കായിക ചടങ്ങിനോടനുബന്ധിച്ച് മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘2030-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനും 2032-ൽ ഓസ്‌ട്രേലിയ ബ്രിസ്‌ബൻ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കുന്നതോടെ അന്താരാഷ്ട്ര കായികരംഗത്ത് ഇരു രാജ്യങ്ങളും ഒന്നിച്ച് ഒരു സുപ്രധാന ദശകത്തിലേക്ക് കടക്കുകയാണ്’
മെൽബൺ:ഇന്ത്യ-ഓസ്‌ട്രേലിയ കായിക ബന്ധങ്ങൾ ആഘോഷമാക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, വിക്ടോറിയ പ്രവിശ്യാ പ്രീമിയർ ജസീന്ത അലൻ എന്നിവർക്കൊപ്പം മെൽബൺ ക്രിക്കറ്റ് മൈതാനം സന്ദർശിച്ചു. സ്റ്റീവ് വോ, ലിസ സ്റ്റാലേക്കർ എന്നിവരുൾപ്പെടെ പ്രമുഖരായ ഓസ്‌ട്രേലിയൻ കായിക പ്രതിഭകൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ പ്രധാന സ്തംഭങ്ങളെന്ന നിലയിൽ കായികം, സാംസ്‌കാരിക കൈമാറ്റങ്ങൾ, ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയ്ക്കുള്ള വർധിച്ചുവരുന്ന പ്രാധാന്യത്തെ അടിവരയിടുന്നതായിരുന്നു ഈ സന്ദർശനം.
കായിക പരിശീലനം, ശേഷി വികസനം, കായിക ശാസ്ത്രവും സാങ്കേതികവിദ്യയും, കായിക വ്യവസായവും നിക്ഷേപവും എന്നീ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ‘ഇന്ത്യ-ഓസ്‌ട്രേലിയ സ്‌പോർട്‌സ് കൊളാബറേഷൻ റോഡ്‌മാപ്പ്’ ചടങ്ങിൽ ഇരു പ്രധാനമന്ത്രിമാരും ചേർന്ന് സംയുക്തമായി പ്രകാശനം ചെയ്തു. ഇന്ത്യ-ഓസ്‌ട്രേലിയ യൂത്ത് സ്‌പോർട്‌സ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. കായികരംഗത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ വളർന്നുവരുന്ന സഹകരണത്തെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി മോദി, ജനങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിൽ കായികരംഗത്തിനുള്ള സവിശേഷ പങ്കിനെ എടുത്തുപറയുകയും കായിക പങ്കാളിത്തം കൂടുതൽ വൈവിധ്യവത്കരിക്കാൻ ഈ റോഡ്‌മാപ്പ് ഇരു രാജ്യങ്ങളെയും പ്രാപ്തരാക്കുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീട നേട്ടത്തിൽ അദ്ദേഹം ഓസ്‌ട്രേലിയയെ അഭിനന്ദിച്ചു. 2030-ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനും 2032-ൽ ഓസ്‌ട്രേലിയ ബ്രിസ്‌ബൻ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കുന്നതോടെ അന്താരാഷ്ട്ര കായികരംഗത്ത് ഇരു രാജ്യങ്ങളും ഒന്നിച്ച് ഒരു സുപ്രധാന ദശകത്തിലേക്ക് കടക്കുകയാണ്. ഈ മുന്നേറ്റങ്ങൾ കായികരംഗത്തും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും കൂടുതൽ ദൃഢമായ ഉഭയകക്ഷി സഹകരണത്തിനുള്ള സ്വാഭാവിക അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു.
സന്ദർശനത്തിനിടെ കബഡി, ഓസ്‌ട്രേലിയൻ ഫുട്ബോൾ, ക്രിക്കറ്റ് പ്രദർശന മത്സരങ്ങളിൽ പങ്കെടുത്ത യുവ കായികതാരങ്ങളുമായി നേതാക്കൾ സംവദിച്ചു.






