വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തിയുമെന്ന് എൽ ഡി എഫ് കൺവീനർ

എരണം കെട്ടവന്‍ നാടുഭരിക്കുന്നത് കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ എന്നതായിരുന്നു എല്‍.ഡി.എഫ് ഭരണ കാലത്ത് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചതെന്നും ടി.പി രാമകൃഷ്ണൻ
തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് വി.ഡി സതീശൻ്റെ മംഗ്‌ളൂരിലേക്കുള്ള പ്രത്യേകം ചാര്‍ട്ടര്‍ ചെയ്‌ത വിമാനത്തിലെ വിവാദ യാത്രയിൽ സ്വര്‍ണ പാളി കേസില്‍ എസ്.ഐ.ടി ചോദ്യം ചെയ്‌ത വ്യക്തി അദ്ദേഹത്തോടൊപ്പംഉണ്ടായിരുന്നതായി എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ ആരോപിച്ചു.
മംഗ്‌ളുരുവില്‍ എന്‍.ഡി.എ നേതൃത്വമായും അദാനിയുടെ പ്രതിനിധിയുമായും വി.ഡി സതീശൻ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ യാത്ര വിവരങ്ങള്‍ വാര്‍ത്തകളിലൂടെ പുറത്തു വന്നു. ഇത് സംബന്ധിച്ച ഒരു വിശദീകരണവും ഇതുവരെ വന്നിട്ടില്ല. മുഖ്യമന്ത്രി കൃത്യമായ വിശദീകരണം ഇനിയും നടത്താത്ത ഈ വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റെ സമീപനം എന്താണ്. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നുവന്ന ഈ ആരോപണത്തില്‍ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനും കെ.പി.സി.സിക്കും ബാധ്യതയുണ്ട്. അദാനി കൂട്ടുകെട്ടിനെതിരെ നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതിയുടെ വക്കീലിനെ ഒരു പുതിയ തസ്‌തിക നിശ്ചയിച്ചു നിയമനം നടത്തിയത് ഈ കേസിനെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്.കെ.ബി. പ്രദീപ് തല്‍സ്ഥാനം രാജിവെച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. സ്‌പെഷ്യല്‍ പ്ലീഡറെ നിയമിച്ചു കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹത്തിന്‍റെ മുമ്പാകെ വരണമെന്നത് സാധാരണ രീതിയാണ്. ഫയലിലെ എല്ലാ വിവരണങ്ങളും ചോര്‍ത്തിയെടുക്കാന്‍ ഏതാനും സമയം മാത്രം മതി. ഈ കാര്യത്തില്‍ ഗവണ്‍മെൻ്റ് നിലപാട് വ്യക്തമാക്കണം. ഈ പ്രശ്‌നത്തില്‍ കെ.പി.സി.സിയുടെ സമീപനവും ജനങ്ങളോട് തുറന്ന് പറയേണ്ടതുണ്ട്. വിവരങ്ങള്‍ ചോര്‍ത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തണം. നിയമിക്കപ്പെട്ടയാള്‍ സംഘപരിവാര്‍ അനുകൂലിയാണെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. സംഘപരിവാര്‍ അനുകൂലികളെ സുപ്രധാന സര്‍ക്കാര്‍ പദവിയില്‍ പ്രതിഷ്‌ഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എരണം കെട്ടവന്‍ നാടുഭരിക്കുന്നത് കൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ രൂപപ്പെടുന്നത് എന്നതായിരുന്നു എല്‍.ഡി.എഫ് ഭരണ കാലത്ത് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി പ്രതികരിച്ചത്. കരുണാകരൻ്റെ കാലത്തും ആൻ്റണിയുടെ കാലത്തും ഉമ്മന്‍ ചാണ്ടിയുടെ കാലത്തും വവ്വാലുകള്‍ ഉണ്ടായിരുന്നെന്നും പരിഹാസിച്ചിരുന്നു. ഇപ്പോഴും പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ചു അണിനിരത്തുന്ന നിലപാട് ഗവണ്‍മെൻ്റ സ്വീകരിക്കുന്നില്ല. ഇത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ഏതൊരു ശ്രമത്തിനും പിന്തുണ നല്‍കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സന്നദ്ധമാണ്. പകര്‍ച്ചവ്യാധികള്‍ തടയാന്‍ സ്വീകരിക്കുന്ന ശരിയായ നടപടികള്‍ക്ക് എല്‍.ഡി.എഫ് പിന്തുണ നല്‍കുമെന്ന് കൺവീനർ അറിയിച്ചു.
കേരളത്തില്‍ യു.ഡി.എഫ് അധികാരമേറ്റ് ഒരു മാസം പൂര്‍ണ്ണമായിട്ടില്ല. അധികാരമേറ്റതിന് ശേഷം രാഷ്ട്രീയമായ പകപോക്കലിൻ്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങളെയെല്ലാം ലംഘിച്ച് ഭരണാനുകൂല സംഘടനകളുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരികയാണ്. ഇതിൻ്റെ ഫലമായുള്ള സ്ഥലമാറ്റങ്ങള്‍ ജനാധിപത്യ വ്യവസ്ഥയുടെ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുന്നതാണ്.
പകര്‍ച്ചവ്യാധികള്‍ക്കെതിരായി ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറെ വ്യാജ ആരോപണം ഉന്നയിച്ച് ഏകപക്ഷീയമായി സ്ഥലം മാറ്റുകയും അച്ചടക്ക നടപടിയുടെ ഭാഗമായി തരംതാഴ്‌ത്തുകയും ചെയ്‌തു. ചട്ടവിരുദ്ധ സ്ഥലം മാറ്റങ്ങള്‍ എതിര്‍ത്തതാണ് സ്ഥലമാറ്റത്തിനും അച്ചടക്ക നടപടിക്കും കാരണമായതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം നടപടികള്‍ എങ്ങനെ നീതീകരിക്കാനാകുമെന്ന് ടി.പി രാമകൃഷ്ണൻ ചോദിച്ചു .






