കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

രമേശ് ചെന്നിത്തലയ്ക്കനുകൂലമായി എ.കെ ആൻ്റണി,വി.എം സുധീരൻ
തിരുവനന്തപുരം:കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 45 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതായി അവകാശവാദം.8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി.
40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്‍റെ കണക്ക് തെറ്റാണെന്ന് വി ഡി സതീശൻ – രമേശ് ചെന്നിത്തല പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം എൽ എ മാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് സതീശൻ പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ വാദം.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായി കെസിപക്ഷം ആവകാശപ്പെട്ടിരുന്നു. 16 എംഎൽഎമാർ എങ്കിലും തന്‍റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല ഉറപ്പിച്ചിരുന്നു. 9 എംഎൽഎമാർ ഒപ്പമെന്ന് വി ഡി സതീശൻ ക്യാമ്പ് പറയുന്നു.യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും തനിക്കുണ്ടെന്ന് സതീശനും ഉറച്ചുവിശ്വസിക്കുന്നു.സതീശനെ പിന്തുണച്ച മുസ്ലിംലീഗിനെതിരെ മാത്യു കുഴൽനാടനും രംഗത്തുവന്നു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുക്കാൻ എഐസിസി പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഐകകണ്ഠ്യന അംഗീകരിച്ചു.കെപിസിസി പ്രസിഡൻ്റ് സണ്ണിജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി.ഡി സതീശൻ പിന്താങ്ങി.
മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാൽ വ്യക്തമാക്കി.നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്‍റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്.
അതിനിടെ, കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി. എ ഗ്രൂപ്പിലെ ഒരു വിഭാഗം കെ സി വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ചു.
കെ സുധാകരന്‍ എം പി, ബെന്നി ബഹന്നാന്‍ , കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ തുടങ്ങിയ നേതാക്കളുടെ പിന്തുണ കെ സി വേണുഗോപാലിനാണ്. എന്നാല്‍ ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ വി ഡി സതീശനാണ്.
എംഎൽഎമാരുടെ എണ്ണം എന്ന സാങ്കേതിക മാനദണ്ഡം മാത്രം നോക്കരുതെന്ന് സതീശന്‍ നിരീക്ഷകരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ മന്ത്രിയാകാനുമില്ലെന്ന് നിരീക്ഷകരെ അറിയിച്ചെന്ന വാർത്തകൾ വി ഡി സതീശൻ ചേരി നിഷേധിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാർ മത്സരിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡ് തീരുമാനം. ഇത് നിലനിൽക്കെ ഹൈക്കമാൻഡിൻ്റെ ഭാഗമായ കെ സി വേണുഗോപാൽ അവകാശ വാദം ഉന്നയിക്കുന്നതിൽ അനൗചിത്യമുണ്ടെന്നാണ് നിരീക്ഷകരോട് ചില മുതിർന്ന നേതാക്കൾ അഭിപ്രായം അറിയിച്ചത്.മുഖ്യമന്ത്രിയായി ആരെ തീരുമാനിച്ചാലും അത് ബാക്കിയുള്ളവരെ കൂടി ബോധ്യപ്പെടുത്തി വേണം നടപ്പിലാക്കാനെന്ന് മുതിര്‍ന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയെ മറികടന്ന് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയത് ഹൈക്കമാന്‍ഡിൻ്റെ അപ്രതീക്ഷിത ഇടപെടലിലൂടെയായിരുന്നു. അന്ന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ചെന്നിത്തല അവകാശപ്പെട്ടെങ്കിലും ‘തലമുറമാറ്റം’ എന്ന നിലയിൽ ഹൈക്കമാന്‍ഡ് സതീശനെ വാഴിക്കുകയായിരുന്നു. ഇത്തവണയും അത്തരമൊരു ‘ഹൈക്കമാന്‍ഡ് അട്ടിമറി’ ചിലരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്.2021-ല്‍ രമേശ് ചെന്നിത്തലയെ മാറ്റിയ രീതി ആവര്‍ത്തിക്കരുതെന്ന് മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരനും പി.ജെ. കുര്യനും നിരീക്ഷകരോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിപ്പോര് പോര് മുറുകുന്നതിനിടയില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആൻ്റണിയുടെ സീനിയോറിറ്റിയും ഭരണപരിചയവും കണക്കിലെടുത്ത് രമേശ് ചെന്നിത്തലയ്ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. വി.എം. സുധീരനും സീനിയോറിറ്റിക്കൊപ്പം നിലയുറപ്പിച്ചത് രമേശ് ചെന്നിത്തലയ്ക്ക് കരുത്തു പകരും.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിരീക്ഷണ സംഘത്തില്‍ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെട്ടതിനെ വി.ഡി. സതീശന്‍ ശക്തമായി എതിര്‍ത്തിരുന്നു. അവര്‍ കെ.സി വേണുഗോപാലിനനുകൂലമായി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് സതീശൻ്റെ പരാതി.അത് തള്ളിക്കൊണ്ട് ദീപാ ദാസ് മുന്‍ഷി ദൗത്യവുമായി മുന്നോട്ട് പോവുകയാണ്. അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കൊപ്പം അവര്‍ ഓരോ എംഎല്‍എയുടെയും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട് എന്നാണ് പുറത്തിറങ്ങിയ എംഎൽഎമാരിൽനിന്ന് ലഭിച്ച അറിവ്.
സംസ്ഥാനത്തെ ജനവികാരം വിഡി സതീശനൊപ്പമാണെന്നും അത് കണക്കിലെടുക്കാതെ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നും കോൺഗ്രസ് വിട്ട് ഇടത് സഹയാത്രികനായി മാറിയ മുൻ കേന്ദ്രമന്ത്രി പ്രൊഫ കെവി തോമസ് കൊച്ചയിൽ പറഞ്ഞു.






