ജോസ് കെ മാണിയും മാണി സി കാപ്പനും വീണ്ടും നേർക്കുനേർ,പോരാട്ടം കടുപ്പിക്കാൻ ഷോൺജോർജും:പാലായിൽ കടുത്ത രാഷ്ട്രീയച്ചൂട്

പ്രധാനമുന്നണികൾക്ക് പാലായിൽ ജയിക്കേണ്ടത് നിലനിൽപ്പിന് പ്രധാനം
എം.ബി.സന്തോഷ്
കോട്ടയം:കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയും നിലവിലുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പനും വീണ്ടും നേർക്കുനേർ പോരാട്ടത്തിനെത്തിയതോടെ പാലായിലെ പോരാട്ടം കടുക്കും.അതിന് ആക്കം കൂട്ടുന്നതാണ് ബിജെപിക്കുവേണ്ടി മത്സരിക്കുന്ന ഷോൺജോർജ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന 2021ൽ പാലായിൽ ജോസ് മത്സരത്തിനിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. കെഎം മാണിയുടെ വിയോഗത്തെ തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കാപ്പൻ എൽഡിഎഫിനായി ആദ്യമായി മണ്ഡലം പിടിച്ചെടുത്തത്.
കെ.എം.മാണി തുടർച്ചയായി 52 വർഷം പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ 13 തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം ജയിച്ചു. അദ്ദേഹത്തിന്‍റെ മരണം വരെ പാലായുടെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റമില്ലാതെ തുടർന്നു. ഭൂരിപക്ഷം മാറിമറിഞ്ഞെങ്കിലും വിജയം എന്നും മാണിക്കൊപ്പമായിരുന്നു.
കെ.എം.മാണി അന്തരിച്ചശേഷം നടന്ന 2019-ലെ ഉപതിരഞ്ഞെടുപ്പിൽ മുതൽ ചരിത്രംമാറി.അന്ന് യു.ഡി.എഫ്. പരാജയപ്പെട്ടു. എൽ.ഡി.എഫ്. സ്ഥാനാർഥി മാണി സി.കാപ്പൻ വിജയിച്ചു. 2020-ൽ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം)ഇടതു മുന്നണിയിലെത്തിയപ്പോൾ മാണി സി.കാപ്പൻ യു.ഡി.എഫായി.എൽ.ഡി.എഫ്. തരംഗം ആഞ്ഞടിച്ചപ്പോഴും 15,378 വോട്ടിൻ്റെ ഭൂരിപക്ഷവുമായി മാണി സി.കാപ്പൻ നിയമസഭയിലെത്തി.
ഇക്കുറി നടക്കുന്ന പാലായിലെ പോരാട്ടം ജോസ് കെ മാണിക്ക് അഭിമാനപ്രശ്നവും നിർണായകവുമാണ്. മാണി സി കാപ്പൻ വീണ്ടും മണ്ഡലം പിടിച്ചെടുത്താൽ ജോസിൻ്റെ നേതൃത്വം തന്നെ ചോദ്യംചെയ്യപ്പെടാം . അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭ ഭരണം കേരള കോൺഗ്രസ് എമ്മിന് നഷ്ടമായത് വലിയ തിരിച്ചടിയായിരുന്നു. നഗരസഭയിൽ കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽഡിഎഫിന് മേൽക്കൈ നേടാനായെങ്കിലും യുഡിഎഫ് സ്വതന്ത്രന്മാർക്ക് പിന്തുണ നൽകി ഭരണം പിടിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ നേരിയ മുൻതൂക്കം കിട്ടിയതിലാണ് ജോസ് കെ മാണിയുടെ പ്രതീക്ഷ.മാണി സി കാപ്പനും നിലനിൽപ്പിൻ്റെ പ്രശ്നമാണ് പാലായിലെ വിജയം.ഈ തെരഞ്ഞെടുപ്പിൽ തോറ്റാൽ കേരള രാഷ്ട്രീയത്തിലോ പാലായിലോ ഒന്നുമല്ലാതെ മാറേണ്ടിവരുമെന്നതാണ് അദ്ദേഹത്തിൻ്റെ അവസ്ഥ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ജെ.പ്രമീളാ ദേവി നേടിയത് 10,869 വോട്ടാണ്.ബാക്കി വോട്ട് യുഡിഎഫിലേക്ക് മറിഞ്ഞു എന്ന് അന്നേ ആരോപണമുയർന്നിരുന്നു.അതിനുമുമ്പ് 2019ലെ ഉപതെരഞ്ഞെടുപ്പിൽ 18,044 വോട്ടാണ് ബി.ജെ.പിയുടെ എൻ.ഹരി നേടിയത്.
2019ൽ 54,137 വോട്ടായിരുന്നു എൽഡിഎഫിന് .കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് കിട്ടിയത് 54,426.അതായത് എൽഡിഎഫിൻ്റെ വോട്ടിൽ വ്യത്യാസം ഉണ്ടായില്ല.കേരള കോൺഗ്രസ് (എം) മുന്നണി വിട്ടു വന്നെങ്കിലും പാലായിലെ സ്വന്തം പാർട്ടിയുടെ വോട്ട് ജോസ് കെ മാണിക്കൊപ്പം എത്തിയില്ല.ഇത്തവണ ആ സ്ഥിതി മാറുമെന്നും പാലാ വീണ്ടും ജോസ് കെ മാണിയിലൂടെ കേരള കോൺഗ്രസ് (എം) പിടിക്കുമെന്നും എൽഡിഎഫ് ഉറപ്പിക്കുമ്പോൾ മാണി സി കാപ്പൻ ഇത്തവണയും വിജയം ഉറപ്പെന്ന വിധത്തിലാണ് മുന്നോട്ടുപോവുന്നത്.






