മരണം കരുണ കാണിച്ചു…

എം.ബി.സന്തോഷ്
എൻ ആർ എസ് ബാബു സാറിനെ ‘കലാകൌമുദി’ പത്രാധിപസമിതി അംഗം എന്ന നിലയിൽ വിദ്യാർത്ഥി ആയിരിക്കേ തന്നെ വായിച്ചിരുന്നു. ആദ്യമായി കേൾക്കുന്നത് ചെമ്പഴന്തി എസ് എൻ കോളെജിലെ വിദ്യാർത്ഥിയായിരിക്കേ എൻ്റെ സീനിയറായി കോളെജിൽ പഠിച്ചിരുന്ന ആർ.ജയസൂര്യനിൽനിന്നാണ്.’ദേശാഭിമാനി’ ന്യൂസ് എഡിറ്ററായി ഈയിടെ വിരമിച്ച ജയസൂര്യൻ അന്ന് കോളെജിലെ മാഗസിൻ എഡിറ്ററും എസ് എഫ് ഐ യൂണിറ്റ് പ്രസിഡൻ്റുമാണ്.മാഗസിന് പരസ്യം പിടിക്കാൻ പോയി വരവേ വളരെ വലിയ ഒരപകടത്തിൽനിന്ന് ഗുരുതരമായ പരിക്കുകളോടെ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.നീണ്ട മെഡിക്കൽ കോളെജ് ആശുപത്രിവാസവും വീട്ടിലെ വിശ്രമകാലവും ഒക്കെ വേണ്ടി വന്നതിനാൽ അന്ന് കൂട്ടുകാരായ ഞങ്ങൾ ജയസൂര്യൻ്റെ വീട്ടുകാരായി മാറി.ജയസൂര്യൻ്റെ അച്ഛൻ രാധാകൃഷ്ണൻ നായർ ജിയോളജി വകുപ്പ് ഡയറക്ടറായിരുന്നു.അദ്ദേഹവും എൻ ആർ എസ് ബാബുസാറും തമ്മിൽ ഉറ്റ സുഹൃത്തുക്കൾ.ബാബു സാർ താമസിക്കുന്നത് പട്ടത്തെ എസ് യുടി ആശുപത്രിക്ക് സമാന്തരമായ റോഡിൽ.ജയസൂര്യൻ്റെ വീട് അതിനു താഴെ ‘മിൽമ’യുടെ അരികിലൂടെയുള്ള വഴിയിലും.ഇരുവരും എന്നും വൈകിട്ട് ഒരുമിച്ച് കൂടുമെന്നും അടുത്ത സുഹൃത്തുക്കളാണെന്നും പറഞ്ഞുതന്നത് ജയസൂര്യൻ്റെ അമ്മ സരസ്വതി നായർ.
അതോടെ,പത്രപ്രവർത്തനം സ്വപ്നം കണ്ടു നടക്കുന്ന എൻ്റെ മുന്നിൽ ജയസൂര്യൻ്റെ അച്ഛനും വലിയ ആളായി.’ഭൂമിയോളം താഴുന്നു’ എന്നു പറയാൻ കഴിയുന്ന വിധത്തിൽ അങ്ങേയറ്റം ലാളിത്യത്തോടെ എല്ലാവരോടും ഇടപെടുന്ന അദ്ദേഹം ഞാനുൾപ്പെടെയുള്ള മകൻ്റെ കൂട്ടുകാരെ സ്വന്തം മക്കളെപ്പോലെതന്നെ കരുതി.രാത്രി സെക്കൻ്റ് ഷോയും കണ്ട് തട്ടുദോശയും കഴിച്ച് ചിലപ്പോൾ ഓട്ടോ പിടിക്കാൻ പൈസയില്ലാതെ തമ്പാനൂരുനിന്നോ കിഴക്കേകോട്ടയിൽനിന്നോ ഒക്കെ നടന്നെത്തുന്ന ഞങ്ങൾക്ക് ചിരിച്ച മുഖത്തോടെ വീടിൻ്റെ വാതിലുകൾ ആ പുലർച്ചെകളിൽ തുറന്നുതരുമ്പോഴും ഈർഷ്യയുടെ ഒരു തരിപോലും കാണാനാവില്ലായിരുന്നു. ചിലപ്പോഴെങ്കിലും ആ ചിരിച്ച മുഖം കാണുമ്പോൾ ഇവരുടെയൊക്കെ സ്വസ്ഥമായ ഉറക്കം കളഞ്ഞതിൽ കുറ്റബോധം തോന്നുകയും ചെയ്തിരുന്നു.

