ആദ്യത്തെയും നൂറാമത്തെയും സിനിമയിലെ നായകന്‍ മോഹന്‍ലാല്‍ തന്നെ,ലോകസിനിമാചരിത്രത്തിലെ റെക്കോർഡിടാൻ പ്രിയദർശൻ

പ്രിയദർശൻ-മോഹൻലാൽ കോംബോ തുടങ്ങുന്നത് ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യിലൂടെ
തിരുവനന്തപുരം:ഒരു സംവിധായകൻ്റെ ഒന്നാമത്തെയും നൂറാമത്തെയും സിനിമയിലെ നായകൻ ഒരാൾ!ലോകസിനിമയിലെതന്നെ ആ അത്ഭുത ചരിത്രത്തിനാണ് മലയാള സിനിമ വേദിയൊരുക്കുന്നത്.’പൂച്ചയ്ക്കൊരു മൂക്കുത്തി’എന്ന കന്നിചിത്രത്തിലെ നായകൻ മോഹൻലാലിനെത്തന്നെയാണ് ഈ വർഷം ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിലെയും നായകനായി നിശ്ചയിച്ചിട്ടുള്ളതെന്ന് സംവിധായകൻ പ്രിയദർശൻ പ്രഖ്യാപിച്ചു.
മോഹൻലാലും പ്രിയദർശനും നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലാണ് പ്രഖ്യാപനം.

മോഹൻലാലും പ്രിയദർശനും നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും
കഴിഞ്ഞ കുറേ നാളായി മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും കാത്തിരിക്കുന്ന പ്രിയദർശൻ ചിത്രത്തിൻ്റെ ഔദ്യോഗിക അറിയിപ്പാണിത്. മ്യൂസിക്കും ഡ്രാമയും ആക്ഷനും എല്ലാം കോർത്തിണക്കിയ എന്റർടെയ്നറായിക്കും ചിത്രം. ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണെന്ന് പ്രിയദർശൻ പറഞ്ഞു. ഇതാർക്കും തിരുത്താനാകില്ലെന്നും അദ്ദേഹം അറിയിച്ച. ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന 39-ാമത് ചിത്രം കൂടിയാണിത്.
‘നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്‍റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്’ ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു.

