യു.ഡി.എഫിന് 102 സീറ്റുവരെ പ്രവചിച്ച സി.പി റാഷിദ്,ബിജെപിക്ക് 3 സീറ്റുവരെയെന്നും കണക്കുകൂട്ടി

എൽഡിഎഫിൻ്റെ തകർച്ച 38മുതലെന്നായിരുന്നു റാഷിദ് പ്രവചിച്ചത്
തിരുവനന്തപുരം:വമ്പൻ സൌകര്യങ്ങളുമായി നടത്തിയ സർവേ ഫലങ്ങൾ പൊളിഞ്ഞുപാളീസാകുമ്പോൾ കൈയടി നേടുകയാണ് സി.പി റാഷിദ്.കോഴിക്കോട് സ്വദേശിയായ പ്രവാസിയാണ് സി.പി റാഷിദ് .എൽഡിഎഫിൻ്റെ സീറ്റുകളുടെ കാര്യത്തിലാണ് റാഷിദിൻ്റെ പ്രവചനത്തിൽ ചെറിയ പാളിച്ച സംഭവിച്ചത് .ഇതുവരെ 17 തെരഞ്ഞെടുപ്പുകൾ പ്രവചിച്ചതിൽ രണ്ടെണ്ണം തെറ്റിയ അനുഭവവും ഇദ്ദേഹത്തിനുണ്ട്.
ഏപ്രിൽ 9 ന് റാഷിദിൻ്റെ പ്രവചനം:
യു ഡി എഫ് 91 – 102 ( 41.5 % – 45. % )
എൽ ഡി എഫ് 38 – 48 ( 36.5% – 39.5 % )
എൻ ഡി എ 1 – 3 ( 14 % – 17 % )
രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യുന പക്ഷ വോട്ടിന്‍റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ്.
സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന – അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വ്യക്തി ഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചു.
ഏപ്രിൽ 5ന് സി.പി റാഷിദ് ഫെയ്സ്ബുക്കിൽ കുറിച്ചത്:
ചില വിഷയങ്ങൾ ജനം ഗൗരവത്തിൽ പരിഗണിക്കും. അതിൽ പ്രധാനപ്പെട്ടത് വികസനവും, മതേതരത്വവുമാണ്.
ഇടത് പക്ഷം പ്രചാരണത്തിൽ മുന്നോട്ട് നീക്കിയത് വികസനമാണ്. അതിൽ പ്രശ്നമായി വന്നത് പൊതുകടത്തിൽ വന്ന ക്രമാതീതമായ വളർച്ചയാണ്. ഒപ്പം പരമാവധി, നികുതികളും ഫീസുകളും ഉയർത്തി എന്നതും കൂടിയാണ്.
എന്നാൽ, സ്വിങ് വോട്ടേഴ്‌സിലെ മേജർ ഷെയർ പരിഗണിക്കുന്നത്, മതേതരത്വ സ്വഭാവം നില നിർത്തുക എന്നത് തന്നെയാണ്. മനുഷ്യന്‍റെ നില നിൽപ്പ് ഇല്ലാതെ, വികസനം ഉണ്ടായിട്ടെന്ത് കാര്യമാണെന്ന ചോദ്യത്തിനുള്ള ഉത്തരമാവണം അവരെ അലട്ടുന്നത്. അതിൽ പ്രതിപക്ഷ നേതാവിന്‍റെ ചില ചോദ്യങ്ങളും ഏറ്റിട്ടുണ്ട്.