എൻ ആർ എസ് ബാബു
അപ്പോഴേക്കും കോളെജ് വിട്ട് ജേണലിസം പഠിച്ചു തുടങ്ങിയിരുന്നു,ഞാനും ജയസൂര്യനും.കോളെജ് കാല ബന്ധം പിന്നീടൊരിക്കലും കണ്ണിമുറിഞ്ഞില്ല.അത് അതേ തീവ്രതയോടെ ഇപ്പോഴും തുടരുന്നു.ജയസൂര്യൻ ‘ദേശാഭിമാനി’യിലും ഞാൻ ‘മംഗള’ത്തിലും പിന്നീട് ‘കേരള കൌമുദി’യിലും എത്തി.
‘കേരള കൌമുദി’ക്ക് അന്ന് തിരുവനന്തപുരത്ത് രണ്ട് ബ്യൂറോകളുണ്ട്.പ്രധാന ബ്യൂറോ ‘സിറ്റി ഡെസ്ക്’ എന്ന പേരിൽ പേട്ട ഓഫീസിൽ.അവിടെയാണ് ഞാൻ റിപ്പോർട്ടറായി പ്രവർത്തനം തുടങ്ങിയത്.സിറ്റി ബ്യൂറോ എന്ന പേരിൽതന്നെയുള്ള സ്റ്റാച്യുവിൽ പഴയ എൻബിഎസിന് തോട്ടുമുകളിലെ ബ്യൂറോയുടെ ചീഫ് ബാബു സാർ ആയിരുന്നെങ്കിലും സാർ ഓഫീസിൽ വരാറില്ലായിരുന്നു.സിറ്റി ഡെസ്കിൻ്റെ ചീഫ് ബി.സി ജോജോ.
ബാബു സാറിൻ്റെ ആരും ഇരിക്കാത്ത കസേര സ്റ്റാച്യു ഓഫീസിലുണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ സമരമോ പത്രസമ്മേളനമോ റിപ്പോർട്ട് ചെയ്യുമ്പോൾ അവിടെ കയറും.ഈയിടെ അന്തരിച്ച കെ.ജി പരമേശ്വരൻ നായർ സാറും പി.സദാശിവൻ അണ്ണനും ആണ് അവിടെയുള്ളത്.ആദരവോടെ ആ കസേരയെ മനസ്സിൽ വന്ദിച്ച് തിരിച്ചുപോരും.
ഞാൻ ‘കേരളകൌമുദി’യിൽ ചേർന്നതിൽ ജയസൂര്യൻ്റെ അച്ഛന് സന്തോഷമായി.പിന്നൊരിക്കൽ കണ്ടപ്പോൾ, എന്നോട് പറഞ്ഞു,’സന്തോഷിനോട് ബാബുവിനത്ര താല്പര്യമില്ലല്ലോ’എന്ന്.അതിന് കാരണമെന്തെന്ന് എനിക്കറിയില്ലായിരുന്നു.അത് ഞാൻ അന്ന് തുറന്നുപറയുകയും ചെയ്തു.സാറിനെ ഒരിക്കൽ പ്രസ് ക്ലബിൽ വച്ച് പരിചയപ്പെട്ടു.സാർ ഔപചാരികമായാണ് അന്ന് ഇടപെട്ടത്.

എൻ ആർ എസ് ബാബു
എൻ ആർ എസ് ബാബുസാറിനെ പോയി കാണണമെന്ന് ഒരിക്കൽ ജയസൂര്യൻ്റെ അച്ഛൻ പറഞ്ഞതാണെങ്കിലും സാറ് ‘വലിയൊരു സൂര്യൻ ‘ എന്ന നിലയിൽ അങ്ങോട്ട് സമീപിക്കാൻ മടിയായിരുന്നു.അതറിയാമായിരുന്നതിനാലാവണം പിന്നീട്, അദ്ദേഹം അതിനായി നിർബന്ധിച്ചുമില്ല.എങ്കിലും തമ്മിൽ കാണുമ്പോൾ ബാബുസാറിൻ്റെ വിശേഷം പറയുമായിരുന്നു,ചോദിക്കുമ്പോൾ മാത്രം.അപ്പോഴേക്കും സർവീസിൽനിന്ന് വിരമിച്ച അദ്ദേഹം മണിസാറും ബാബുസാറും മണിസാറിൻ്റെ ഇളയ സഹോദരനും ‘കേരളകൌമുദി’ പ്രിൻ്ററും പബ്ളിഷറും ആയിരുന്ന എംഎസ് രവി സാറും ഹോങ്കോങ് ഗോപിനാഥൻ സാറും ബി.സി ജോജോയും പങ്കാളിയായ വി ഫൈവ് കമ്മ്യൂണിക്കേഷൻസിൻ്റെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആയി ചുമതലയേറ്റിരുന്നു.’കേരള കൌമുദി’ പേട്ട ഓഫീസിൻ്റെ തൊട്ടടുത്ത കെട്ടിടമായിരുന്നു അതിൻ്റെ ഓഫീസ്.അതുകൊണ്ടുതന്നെ അവിടെവച്ച് സംസാരിക്കുമ്പോഴും ബാബുസാർ തന്നെയായിരുന്നു പലപ്പോഴും പൊതുവിഷയം.
