‘ട്രംപ് ആപ്പിൽ,ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീൻ്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണോ?’

‘യുദ്ധമാണോ അതോ എപ്‌സ്റ്റീൻ ഫയലുകളാണോ ട്രംപിന് കൂടുതൽ വിനാശകരമെന്ന് പലരും അത്ഭുതപ്പെടുന്നു’:ഡോ.ടി.എം തോമസ് ഐസക്
തിരുവനന്തപുരം:ട്രംപ് തുടങ്ങിയ ഇറാൻ യുദ്ധം 43 ആം ദിവസം ആവുമ്പോൾ അമെരിക്കൻ പ്രസിഡൻ്റ് ട്രംപ് എന്ത് നേടിയെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്.സമാധാന ചർച്ചകൾ പൊളിഞ്ഞു. യുദ്ധം ഇനിയും നീളും. ട്രംപ് ആപ്പിലാണ്. തോറ്റ് പിൻവാങ്ങാൻ പറ്റില്ല. അമേരിക്കയല്ല ഇപ്പോൾ കളിയെ നയിക്കുന്നത്. ലിവറെജ് ഇറാൻ്റെ പക്കലാണ്. എന്നാൽ ഇനി രണ്ടും കൽപ്പിച്ചുള്ള യുദ്ധത്തിന് ഇറങ്ങിയാലോ? ലോകത്തിനും അമേരിക്കയ്ക്കും വിനാശകരമായിരിക്കും. നവംബറിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും തോറ്റ് തുന്നംപാടും. അത് ട്രംപ് ഭരണത്തിന്റെ രാഷ്ട്രീയ അന്ത്യം ആയിരിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ഡോ.ടി.എം തോമസ് ഐസക്
ഡോ.ടി.എം തോമസ് ഐസക് എഴുതിയത് വായിക്കാം:
1) ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കാനാണ് യുദ്ധം തുടങ്ങിയത്. നേതൃത്വത്തെ കൊലചെയ്യുകയും ചെയ്തു. പക്ഷെ താൻ ഇല്ലാതാക്കിയെന്നു പറയുന്ന ഇറാൻ ഭരണകൂടവും ആയിട്ടാണ് ട്രംപ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.
2) യുദ്ധത്തിന് മുൻപ് ഹോർമുസ് കടലിടുക്ക് സ്വതന്ത്രമായിരുന്നു. ഇപ്പോൾ പൂർണ്ണമായും ഇറാൻ്റെ നിയന്ത്രണത്തിലാണ്. ഇത് നിരുപാധികമായി തുറന്നു കൊടുക്കണം എന്നുള്ളതാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഡിമാൻഡ്.
3) ഇറാന്റെ എണ്ണ കയറ്റുമതി അമേരിക്കയുടെ ഉപരോധത്തിന് കീഴിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ആഗോള എണ്ണ ക്ഷാമം പരിഹരിക്കാൻ അമേരിക്ക തന്നെ ഉപരോധം നീക്കിയിരിക്കുകയാണ്. അങ്ങനെ ഇറാന് യുദ്ധം നടത്താനുള്ള പണം അമേരിക്കയ്ക്ക് തന്നെ അനുവദിക്കേണ്ടിവന്നു.
4) ആണവായുധം നിർമ്മിക്കില്ലെന്നും അന്താരാഷ്ട്ര ആറ്റോമിക് എനർജി കമ്മീഷന്‍റെ പരിശോധനയ്ക്ക് വിധേയമാവാം എന്നും അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായി കരാർ ഒപ്പിട്ടിരുന്നതാണ്. എന്നാൽ ട്രംപ് ഈ കരാർ ചീന്തിയെറിഞ്ഞു. ഇപ്പോൾ പുതിയ കരാർ ഉണ്ടാക്കണം എന്ന് പറഞ്ഞു പുറകെ നടക്കുകയാണ്. സമ്പുഷ്ട യുറേനിയം പിടിച്ചെടുക്കാനുള്ള ഒളിയുദ്ധം സമ്പൂർണ്ണമായി പരാജയപ്പെട്ടു.
5) യുദ്ധത്തിന് മുൻപ് എല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കൻ താവളങ്ങൾ ഉണ്ടായിരുന്നു. ഈ താവളങ്ങളിൽ ഭൂരിപക്ഷവും ഇന്ന് പ്രവർത്തനക്ഷമമല്ല. ഖത്തർ അമേരിക്കൻ താവളങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചുകഴിഞ്ഞു.
