മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം

‘പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങളുടെ സമഗ്ര ഏകീകരണം കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ അനിവാര്യം’
ചെന്നൈ:രാജ്യത്തെ മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനത്തിൽ ഇതുവരെ ഗണ്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പുതിയ ഗവേഷണ പഠനം വ്യക്തമാക്കുന്നു. കാർബൺ ഉദ്‌വമന തീവ്രതയിൽ കുറവും പുനരുപയോഗ ഊർജ്ജത്തിൻ്റെ ഉപയോഗത്തിൽ വർധനയും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വളരെ ചെറിയ ശതമാനം കമ്പനികൾക്കു മാത്രമാണ് യഥാർത്ഥ ഡീകാർബണൈസേഷൻ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞതെന്ന് പഠനം വ്യക്തമാക്കുന്നു.
‘കോർപ്പറേറ്റ് കാലാവസ്ഥാ പ്രവർത്തനം മെച്ചപ്പെടുത്തൽ: ആഗോള സുസ്ഥിരതാ റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനു ശേഷമുള്ള ഇന്ത്യൻ ലിസ്റ്റഡ് കമ്പനികളുടെ കാർബൺ നടപടികളെക്കുറിച്ചുള്ള പഠനം’ എന്ന ഗവേഷണത്തിലാണ് ഈ നിർണായക കണ്ടെത്തൽ.
ടയർ നിർമ്മാണ രംഗത്തെ പ്രമുഖ സ്ഥാപനമായ എം.ആർ.എഫിൽ കമ്പനി സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജോസഫ് ചെറിയാൻ നടത്തിയ പഠനമാണിത്. രാജ്യത്തെ മുൻനിര 100 ലിസ്റ്റഡ് കമ്പനികളെ ഉൾപ്പെടുത്തി നടത്തിയ ഈ ഗവേഷണം, ഇന്ത്യൻ കമ്പനികൾ യഥാർത്ഥത്തിൽ അവരുടെ പാരിസ്ഥിതിക പ്രകടനം മെച്ചപ്പെടുത്തുന്നുണ്ടോ എന്ന മുഖ്യചോദ്യത്തിനാണ് ഉത്തരമന്വേഷിച്ചത്. അതോടൊപ്പം, കമ്പനികൾ യഥാർത്ഥ പുരോഗതിക്കുപകരം വെളിപ്പെടുത്തലുകളിലൂടെയുള്ള പ്രതിച്ഛായ നിർമ്മാണത്തിലേക്കാണോ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന അനുബന്ധ ചോദ്യവും പരിഗണിച്ചു.
ഇന്ത്യയിൽ നിലവിലുള്ള പല പഠനങ്ങളും കമ്പനികളുടെ അവകാശവാദങ്ങളെയും റിപ്പോർട്ടിംഗിനെയും കേന്ദ്രീകരിക്കുന്നതാണെന്നും, യഥാർത്ഥ പാരിസ്ഥിതിക ഫലങ്ങളെ വിലയിരുത്തുന്ന പഠനങ്ങൾ വളരെ കുറവാണെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.
പഠനത്തിൽ ജോടിയാക്കിയ ടി-ടെസ്റ്റുകളും റിഗ്രഷൻ വിശകലനവും ഉൾപ്പെടെയുള്ള സ്ഥിതിവിവരശാസ്ത്ര രീതികൾ പ്രയോഗിച്ച് പാരിസ്ഥിതിക പ്രകടനത്തിലെ മാറ്റങ്ങൾ വിലയിരുത്തി.
പഠനഫലങ്ങൾ പ്രകാരം, സാമൂഹികവും ഭരണപരവുമായ ഘടകങ്ങൾ പരിസ്ഥിതി പ്രകടനത്തെ ശക്തമായി സ്വാധീനിക്കുന്നില്ല. റിപ്പോർട്ടിംഗ് ചട്ടക്കൂടുകൾ സുതാര്യത വർധിപ്പിച്ചിട്ടുണ്ടെങ്കിലും, അവ ഇതുവരെ ആഴത്തിലുള്ളതും ഘടനാപരവുമായ കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക് നയിച്ചിട്ടില്ല എന്നതാണ് പഠനത്തിന്‍റെ പ്രധാന നിഗമനം.
പരിസ്ഥിതി, സാമൂഹിക, ഭരണ ഘടകങ്ങളുടെ സമഗ്ര ഏകീകരണം കാർബൺ ബഹിർഗമനം നിയന്ത്രിക്കാൻ അനിവാര്യമാണ്. ഇതിന് അടിയന്തര നയപരമായ ഇടപെടലുകളും ശക്തമായ നടപ്പാക്കലും ആവശ്യമാണ് എന്നും പഠനം നിർദ്ദേശിക്കുന്നു.

ജോസഫ് ചെറിയാൻ
ജോസഫ് ചെറിയാന് ഡോക്ടറേറ്റ്
ചെന്നൈ: രാജ്യത്തെ മുൻനിര കമ്പനികളുടെ കാർബൺ ബഹിർഗമനവുമായി ബന്ധപ്പെട്ട പഠനത്തിന് അഡ്വ.ജോസഫ് ചെറിയാൻ പി എച്ച് ഡി കരസ്ഥമാക്കി.
‘കോർപ്പറേറ്റ് കാലാവസ്ഥാ പ്രവർത്തനം മെച്ചപ്പെടുത്തൽ: ആഗോള സുസ്ഥിരതാ റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനു ശേഷമുള്ള ഇന്ത്യൻ ലിസ്റ്റഡ് കമ്പനികളുടെ കാർബൺ നടപടികളെക്കുറിച്ചുള്ള പഠനം’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം.രാജ്യത്തെ 100 മുൻനിര കമ്പനികളെ അടിസ്ഥാനമാക്കി ചെന്നൈ ലോയോള കോളേജ് കോമേഴ്സ് വിഭാഗത്തിലായിരുന്നു പഠനം . നിയമബിരുദധാരിയായ ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ഫെല്ലോ അംഗവും ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് (യു.കെ) അംഗവുമാണ്.
എം.ആർ.എഫ്-ൽ കമ്പനി സെക്രട്ടറിയായ ഇദ്ദേഹം കോഴിക്കോട് പന്തിരിക്കര ഇലവക്കുന്നേൽ ചെറിയാൻ – സിസിലി ദമ്പതികളുടെ മകനാണ്. ഭാര്യ ഡോ. പ്രിയ ഫിലിപ്പ് ചെന്നൈയിൽ റേഡിയേഷൻ ഓങ്കോളജിസ്റ്റാണ്.മകൻ സക്കറിയ ചെന്നൈ എഗ്മോർ ഡോൺ ബോസ്കോ സ്കൂൾ ഓഫ് എക്സലൻസിൽ അഞ്ചാംക്ലാസിൽ പഠിക്കുന്നു.