പിന്നീട്, എസ്.ജയചന്ദ്രൻ നായർ സാർ ,’കലാകൌമുദി,’ വിട്ട് ,’സമകാലിക മലയാള’ത്തിൽ ചേർന്നു.അപ്പോഴാണ് ‘കലാകൌമുദി ‘ എഡിറ്ററായി ‘ കേരള കൌമുദി ‘യിലേക്കുള്ള ബാബുസാറിൻ്റെ രണ്ടാം വരവ്.അന്ന് എംഎസ് മണിസാർ,ബാബു സാർ,രാമചന്ദ്രൻ സാർ,ശശിധരൻ സാർ,ഇപ്പോഴത്തെ ചീഫ് എഡിറ്റർ ദീപുരവി,ജോജോ,എം.എം സുബൈർ,കെ.ബാലചന്ദ്രൻ,പി.പി ജയിംസ് , കാർട്ടൂണിസ്റ്റും അസിസ്റ്റൻ്റ് എഡിറ്ററുമായ ടി.കെ സുജിത് എന്നവർ പങ്കെടുക്കുന്ന രാവിലത്തെ അവലോകന,ആസൂത്രണ യോഗം.അതിൽ ഇവരുടെയൊക്കെ അനുഭവങ്ങളുടെ പങ്കുവയ്പായിരുന്നു പ്രധാനം.ഓരോ വാർത്തയെ സംബന്ധിച്ചുമുള്ള ഇവരുടെ നിരീക്ഷണം പരമപ്രധാനമായിരുന്നു.ഒരുപക്ഷേ, അത്രയും വലിയ പാഠങ്ങൾ അതിനു മുമ്പോ പിമ്പോ ഒരിക്കലും മാധ്യമജീവിതത്തിൽ ലഭിച്ചതായി തോന്നിയിട്ടില്ല.

എൻ ആർ എസ് ബാബു
ആയിടയ്ക്കാണ് എനിക്ക് ‘ഡിസ്ക് പ്രൊലാപ്സ് ‘അനുഭവപ്പെട്ടത്.മെഡിക്കൽ കോളെജിലെ അന്നത്തെ ഫിസിക്കൽ മെഡിസിൻ മേധാവിയെ കണ്ടപ്പോൾ ഓപറേഷൻ വേണം,എന്നാലും സാധ്യത 50 ശതമാനം മാത്രം എന്നു പറഞ്ഞു.
ഒരു ദിവസം ബാബുസാറിൻ്റെ ഫോൺ വരുന്നു. ‘വീട്ടിൽ പറഞ്ഞിട്ട് മൂന്നുദിവസത്തെ യാത്രയ്ക്കൊരുങ്ങൂ ‘ എന്ന് സാർ നിർദേശിച്ചു.സാർ,അദ്ദേഹത്തിൻ്റെ അമേരിക്കൻ സുഹൃത്തായ ഗംഗാധരൻ,ഡ്രൈവർ,ഞാൻ എന്നിവരാണ് ഇന്നോവയിൽ യാത്ര പുറപ്പെട്ടത്.അന്ന് സുൽത്താൻ ബത്തേരിയിലെ ഒരു റിസോർട്ടിൽ തങ്ങി.പിറ്റേന്ന് നേരെ മൈസൂർ എസ് എൻ നഗറിൽ ഡോ.മെഹബൂബ്ഖാൻ്റെ ക്ലിനിക്.അദ്ദേഹത്തെക്കുറിച്ച് സ്റ്റാഫ് ലേഖകൻ എന്ന പേരിൽ സാർ ‘കലാകൌമുദി’യിൽ എഴുതിയത് ഞാൻ വായിച്ചിരുന്നു.അവിടെ ചെന്നപ്പോൾ ചെറിയൊരു ഓലപ്പുര.അതിനകത്തേയ്ക്ക് കടക്കാനാവാത്ത വിധം ജനക്കൂട്ടം.ബാബുസാർ അവിടെ കാവൽനിന്ന ആളോട് ‘എൻ ആർഎസ് ബാബു വന്നു’ എന്നു പറയൂ എന്ന് ആവശ്യപ്പെട്ടു.അടുത്ത മിനിറ്റിൽ സാക്ഷാൽ ഡോ.മെഹബൂബ്ഖാൻ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.ആദ്യം ഗംഗാധരൻ്റെ എക്സ്റേ പരിശോധിച്ചു.അസ്ഥിക്ഷയത്തിൻ്റെ തെളിവുകൾ കാട്ടി ഇനി വലിയ പുരോഗതി കാണില്ലെന്ന് തുറന്നു പറഞ്ഞു.
