തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ‘ചെമ്മീൻ്റെ’ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്നാരോപിച്ച് കെ. മോഹൻദാസ്

‘പി ആർ ശ്യാമളയുടെ കഥയിൽ നിന്ന് കടപ്പുറത്തെ പ്രേമത്തിലേക്ക് നോക്കാൻ തകഴിക്ക് പ്രചോദനം കിട്ടിയോ?’
തിരുവനന്തപുരം:തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ ചെമ്മീൻ്റെ പ്രേരണ പി.ആർ ശ്യാമളയുടെ ‘മൂന്നാമത്തെ പൗർണമി’എന്ന വാദവുമായി കേന്ദ്ര സർക്കാരിൻ്റെ മുൻ ഷിപ്പിങ് സെക്രട്ടറിയും റിട്ട. കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ കെ. മോഹൻദാസ്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ ശമ്പളപരിഷ്ക്കരണ കമ്മീഷന്‍ അധ്യക്ഷനായ മോഹന്‍ദാസ് മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷയുടെ ഭർത്താവും മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ അളിയനുമാണ്.തന്‍റെ കഥ ചെമ്മീൻ പോലൊരു സൃഷ്ടിക്ക് പ്രേരണ ആയോ എന്നറിയില്ലെങ്കിലും ആയെങ്കിൽ സന്തോഷം എന്ന് പി ആർ ശ്യാമള നേരിട്ട് പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്കിലൂടെയുള്ള അവകാശവാദം.മോഹൻദാസിൻ്റെ ഭാര്യ ഉഷയുടെ വലിയമ്മയാണ് യശശ്ശരീരയായ പി.ആർ ശ്യാമള.

തകഴി ശിവശങ്കരപ്പിള്ള
നോവൽ, ചെറുകഥ എന്നീ ശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, കുട്ടനാടിന്‍റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള തകഴി ശിവശങ്കരപ്പിള്ളയ്ക്ക് 1984-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.’ചെമ്മീൻ’ എന്ന നോവലാണ് തകഴിയെ ആഗോള പ്രശസ്തനാക്കിയത്.1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. എന്നാൽ, രചനാപരമായി ഈ നോവലിനേക്കാൾ മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്. ഇദ്ദേഹത്തിന്‍റെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.

തകഴി ശിവശങ്കരപ്പിള്ള
തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട് എന്ന സംവിധായകൻ ചലച്ചിത്രമാക്കി.. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, കയർ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തഹസിൽദാരുടെ അച്ഛൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും തകഴിയുടേതായുണ്ട്.1999 ഏപ്രിൽ 10-ആം തീയതി 87-ആം വയസ്സിൽ കേരളം കണ്ട മഹാനായ ആ സാഹിത്യകാരൻ ജന്മനാട്ടിലെ തറവാട്ടുവീട്ടിൽ വച്ച് അന്തരിച്ചു.

പി.ആർ ശ്യാമള
കാവടിയാട്ടം,ദുർഗം,രാഗം,സന്ധ്യ,മുത്തുക്കുട,ശരറാന്തൽ,മണൽ,രാജവീഥികൾ,ദൂരെ ഒരു തീരം,നില്‌ക്കൂഃഒരു നിമിഷം,മകയിരം കായൽ,പുറത്തേക്കുളള വാതിൽ,ജ്വാലയിൽ ഒരു പനിനീർക്കാറ്റ്,നിറയും പുത്തരിയും,മനസ്സിൻ്റെ തീർഥയാത്ര എന്നീ നോവലുകളുടെ കർത്താവായ പി.ആർ ശ്യാമള ജനപ്രിയനോവലിസ്റ്റായിരുന്നു.ഏതാനും നോവലുകൾ സിനിമയായി.തിരുവനന്തപുരത്തിന്‍റെ ഏഴു പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിന്‍റെ പശ്ചാത്തലത്തിൽ എഴുതിയ ‘നിറയും പുത്തരിയും’ കൂട്ടുകുടുംബവും മാതൃപാരമ്പര്യവും കുട്ടനാടിന്‍റെ പശ്ചാത്തലത്തിൽ തെളിയുന്ന ‘മകയിരം കായൽ’ എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

