മുഖ്യമന്ത്രി വി.ഡി സതീശനും കൂട്ടരും ഗുരുവായൂരിൽ ആചാരവും ഹൈക്കോടതിവിധിയും ലംഘിച്ച് ദർശനം നടത്തിയതായി പരാതി,അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ

ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരിച്ചെന്ന പരാതിയെകുറിച്ചും അന്വേഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്
തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട് ഭക്തർക്ക് പ്രയാസങ്ങളുണ്ടായതായ പരാതികളിൽ അന്വേഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്ന് അറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശന് ഗുരുവായൂരിൽ തുലാഭാരം
മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയതാണ് എങ്കിൽ ആചാരപരമായി ദർശനം നടത്താം. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കും. ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരിച്ചെന്ന പരാതിയെകുറിച്ചും അന്വേഷിക്കും. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായി വിവരമുണ്ടെന്ന് ദേവസ്വം ചെയർമാൻ പറഞ്ഞു.
മന്ത്രി അനിൽ കുമാറിന്‍റെ മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. വിഐപി സന്ദർശനം കാരണം നിരവധി ഭക്തർക്ക് തൊഴാനായില്ലെന്ന് പരാതി ഉയർന്നു. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചക്ക് 12 വരെ വിഐപി ദർശനം അനുവദനീയമല്ല.
ഞായറാഴ്ച ദർശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി സതീശൻ വേഷ്ടി പുതച്ച് അകത്തേക്ക് കടക്കുമ്പോൾ അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ അദ്ദേഹത്തിൻ്റെ ചെവിയിൽ കൂടെയുള്ളവരുടെ എണ്ണം നിയന്ത്രിക്കണമെന്നു പറഞ്ഞു. ദർശനത്തിനായി മറ്റാരും തന്‍റെ കൂടെ വരേണ്ടതില്ല എന്ന് മുഖ്യമന്ത്രി ഉടൻ തന്നെ ആവശ്യപ്പെട്ടു.ദേവസ്വത്തിലെ മുൻ ജീവനക്കാരൻ ടി.കെ.ഗോപാലകൃഷ്ണൻ 4500 രൂപയടച്ച് 5 പേർക്ക് ക്യൂ നിൽക്കാതെ ദർശനത്തിനുള്ള നെയ് വിളക്ക് ടിക്കറ്റ് എടുത്തു വച്ചിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്.
അകത്തു കടന്നപ്പോൾ ശീവേലി സമയമായിരുന്നു. ആനപ്പുറത്ത് 3 പ്രദക്ഷിണം പൂർത്തിയാകുന്നതു വരെ അദ്ദേഹം തൊഴുതുനിന്നു.ശീവേലി കഴിഞ്ഞ് കണ്ണന്‍റെ തങ്കത്തിടമ്പ് അകത്ത് പ്രവേശിക്കുന്നത് അടുത്തു നിന്നു തൊഴുതു. ശീവേലിക്കൊപ്പം അകത്തു കടന്ന് ദർശനം നടത്തി. കദളിക്കുലയും നെയ്യും നടയ്ക്കൽ സമർപ്പിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി പ്രസാദം നൽകി.
വെണ്ണ കൊണ്ടും മണിക്കിണറിലെ തീർഥം കൊണ്ടും മുഖ്യമന്ത്രിതുലാഭാരം നടത്തി. 71 കിലോഗ്രാം വെണ്ണ വേണ്ടി വന്നു. ഇതിന്‍റെ തുക 32,050 രൂപ ദേവസ്വത്തിലടച്ചു. മണിക്കിണറിലെ തീർഥം കൊണ്ടുള്ള തുലാഭാരത്തിന് 200 രൂപയായിരുന്നു ചെലവ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. ഗോപാലകൃഷ്ണൻ ഈ വിഷയത്തിൽ പരാതി നൽകി . ഞായറാഴ്ചകളിൽ വിഐപി ദർശനത്തിനും വിഡിയോ ചിത്രീകരണത്തിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഈ വിലക്ക് ലംഘിച്ചുവെന്നും ചൂണ്ടിക്കാണിച്ച് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർമാർക്കാണ് പരാതി നൽകിയിരിക്കുന്നത്.
രാവിലെ 7.30 മുതൽ 9.30 വരെയുള്ള സമയത്തായിരുന്നു സതീശൻ ക്ഷേത്രത്തിലുണ്ടായിരുന്നത്.
ഹൈബി ഈഡൻ എംപി അടക്കമുള്ളവർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു സമീപം വിലക്കു ലംഘിച്ച് വിഡിയോ എടുത്തതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ നടപടി സ്വീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഗോപാലകൃഷ്ണൻ അറിയിച്ചു.നിയമം സംരക്ഷിക്കേണ്ടവർ തന്നെയാണ് നിയമം ലംഘിച്ചിട്ടുള്ളതെന്നും അതിനാൽ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് ഗോപാലകൃഷ്ണൻ്റെ ആവശ്യം.