എൻ്റെ എക്സ്റേ എടുത്തുനോക്കിയശേഷം നിലത്തുവിരിച്ച കംബളത്തിൽ കമിഴ്ന്നു കിടക്കാൻ ആവശ്യപ്പെട്ടു.ആജാനുബാഹുവായ പരിചാരകനോട് എന്തോ കന്നഡയിൽ പറഞ്ഞപ്പോൾ അയാൾ ഒരു തുകൽ ബെൽറ്റ് കൊണ്ടുവന്നു.ഡോ.മെഹബൂബ് ഖാൻ ആ ബെൽറ്റ് എൻ്റെ വയറിനടിയിലൂടെ ഇട്ട് എന്നെ 10 സെൻ്റീമീറ്ററോളം നിലത്തുനിന്നുയർത്തി ബെൽറ്റുകൊണ്ട് ഒന്നുകുടഞ്ഞു.അതിനുശേഷം പരിചാരകൻ എന്തോ എൻ്റെ നട്ടെല്ലിൻ്റെ ഭാഗത്ത് പുരട്ടി ഒരു മിനിറ്റ് അമർത്തി തടവി.ഇനി നിങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാവില്ലെന്ന ഉറപ്പു നൽകിയപ്പോൾ ഞാൻ നോക്കിയത് ബാബുസാറിൻ്റെ മുഖത്താണ്.സാറിൻ്റെ മുഖത്ത് ആശ്വാസത്തിൻ്റെ പുഞ്ചിരി.അതിനുശേഷം 20 കൊല്ലത്തിലേറെയായി.ഇന്നുവരെ പിന്നീട് ഡിസ്ക് പ്രൊലാപ്സ് എന്നെ ശല്യപ്പെടുത്തിയിട്ടില്ല.അതിനെക്കാളെറെ രസം,സാർ അതിനെക്കുറിച്ച് പിന്നീട് എന്നോട് ചോദിച്ചിട്ടേ ഇല്ലെന്നതായിരുന്നു.എങ്കിലും നാലഞ്ചുകൊല്ലം മുമ്പ് ഡിസ്ക് പ്രൊലാപ്സ് പിന്നെ വന്നിട്ടേ ഇല്ലെന്നു പറഞ്ഞപ്പോൾ നേർത്ത ചിരിയായിരുന്നു മറുപടി.

എൻ ആർ എസ് ബാബു
ആ യാത്രയിലടനീളം സാർ മനസ്സുതുറന്നു.എന്നോട് സാറിന് താല്പര്യമില്ലായിരുന്നു എന്നതും രാധാകൃഷ്ണൻനായരോട് അത് തുറന്നുപറഞ്ഞുവെന്നും സാർ അറിയിച്ചു.അദ്ദേഹം അത് എന്നോട് പറഞ്ഞത് ഞാൻ പറഞ്ഞില്ല.അതിൻ്റെ കാരണം ചില തെറ്റിദ്ധാരണകളായിരുന്നുവെന്നും സാർ വിശദീകരിച്ചു.അതിലെ ‘പ്രതികൾ’ഇപ്പോഴും സുഹൃത്തുക്കളായതിനാൽ അവരുടെ പേര് ഒഴിവാക്കുന്നു.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ സൌഹൃദ സംഘം മൂന്നാറും ആനമുടിയും സന്ദർശിക്കാൻ പോയപ്പോൾ എന്നെയും കൂട്ടി.തിരികെ വന്നപ്പോൾ മനസ്സുനിറച്ച ആ യാത്രയെക്കുറിച്ച് ‘കേരളകൌമുദി’ വാരാന്ത പതിപ്പിൽ എഴുതി. അതുവായിച്ച് അന്നുതന്നെ ഫോണിലൂടെ അഭിനന്ദിച്ച സാർ പിറ്റേന്നത്തെ എഡിറ്റോറിയൽ മീറ്റിംഗിൽ വീണ്ടും പ്രശംസകൾ കൊണ്ടുമൂടിയതും അതുകേട്ട് മണിസാർ അത് വായിച്ചതും അടുത്ത ദിവസത്തെ എഡിറ്റോറിയൽ മീറ്റിംഗിൽ അനുമോദിച്ചതും ഉൾപ്പെടെ എത്രയെത്ര ഓർമകൾ…
ഓർമകളുടെ കൂട്ടത്തിൽ മുന്നിലായിരുന്നു ബാബു സാർ.ശാസത്രഫീച്ചറുകളോടും സയൻസ് എഴുത്തുകളോടും അറിവുകളോടും സാറിന് വല്ലാത്ത അഭിനിവേശമുണ്ടായിരുന്നു.ഇത്രയും ലളിതമായി സയൻസ് എഴുതുന്ന മറ്റൊരാളിനെ കണ്ടിട്ടില്ല.അതിനെക്കുറിച്ചൊക്കെ എന്ത് ചോദിച്ചാലും പറഞ്ഞു തരിക മാത്രമല്ല, അത്തരം ചോദ്യങ്ങളെ സാർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു.
