പത്രാധിപരും തിരക്കഥാകൃത്തും നോവലിസ്റ്റും അതിനൊക്കെ അപ്പുറം നല്ലൊരു മനുഷ്യനുമായിരുന്ന എസ്.ജയചന്ദ്രൻ നായരാണ് ആ നേരമത്രയും ചടങ്ങിനെത്തിയവരുടെ മനസ്സിൽ നിറഞ്ഞത്.
എൻ.ഇ സുധീർ എഴുതിയ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘ജയചന്ദ്രൻ സാറിനെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുമ്പോൾ മനസ്സിലൊരു കുറ്റബോധമുണ്ടായിരുന്നു. ഒന്നുറപ്പായിരുന്നു, അദ്ദേഹം ഇത് ഇഷ്ടപ്പടില്ല. ചടങ്ങുകളിൽ നിന്നെല്ലാം പരമാവധി അകന്നു നിൽക്കുക
എന്ന ശാഠ്യം കർശനമായി പാലിച്ച ഒരാളായിരുന്നല്ലോ എസ്.ജെ.
അദ്ദേഹം രചിച്ച മാർകേസിനെക്കുറിച്ചുള്ള പുസ്തകത്തിൻ്റെ പ്രകാശനച്ചടങ്ങിൽ പോലും പങ്കെടുക്കാതെ സാറെന്നെ ഒരിക്കൽ അമ്പരപ്പിച്ചിട്ടുണ്ട്. എംടിയും എം.പി വീരേന്ദ്രകുമാറും ചിത്രകാരൻ നമ്പൂതിരിയും ഒക്കെ പങ്കെടുത്ത ആ ചടങ്ങിൽ വരില്ലെന്ന് അവസാന നിമിഷം എസ്. ജെ വാശിപിടിക്കുകയായിരുന്നു.
ജനുവരി 2 ന് സാറിൻ്റെ ഓർമ്മദിനത്തിലാണ് സന്തോഷ് എംബിയ്ക്ക് കൊടുത്തു കൊണ്ട് പുസ്തകം ഞാൻ പ്രകാശനം നിർവ്വഹിച്ചത്. ജയചന്ദ്രൻ സാറിൻ്റെ ആത്മകഥാപരമായ കുറിപ്പും അടുപ്പമുള്ളവർ എഴുതിയ സ്മരണകളും സമാഹരിച്ച് തയ്യാറാക്കിയതാണ് പുസ്തകം. പി.എം. ബിനുകുമാറാണ് എഡിറ്റർ. പ്രസാധകൻ കൊച്ചിയിലെ പ്രണത ബുക്സും.
തിരുവനന്തപുരം പ്രസ്ക്ലബ്ബ് ഹാളിലായിരുന്നു ചടങ്ങ്. എസ്. ജെയുടെ ധാരാളം ശിഷ്യന്മാരും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.’