കെ. മോഹൻദാസ്
കെ. മോഹൻദാസിൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘കെ ആർ മീരയുടെ ‘കലാച്ചി’ എന്റെ മേശപ്പുറത്ത് ഇരിക്കുന്നതേയുള്ളു; വായിക്കാൻ സമയം കിട്ടിയില്ല. ഹരിത സാവിത്രിയുടെ ‘സിൻ’ അക്കാദമി അവാർഡ് നേടിയപ്പോൾ വാങ്ങി വായിക്കണമെന്ന് ഉദ്ദേശിച്ചെങ്കിലും അതും നടന്നില്ല. അതുകൊണ്ടുതന്നെ ആരാദ്യം എന്ന വിവാദം പ്രസക്തമാണോ എന്നും എങ്കിൽ ആരാണ് ശരി എന്നും അഭിപ്രായം പറയുന്നില്ല. കോപ്പിയടി വിവാദങ്ങൾ പുതിയതല്ലല്ലോ.
കെ ആർ മീര മികച്ച എഴുത്തുകാരിയാണ്. കലാച്ചിയിലെ വിചിത്ര വിശേഷങ്ങൾ കേട്ടപ്പോൾ അവരുടെ ജേർണലിസ്റ്റ് മനസ്സ് ഉണർന്നിട്ടുണ്ടാവാം, ആ സ്പാർക്ക് നോവലായി വികസിച്ചതുമാകാം. ഹരിത സാവിത്രിയെപ്പറ്റി വായിച്ചിടത്തോളം കലാപഭൂമിയിൽ പെട്ടുപോയ മനുഷ്യരുടെ ആകുലതകൾ അവരുടെ ക്രിയേറ്റിവിറ്റി ഉണർത്തിയിട്ടുണ്ടാവണം. പിന്നെ, ഒരു പുസ്തകം അല്ലെങ്കിൽ കഥയിൽ നിന്ന് ഒരു എഴുത്തുകാരൻ ഇൻസ്പിറേഷൻ എടുക്കുന്നെങ്കിൽ പ്രധാന പ്രതി വിശ്വസാഹിത്യത്തിലെ ഒന്നാമനായി മിക്കവരും കരുതുന്ന വില്യം ഷേക്‌സ്‌പിയർ തന്നെയാവും.
ഒരു പഴയ കഥ പറയട്ടെ. 1950 കളുടെ തുടക്കം. അമ്പലപ്പുഴയിലെ മജിസ്‌ട്രേറ്റ് ആയിരുന്നു ആട്ടറ പരമേശ്വരൻ പിള്ള. സംഗീത – സാഹിത്യ – സിനിമ കാര്യങ്ങളിൽ അതീവ തല്പരൻ. എഴുത്തിൽ തുടക്കക്കാരിയായ അദ്ദേഹത്തിന്റെ മകൾ പി ആർ ശ്യാമള ഒരു ചെറുകഥ എഴുതി – ‘മൂന്നാമത്തെ പൗർണമി’. കടപ്പുറത്തെ ഒരു പ്രേമമാണ് അതിന്‍റെ കോർ തീം. കഥ വായിക്കാനായി അദ്ദേഹം അത് തന്റെ സുഹൃത്തും കോടതിയിൽ പ്ലീഡറുമായിരുന്ന തകഴി ശിവശങ്കരപ്പിള്ളയ്ക്ക് കൊടുത്തു. ‘തോട്ടിയുടെ മകനും’ ‘രണ്ടിടങ്ങഴി’യും ഉൾപ്പെടെയുള്ള നോവലുകളും ധാരാളം ചെറുകഥകളും എഴുതി മലയാള സാഹിത്യത്തിൽ റിയലിസവും ശക്തമായ സാമൂഹ്യ വിമർശനവും അവതരിപ്പിച്ച് തിളങ്ങി നിൽക്കുന്ന തകഴി കഥ വായിച്ചു. കഥ നന്നായിട്ടുണ്ട്, വീണ്ടും വീണ്ടും എഴുതണം എന്ന് ഉപദേശിച്ചു.
അധികം താമസിയാതെ 1956ൽ ചെമ്മീൻ പുറത്തുവന്നു. കടപ്പുറത്തെ ഒരു പ്രേമമാണ് അടിസ്ഥാനപ്രമേയം. പക്ഷെ ഒരുപാട് മാനങ്ങളുള്ള മഹത്തായ ഒരു നോവൽ. പി ആർ ശ്യാമളയുടെ കഥയിൽ നിന്ന് കടപ്പുറത്തെ പ്രേമത്തിലേക്ക് നോക്കാൻ തകഴിക്ക് പ്രചോദനം കിട്ടിയോ? അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു, നേരിട്ട് ഇക്കാര്യം ചോദിച്ചില്ല. തന്‍റെ കഥ ചെമ്മീൻ പോലൊരു സൃഷ്ടിക്ക് പ്രേരണ ആയോ എന്നറിയില്ലെങ്കിലും ആയെങ്കിൽ സന്തോഷം എന്ന് പി ആർ ശ്യാമള (എന്റെ ഭാര്യ ഉഷയുടെ വലിയമ്മ) നേരിട്ട് പറഞ്ഞിട്ടുണ്ട്; മറ്റാരോടെങ്കിലും അവർ ഇക്കാര്യം പങ്കുവച്ചതായി അറിവില്ല.’