‘കേരളകൌമുദി’യിൽനിന്ന് രാജിവച്ചശേഷമാണ് ‘കേരളകൌമുദി’യിൽ വരുന്നത് അതിനകം അവസാനിപ്പിച്ചിരുന്ന സാറിനെ വീട്ടിലെത്തി കണ്ട് വിവരം പറഞ്ഞത്.’അത് വേണ്ടായിരുന്നു’എന്നു പറഞ്ഞ ‘കേരള കൌമുദി’ കുടുംബാംഗങ്ങളിലെ രണ്ടുപേരിൽ ഒരാളായിരുന്നു സാർ.രണ്ടാമൻ ജോജോ.രണ്ടുപേരു ഇപ്പോൾ ഓർമയായിരിക്കുന്നു.

എൻ ആർ എസ് ബാബു
പിന്നീടും പല തവണ സാറിനെ കണ്ടു.അപ്പോഴൊക്കെയും ചേർത്തുനിർത്തി.സാറിൻ്റെ അനുഭവങ്ങൾ എഴുതണമെന്നു പറഞ്ഞപ്പോൾ ‘അത് തുടങ്ങിക്കഴിഞ്ഞു’ എന്നാണ് പറഞ്ഞത്.
സാറിൻ്റെ മകൾ മരിച്ച മൂന്നിൻ്റെ അന്നാണ് സാറിനെ ഒടുവിൽ കണ്ടത്.അന്ന് സാർ താഴെ ഇരിക്കുകയായിരുന്നു.കണ്ടതും വിളിച്ച് അടുത്തിരുത്തി.ഓർമ ഓടിയകന്നുകൊണ്ടിരുന്ന കാലമായതിനാൽ സ്വയം പരിചയപ്പെടുത്തി.’എനിക്കറിഞ്ഞുകൂടെ?’എന്നു ചോദിച്ച് തോളത്ത് മെല്ലെ തട്ടി.പിന്നെ,സംസാരിച്ചത് മണി സാറിനെക്കുറിച്ചായിരുന്നു.അത് പറഞ്ഞു തീർന്നതും ചോദിച്ചു:’ഇയാളാരാ?’
സങ്കടം അമർത്തി ഞാൻ സ്വയം പരിചയപ്പെടുത്തി.വീണ്ടും സാർ സംസാരിച്ചു തുടങ്ങി,മണി സാറിനെക്കുറിച്ച് നേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ. പറഞ്ഞു തീർന്നതും സാർ ചോദിച്ചു:’ഇയാളാരാ?’
കണ്ണീർ പുറത്തുകാണാതിരിക്കാൻ പണിപ്പെട്ട് ഒരിക്കൽകൂടി പരിചയപ്പെടുത്തിയപ്പോൾ വീണ്ടും ‘എനിക്കറിഞ്ഞുകൂടെ?’എന്നു ചോദിച്ച് തോളത്ത് മെല്ലെ തട്ടുന്ന ബാബുസാർ…ക്ഷമിക്കുക, അതുകൊണ്ട് ബാബുസാറിനോട് മരണം കരുണ കാണിച്ചു എന്നുതന്നെ എഴുതേണ്ടി വന്നിരിക്കുന്നു.






