മലേറിയ പാരസൈറ്റുകള്‍ മരുന്നിനെ അതിജീവിക്കുന്നതെങ്ങനെ?:സുപ്രധാന കണ്ടെത്തലുമായി ബ്രിക് -ആര്‍ജിസിബി ഗവേഷക സംഘം

‘റെറ്റിക്യുലോസൈറ്റുകള്‍ എന്നറിയപ്പെടുന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കള്‍ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കല്‍ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാന്‍ കഴിയും’
തിരുവനന്തപുരം: മലേറിയയ്ക്കെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ആര്‍ട്ടെമിസിനിനെ മലേറിയ പാരസൈറ്റുകള്‍ അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട മെക്കാനിസത്തെക്കുറിച്ചുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ(ബ്രിക്-ആര്‍ജിസിബി) ശാസ്ത്രജ്ഞര്‍. ഭാവിയിലെ മലേറിയ ചികിത്സകള്‍ക്ക് പ്രയോജനപ്രദമാകുന്ന സുപ്രധാന കണ്ടെത്തലാണിത്.
ആര്‍ജിസിബി യിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. രാജേഷ് ചന്ദ്രമോഹനദാസിന്‍റെ നേതൃത്തില്‍ നടന്ന പഠനറിപ്പോര്‍ട്ട് ദ ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ എഡിറ്റേഴ്സ് ചോയ്സ് ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. റെറ്റിക്യുലോസൈറ്റുകള്‍ എന്നറിയപ്പെടുന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കള്‍ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കല്‍ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകള്‍ക്ക് ഈ മരുന്നിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.
മലേറിയ പാരസൈറ്റിനുള്ളിലെ ജനിതക മാറ്റങ്ങള്‍ മാത്രമാണ് ആര്‍ട്ടെമിസിനിന്‍ പ്രതിരോധത്തിന് കാരണമെന്ന നിലവിലുള്ള കാഴ്ചപ്പാടിനെ പഠനം വെല്ലുവിളിക്കുന്നു. ഏതുതരം കോശങ്ങളിലാണ് മലേറിയ പാരസൈറ്റ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണ് ആര്‍ട്ടെമിസിനിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്ന് പഠനം തെളിയിക്കുന്നു. രോഗകാരിയുടെ ജനിതക ഘടനയ്ക്ക് പുറമെ അത് ബാധിക്കുന്ന ആതിഥേയ കോശങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളേയും ആശ്രയിച്ചിരിക്കും രോഗമുക്തി എന്ന് ചുരുക്കം.
ചികിത്സ നല്‍കിയിട്ടും ചിലരില്‍ മലേറിയ അണുബാധ ഭേദമാക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ ഈ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ബീന പിള്ള പറഞ്ഞു.
തിരുവനന്തപുരം ഐസര്‍, തിരുവനന്തപുരം കോസ്മോപൊളിറ്റന്‍ ആശുപത്രി, പൂനെയിലെ സിഎസ്ഐആര്‍ നാഷണല്‍ കെമിക്കല്‍ ലബോറട്ടറി (എന്‍സിഎല്‍) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ബ്രിക്-ആര്‍ജിസിബി യില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഏതുതരം കോശങ്ങളെയാണ് ബാധിച്ചത് എന്നതിനെ ആശ്രയിച്ചാണ് മലേറിയ പാരസൈറ്റുകളുടെ ചികിത്സയോടുള്ള പ്രതികരണമെന്ന് പഠനം വെളിപ്പെടുത്തുന്നതായി ഗവേഷണത്തിന് നേതൃത്വം നല്കിയ ആര്‍ജിസിബി യിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. രാജേഷ് ചന്ദ്രമോഹനദാസ് പറഞ്ഞു.
കുട്ടികള്‍ക്കും അനീമിയ ബാധിച്ചവര്‍ക്കും ശരീരത്തിലെ രക്തത്തിന്‍റെ അളവ് കുറവായവര്‍ക്കും വിവിധ അണുബാധകളില്‍ നിന്ന് രോഗമുക്തി നേടിയവര്‍ക്കും ഈ പഠനം പ്രയോജനകരമാകും. ഇവരുടെയെല്ലാം രക്തത്തില്‍ ഉയര്‍ന്ന അളവില്‍ റെറ്റിക്യുലോസൈറ്റുകള്‍ കാണാറുണ്ട്.. ചികിത്സയ്ക്കിടെ മലേറിയ പാരസൈറ്റുകളുടെ അതിജീവനത്തിന് ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചേക്കാം.
മലേറിയയ്ക്ക് കാരണമാകുന്ന പാരസൈറ്റുകള്‍ ചുവന്ന രക്താണുകള്‍ക്കുള്ളില്‍ ജീവിക്കുകയും പെരുകുകയും ചെയ്യുന്നവയാണ്. മനുഷ്യരിലെ റെറ്റിക്യുലോസൈറ്റുകളുടെ വിശകലനത്തിലൂടെ ഇവയില്‍ ഘടകങ്ങള്‍, ആന്‍റിഓക്സിഡന്‍റുകള്‍, സംരക്ഷണ എന്‍സൈമുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ആര്‍ജിസിബി ഗവേഷകസംഘം കണ്ടെത്തി.
മലേറിയ പാരസൈറ്റുകള്‍ റെറ്റിക്യുലോസൈറ്റുകളെ ബാധിക്കുമ്പോള്‍ അവയ്ക്ക് ഈ സംരക്ഷണ അന്തരീക്ഷത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. ആര്‍ട്ടിമിസിനിന്‍ ചികിത്സ കാരണമുണ്ടാകുന്ന വെല്ലുവിളികള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കും.ക്രിസ്റ്റീന്‍ ഡേവിസ്, ലക്ഷ്മി എന്നിവരാണ് ഗവേഷണ സംഘാംഗങ്ങൾ.
ഫോട്ടോ കാപ്ഷന്‍: മലേറിയ ചികിത്സയെ സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നല്കിയ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ബ്രിക്-ആര്‍ജിസിബി) പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. രാജേഷ് ചന്ദ്രമോഹനദാസ്, ഗവേഷണ സംഘാംഗങ്ങളായ ക്രിസ്റ്റീന്‍ ഡേവിസ്, ലക്ഷ്മി എന്നിവര്‍ക്കൊപ്പം.






