‘പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ അഞ്ചിലൊരാൾ വയോജനം’

‘രാജ്യത്ത് ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനമായി കേരളം’
തിരുവനന്തപുരം:പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ ഓരോ അഞ്ചുപേരിൽ ഒരാൾ വയോജനമായിരിക്കും. രാജ്യത്ത് ഏറ്റവും വേഗത്തിൽ വാർധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനമായു കേരളം. നിലവിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 16.5% (ഏകദേശം 58.5 ലക്ഷം പേർ) 60 വയസ്സിന് മുകളിലുള്ളവരാണ്. 2031-ഓടെ ഇത് 20.9% ആയും, 2036-ഓടെ 23% ആയും ഉയരുമെന്നാണ് ഔദ്യോഗിക ജനസംഖ്യാ പ്രവചനം.
ഈ ജനസംഖ്യാപരമായ മാറ്റം ആരോഗ്യരംഗത്തിനും കുടുംബങ്ങൾക്കും വലിയ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ, വയോജന പുനരധിവാസത്തിന്‍റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി ഡോക്ടർമാർക്കായി ഏകദിന ശില്പശാലയും ആരോഗ്യ തുടർവിദ്യാഭ്യാസ പരിപാടിയും സംഘടിപ്പിക്കുന്നു. പുനരധിവാസ ചികിത്സാ വിദഗ്ധരുടെ കൂട്ടായ്മയായ ട്രിവാൻഡ്രം ഫിസിയാട്രിസ്റ്റ് ക്ലബ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്‍റെ സഹകരണത്തോടെ “ഗെറ്റ് സെറ്റ് റീഹാബ് 2.0” എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വയോജനങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ശാരീരിക, മാനസിക, സാമൂഹിക പ്രശ്നങ്ങളും അവയ്ക്കുള്ള ആധുനികവും സമഗ്രവുമായ പുനരധിവാസ ചികിത്സാ സമീപനങ്ങളും ചലനോപകരണങ്ങളും ശില്പശാലയിൽ പ്രമുഖ വിദഗ്ധർ അവതരിപ്പിക്കും. രോഗ ചികിത്സയിൽ മാത്രം ഒതുങ്ങാതെ, വയോജനങ്ങളുടെ സ്വയംപര്യാപ്തത , ജീവിതനിലവാരം , സാമൂഹിക പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിൽ പുനരധിവാസ ചികിത്സയുടെ നിർണായക പങ്കും ചർച്ച ചെയ്യപ്പെടും. ഐ.എ.പി.എം.ആർ. കേരള ചാപ്റ്റർ പ്രസിഡന്‍റ് ഡോ. പി. സെൽവൻ, ജനറൽ സെക്രട്ടറി ഡോ. സോനു മോഹൻ,ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. സന്തോഷ് കെ. രാഘവൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. ശ്രീകല, തിരുവനന്തപുരം ജനറൽ ആശുപത്രി പി എം ആർ വിഭാഗം മേധാവി ഡോക്ടർ സിന്ധു കെ നായർ, കോട്ടയം മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. ജോർജ് സക്കറിയ, ആലപ്പുഴ മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. ശിവറാം, കണ്ണൂർ മെഡിക്കൽ കോളേജ് പി.എം.ആർ. വിഭാഗം മേധാവി ഡോ. സൂരജ് തുടങ്ങി പി എം ആർ വിഭാഗത്തിലെ പ്രമുഖ ഡോക്ടർമാർ വിവിധ അക്കാദമിക് സെഷനുകൾക്ക് നേതൃത്വം നൽകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിദഗ്ധർ, ജനറൽ പ്രാക്ടീഷണർമാർ, ജീറിയാട്രിക് പരിചരണത്തിൽ താൽപര്യമുള്ള വിവിധ സ്പെഷ്യാലിറ്റികളിലെ ഡോക്ടർമാർ ഉൾപ്പെടെ 200-ഓളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടക സെക്രട്ടറി ഡോ അരുൺ എ ജോൺ അറിയിച്ചു.






