കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

‘തെലങ്കാനയിൽ നിന്ന് കോണ്‍ഗ്രസ് കേരളത്തിലേക്ക് ആയിരം കോടി കൊണ്ടുവന്നു’
തിരുവനന്തപുരം:കേരളത്തിലെ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനുള്ള അധികാരം തെലുങ്കന് കൊടുത്തിട്ടുണ്ടോ എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി.അതിലൂടെ മലയാളിയുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റത്. തെലങ്കാനയിലെ മുഖ്യമന്ത്രിയെ കേരളത്തിൽ കൊണ്ടുവന്ന് കോൺഗ്രസ് കോമാളി വേഷം കെട്ടിച്ചുവെന്ന് അദ്ദേഹം വിമർശിച്ചു.

ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി തെലങ്കാനയിൽ നിന്ന് കോണ്‍ഗ്രസ് കേരളത്തിലേക്ക് ആയിരം കോടി കൊണ്ടുവന്നു . തെലങ്കാനയിലെയും ആന്ധ്രയിലെയും റിയൽ എസ്റ്റേറ്റ് മുതലാളിമാരെ വിളിച്ച് രേവന്ത് റെഡ്ഡി ആയിരം കോടി രൂപ ആവശ്യപ്പെട്ടു. അവരിൽ ചിലർ അത് റെക്കോർഡും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ പ്രചാരണത്തിന്‍റെ മുഖ്യ കാർമികത്വം അദ്ദേഹത്തിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം ജവഹർ നഗർ എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
രേവന്ത് റെഡ്ഡിയോട് മുഖ്യമന്ത്രി പിണറായി പറഞ്ഞ ഡാഷിൽ മലയാളിക്ക് ഇഷ്ടമുള്ളത് എന്തും പൂരിപ്പിക്കാം. നമ്മൾ ജനവിധിയിലൂടെ തെരഞ്ഞെടുത്ത നേതാവിനെ ആക്ഷേപിക്കാൻ രേവന്ത് റെഡ്ഡി ആരാണെന്ന് അദ്ദേഹം ചോദിച്ചു.
ഇരുണ്ടകാലത്തേക്ക് മടങ്ങാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നതാണ് തെരഞ്ഞെടുപ്പിലെ ആവേശം സൂചിപ്പിക്കുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുപോലെയൊരു തെരഞ്ഞെടുപ്പ് പ്രചാരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തെ വിലയിരുത്താനാണ് ഇടതുപക്ഷം ജനങ്ങളോട് ആവശ്യപ്പെട്ടത്
യു.ഡി.എഫ് വിഷലിപ്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയത്. ദേശീയനേതാക്കളെ ഇവിടെക്കൊണ്ടുവന്ന് കോൺഗ്രസ് നേതാക്കൾ കളവ് പറയിപ്പിച്ചു. മല്ലികാർജുൻ ഖാർഗെ മാപ്പ് പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന് മാപ്പ് പറയിക്കേണ്ട സ്ഥിതിയുണ്ടാക്കിയത് കോൺഗ്രസുകാർ എഴുതിക്കൊടുത്ത തിരക്കഥയല്ലേയെന്നും ബ്രിട്ടാസ് പറഞ്ഞു.
പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ വയനാട് ഫണ്ട് തട്ടിപ്പ് ഉൾപ്പടെയുള്ള കോൺഗ്രസിന്‍റെ തട്ടിപ്പും വെട്ടിപ്പും പിടിപ്പുകേടുമെല്ലാം പുറത്തുവന്നു. അവരുടെ നേതാക്കൾ തന്നെയാണ് ഇതൊക്കെ വലിച്ചിഴച്ചത്. ജനങ്ങൾക്ക് കാര്യം മനസിലായി. വയനാട് ദുരന്തത്തിൽ പൊലിഞ്ഞ ജീവന്‍റെ പേരിൽ ഇതുപോലെ കൊള്ള നടത്താൻ കോൺഗ്രസിന് കഴിയുമെങ്കിൽ ഭരണം കിട്ടിയാൽ ഏതുതരം കൊള്ളയാണ് നടക്കാൻ പോകുന്നതെന്ന കാര്യത്തിൽ ജനങ്ങൾക്ക് ബോധമുണ്ടെന്നും ബ്രിട്ടാസ് വിശദീകരിച്ചു.