6) ഏതാനും ദിവസത്തെ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടതാണ്. ബോംബിട്ട് തോൽപ്പിക്കാൻ ആവില്ല എന്ന് തെളിഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കരയുദ്ധം തന്നെ വേണ്ടി വരും. വിയറ്റ്‌നാം യുദ്ധത്തിന്‍റെ അനുഭവം ഉള്ളതുകൊണ്ട് ശങ്കിച്ച് നിൽക്കുകയാണ്.
7) ലോക ചത്രാധിപതി ആയിട്ടാണ് യുദ്ധത്തിന് ഇറങ്ങിയത്. പക്ഷെ ഇപ്പോൾ കൂടെ നാറ്റോ സഖ്യശക്തികൾ പോലും ഇല്ല. ഗൾഫ് രാജ്യങ്ങളിലും വീണ്ടുവിചാരം ഉണ്ടാവുകയാണ്. അമേരിക്കയോടൊപ്പം ഇസ്രായേൽ മാത്രമേ ഉള്ളു. അമേരിക്കയ്ക്ക് വേണ്ടിയുള്ളതല്ല ഇസ്രായേലിന് വേണ്ടിയുള്ള യുദ്ധമാണ് ഇതെന്നാണ് ഇപ്പോൾ കൂടുതൽ കൂടുതൽ അമേരിക്കക്കാർ പറയുന്നത്.
😎 ലോക പൊതു ജനാഭിപ്രായം അമേരിക്കയ്ക്ക് എതിരായി തീർന്നു. മാർപ്പാപ്പ തന്നെ ട്രംപിൻ്റെയും ഇസ്രയേലിന്‍റെയും യുദ്ധവെറിയ്ക്ക് എതിരായി രംഗത്തുവന്നു. സമാധാനത്തിനു വേണ്ടിയുള്ള ആഗോള പ്രാർഥന യജ്ഞത്തിന് നേതൃത്വം നൽകി.
9) യുദ്ധത്തിന് മുൻപ് ആഗോള വിലക്കയറ്റം കുറയുകയായിരുന്നു. എന്നാൽ ഇപ്പോൾ വിലക്കയറ്റം വീണ്ടും ഉയർന്നു തുടങ്ങി. ട്രംപിൻ്റെ തീരുവ യുദ്ധത്തിൽ ആഗോള സമ്പദ്ഘടന കുലുങ്ങിയെങ്കിലും പിടിച്ചു നിൽക്കുക ആയിരുന്നു. എന്നാൽ യുദ്ധം നീണ്ടാൽ ആഗോള മാന്ദ്യം ഉണ്ടാവും.
10) ഇതൊക്കെ ആണ് സ്ഥിതി എങ്കിൽ പിന്നെ എന്തിനാണ് യുദ്ധത്തിന് ഇറങ്ങിയത്? എപ്സ്റ്റീൻ ഫയലിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് എന്നുള്ള ഊഹക്കാർ ഏറെയുണ്ട്. ഇസ്രയേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപ്‌സ്റ്റീന്റെ രേഖകൾ വെച്ച് ട്രംപിനെ നെതന്യാഹു ബ്ലാക്‌മെയ്ൽ ചെയ്യുകയാണ് എന്നും പറയുന്നവരുണ്ട്. പക്ഷെ, യുദ്ധം കൊടുമ്പിരികൊണ്ടിട്ടും എപ്‌സ്റ്റീൻ ഫയലുകളുടെ ചോർച്ച അവസാനിപ്പിക്കാൻ കഴിയുന്നില്ല. യുദ്ധമാണോ അതോ ഈ ഫയലുകളാണോ ട്രംപിന് കൂടുതൽ വിനാശകരമെന്ന് പലരും അത്ഭുതപ്പെടുന്നുണ്ട്.
ട്രംപ് ആപ്പിലാണ്. തോറ്റ് പിൻവാങ്ങാൻ പറ്റില്ല. അമേരിക്കയല്ല ഇപ്പോൾ കളിയെ നയിക്കുന്നത്. ലിവറെജ് ഇറാന്റെ പക്കലാണ്. എന്നാൽ ഇനി രണ്ടും കൽപ്പിച്ചുള്ള യുദ്ധത്തിന് ഇറങ്ങിയാലോ? ലോകത്തിനും അമേരിക്കയ്ക്കും വിനാശകരമായിരിക്കും. നവംബറിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും തോറ്റ് തുന്നംപാടും. അത് ട്രംപ് ഭരണത്തിന്റെ രാഷ്ട്രീയ അന്ത്യം ആയിരിക്കും.