വി.ഡി സതീശനൊപ്പം റാഷിദ്
“പിണറായി വിജയനും, ഞാനും കാലത്തിനു കീഴടങ്ങും. അപ്പോഴും, ഈ നാട് ഇങ്ങനെ തന്നെ നില നിൽക്കണം. ഇവിടെ മനുഷ്യർ ഒന്നായി നടക്കണം.!” ഒരു കാലത്ത് പിണറായി വിജയന് കയ്യടി നേടി കൊടുത്ത അതേ വിഷയത്തിൽ വി ഡി സതീശൻ, കയ്യടി നേടുന്നതാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളം കണ്ടത്. സൗഹാർദ്ദ അന്തരീക്ഷം ഭാവി തലമുറയ്ക്കും കൈ മാറുക, എന്നതിനപ്പുറം മലയാളി പൊതു ബോധത്തെ ആവേശ ഭരിതമാക്കുന്ന മറ്റൊന്നുമുണ്ടാവാനും തരമില്ല. അത് കൃത്യമായി തിരിച്ചറിയുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിജയിച്ചിട്ടുമുണ്ട്.
വരുന്ന സർവ്വേകൾ പറയും പോലെ, ഒരു ടൈറ്റ് മത്സരവും കേരളത്തിൽ ഇല്ല.
തെരഞ്ഞെടുപ്പുഫലം വന്നശേഷം റാഷിദ് ഫെയ്സ് ബുക്കിലെഴുതിയത്:
നേടിയതിനേക്കാൾ വീണു പോയതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അതിൽ പ്രധാനം വ്യക്തിപരമായ രാഷ്ട്രീയം കടന്ന് വരുന്നുണ്ടോ? എന്ന ആദി തന്നെയായിരുന്നു. ഒപ്പം, നമ്മൾ കാണുന്ന അതേ അളവിൽ ജനം സർക്കാർ വിരുദ്ധമാണോ എന്നതും കൂടിയായിരുന്നു. വ്യക്തത വരുത്താൻ സംസാരിച്ചത് നിരവധി മനുഷ്യരോടാണ്. അതിൽ ഏറെ അടുപ്പം കാണിക്കുന്ന കുറെയേറെ മാധ്യമ പ്രവർത്തകരോടാണ്. പലരും ആത്മാർഥമായി സഹായിച്ചിട്ടുണ്ട്. അവർ കാണുന്ന, സംസാരിച്ച നിരവധി മനുഷ്യരുടെ അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുമുണ്ട്. അതിൽ അപ്പുറം ഇവിടെ നമ്മൾ തമ്മിൽ തല്ലു കൂടിയതും, അതിൽ വിളിച്ച തെറികൾ പോലും എനിക്ക് ഉപകാരപ്പെട്ടിണ്ടാവും.
എന്താണ് നിന്റെ മെത്തേർഡ്..? ”
പലരും ചോദിക്കുന്ന ചോദ്യമാണ്.
ഒരു ഘട്ടം വരെ ഇതിൽ കണക്കുണ്ട്. അതിനാൽ തന്നെ ശാസ്ത്രീയവുമാണ്. എന്നാൽ ആ ഘട്ടം കഴിഞ്ഞാൽ ഒരു ശൂന്യതയാണ്. അവിടെ നമ്മുടെ ബോധ്യങ്ങളാണ്. നമ്മൾ തന്നെ ഫിൽറ്റർ ചെയ്തു കണ്ടെത്തുന്ന നിഗമനങ്ങളാണ്. ആ വഴിയിൽ സ്വന്തമായ ഒരു പോയിന്റ്/കണക്ക് നമ്മൾ കണ്ടെത്തും. അതാണ് സീറ്റ് എണ്ണമായും, ശതമാനമായും പറഞ്ഞു വെക്കുന്നത്. ആ ശൂന്യതയുടെ വഴി മറ്റു മനുഷ്യരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതും അസാധ്യമാണ്. അപ്പോഴും സ്വ ബോധ്യം പരമ പ്രധാനമാണ്. ആ ബോധ്യം ഒരു തരത്തിലുള്ള ആത്മ വിശ്വാസമാണ്.
ആ, ആത്മ വിശ്വാസം ഉള്ള കാലത്തോളം നമ്മൾ ഒരുമിച്ചു ഈ ഏർപ്പാട് തുടരും. സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി






