വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!

വിദ്യാർത്ഥികളുടെ ആത്മഹത്യ:കൃത്യമായ കണക്കുകൾ നൽകാതെ കേന്ദ്ര സർക്കാർ
ന്യൂഡൽഹി:രാജ്യത്തെ വിദ്യാർത്ഥികളുടെ ആത്മഹത്യകൾ സംബന്ധിച്ച് രാജ്യസഭയിൽ ഡോ.ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിംഗ് സെന്‍ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം എത്രയാണ്? ഇതിന്‍റെ സംസ്ഥാനം തിരിച്ചുള്ള കണക്കുകളും, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങളും ലഭ്യമാക്കണമെന്ന് ജോൺബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു.

ഡോ.ജോൺ ബ്രിട്ടാസ് എംപി
ഏപ്രിൽ ഒന്നിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മറുപടിയിൽ വിദ്യാർത്ഥി ആത്മഹത്യകൾ തടയാൻ സ്വീകരിച്ച നടപടികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും, കൃത്യമായ കണക്കുകൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
കഴിഞ്ഞ മൂന്ന് വർഷത്തെ വിദ്യാർത്ഥി ആത്മഹത്യകളുടെ വർഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകൾ സർക്കാർ ഈ മറുപടിയിൽ നേരിട്ട് ഉൾപ്പെടുത്തിയിട്ടില്ല. പകരം, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന ‘Accidental Death & Suicide in India’ (ADSI) റിപ്പോർട്ടുകളെ ആശ്രയിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, ഈ വിവരങ്ങൾക്കായി നൽകിയ വെബ്സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോൾ 2023 വരെയുള്ള വിവരങ്ങൾ മാത്രമാണുള്ളത്. പലപ്പോഴും ഈ ലിങ്ക് “No record found” എന്നാണ് കാണിക്കുന്നത്. 2026-ൽ എത്തിനിൽക്കുമ്പോഴും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണെന്ന് ജോൺബ്രിട്ടാസ് ആരോപിച്ചു.
പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സർക്കാർ മൗനം പാലിക്കുന്നു.കരിയർ സംബന്ധമായ പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ചൂഷണം, അതിക്രമങ്ങൾ, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങൾ ലഹരി ഉപയോഗം, ശാരീരിക പ്രശ്നങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.

കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ
ഇതൊഴിവാക്കാൻ മനോദർപ്പൺ , ടെലി-മനസ് , ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗൺസിലിംഗ് സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല
ഓരോ വിദ്യാർത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണ്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കണക്കുകൾ പോലും സർക്കാറിന് കൃത്യമായി നൽകാൻ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷണവും സർക്കാരിൻ്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടിയ ജോൺബ്രിട്ടാസ് വിദ്യാർത്ഥികളുടെ ജീവന് വില നൽകണമെന്ന് ആവശ്യപ്പെട്ടു.