മോഹൻലാലും പ്രിയദർശനും
‘സിനിമ നല്ലതോ ചീത്തയോ എന്ന് ജനങ്ങൾ തീരുമാനിക്കും. സിനിമ എന്താണെന്ന് അറിയാൻ താത്പര്യമുള്ളവർക്കുവേണ്ടി രണ്ടുവാക്ക് ഞാൻ പറയാം. ഇതൊരു ഫീൽഗുഡ് എൻ്റർടെയ്‌നർ വിത്ത് മ്യൂസിക് ആൻഡ് ഡ്രാമ ആയിരിക്കും’, സിനിമയെക്കുറിച്ച് പ്രിയദർശൻ വിശദീകരിച്ചു. ഉടനേ, ‘ആക്ഷൻ ഇല്ലേ’ എന്ന് മോഹൻലാലിൻ്റെ ചോദ്യം. ‘ആക്ഷൻ ഇല്ലാതിരിക്കാൻ പറ്റില്ലല്ലോ’ എന്നായിരുന്നു പ്രിയദർശൻ്റെ മറുപടി. അതുകൂടെ ചേർത്തുപറയണ്ടേയെന്ന് ആന്‍റണി പെരുമ്പാവൂർ ചോദിച്ചപ്പോൾ, ‘ഒരു മോഹൻലാൽ സിനിമയിൽനിന്ന് സ്വാഭാവികമായും ആരാധകരും കുടുംബപ്രേക്ഷകരും ആക്ഷൻ പ്രതീക്ഷിക്കില്ലേ ’എന്നായി പ്രിയദർശൻ.
‘കുടുംബങ്ങളും കുട്ടികളും ഫാൻസിനും ദഹിക്കുന്ന സിനിമ ചെയ്യണമെന്നാണ് എന്‍റെ മനസിലുള്ള ആഗ്രഹം. ആ ആഗ്രഹം വെച്ചാണ് സിനിമ ചെയ്യാനായി ഇറങ്ങുന്നത്’, പ്രിയദർശൻ അറിയിച്ചു. ‘സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിൽ വലിയ അനുഗ്രഹമാണിത്. ഇത് വ്യാഴവട്ടക്കാലത്തിൽ ഒരിക്കൽ പോലും സംഭവിക്കുന്നതല്ല’- മോഹൻലാൽ പറഞ്ഞു.
‘മറ്റൊരു ഭാഷയിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ’ എന്ന മോഹൻലാലിൻ്റെ ചോദ്യത്തിന്, ചിരഞ്ജീവിയുടെ നൂറാമത്തെ സിനിമ സംവിധാനംചെയ്തത് കെ. ബാലചന്ദർ ആണെന്ന് പ്രിയദർശൻ ഓർമിപ്പിച്ചു. എന്നാൽ, കെ. ബാലചന്ദറിൻ്റെ നൂറാമത്തെ സിനിമ ചിരഞ്ജീവിയെ വെച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രിയൻ തുടങ്ങിയ സിനിമയിലെ നായകൻ ഞാനാണ്. നൂറാമത്തെ സിനിമയിലെ നായകനും ഞാനാണ്’, എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ, പ്രിയദർശൻ കൂട്ടിച്ചേർത്തു:’ഞാൻ എഴുതി തുടങ്ങിയ സിനിമയിലെ നായകനും ലാലാണ്’.
‘കൊറോണ പേപ്പേഴ്‌സ്’ ആണ് പ്രിയദർശൻ്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. മോഹൻലാൽ നായകനായി പ്രിയദർശൻ ഒടുവിൽ സംവിധാനംചെയ്തത് ‘മരക്കാർ: അറബിക്കടലിന്‍റെ സിംഹം’ ആയിരുന്നു. പ്രിയദർശൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം,ബോളിവുഡിൽ അക്ഷയ് കുമാർ നായകനായ ‘ഭൂത് ബംഗ്ലാ’യാണ് .
സെയ്ഫ് അലിഖാനും അക്ഷയ് കുമാറും പ്രധാനവേഷത്തിലെത്തുന്ന പ്രിയദർശൻ ചിത്രം ‘ഹയ്‌വാൻ’ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ മലയാളത്തിൽ ഒരുക്കിയ ‘ഒപ്പം’ എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് ആണ് ‘ഹയ്‌വാൻ’. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച വേഷം ഹിന്ദിയിൽ അവതരിപ്പിക്കുന്ന സെയ്ഫ് അലിഖാൻ ആണെന്നാണ് വിവരം. സമുദ്രക്കനിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
പ്രിയദർശൻ തിരക്കഥയെഴുതിയ ആദ്യചിത്രമായ ‘സിന്ദൂര സന്ധ്യയ്ക്ക് മൗന’ത്തിലും മോഹൻലാൽ പ്രധാനവേഷം അവതരിപ്പിച്ചിരുന്നു. ഇരുവരുടേയും കൂട്ടുകെട്ടിലൊരുങ്ങിയ ‘കിലുക്കം’,’ചിത്രം’, ‘ബോയിങ് ബോയിങ്’, ‘ഹലോ മൈ ഡിയർ റോങ് നമ്പർ’, ‘താളവട്ടം’, ‘വെള്ളാനകളുടെ നാട്’, ‘വന്ദനം’, ‘അക്കരെ അക്കരെ അക്കരെ’, , ‘മിഥുനം’, ‘കാലാപാനി’, ‘കാക്കക്കുയിൽ’, ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്നിവ മലയാളത്തിലെ എക്കാലത്തേയും പണംവാരിപ്പടങ്ങളാണ്.






